കൊട്ടാരക്കര: ഓണക്കാലത്ത് ഭക്ഷ്യസാധനങ്ങളുടെ വില കുതിച്ചുയരുമെന്നകാര്യം ഏറെക്കുറെ ഉറപ്പായി. മൊത്തവ്യാപാരികളുടെ പൂഴ്ത്തിവെയ്പ് ആരംഭിച്ചു കഴിഞ്ഞു. കരിഞ്ചന്ത വ്യാപാരത്തിനും സാധ്യതയേറി. ഓണച്ചന്തകളുടെ എണ്ണം പരിമിതപ്പെടുത്തിയതും ഭക്ഷ്യസാധനങ്ങളുടെ വിതരണത്തിനു നിയന്ത്രണ മേര്പ്പെടുത്തിയതുമാണ് സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ ഫലപ്രദമാകാതിരിക്കാന്‍ കാരണം. ഓണം, ക്രിസ്മസ് , റംസാന് കാലങ്ങളില്‍ സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ യഥേഷ്ടം ഓണച്ചന്തകള്‍ തുടങ്ങി സബ്സിഡി നിരക്കില്‍ ഭക്ഷ്യ സാധനങ്ങള്‍ വിതരണം ചെയ്ത് മുന്‍ കാലങ്ങളില്‍ സര്‍ക്കാര്‍ വിപണിവില പിടിച്ചു നിര്‍ത്തിയിരുന്നു.
കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ ആഘോഷകാലങ്ങളില് സഹകരണ സ്ഥാപനങ്ങളോട് ചേര്‍ന്നാണ് ചന്തകള്‍ നടത്തി വന്നിരുന്നത്. വിപണി വില പിടിച്ചുനിര്‍ത്തുന്നതോടൊപ്പം സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ സാധനങ്ങളും ലഭ്യമായിരുന്നു. ജി. സുധാകരന് മുന്‍പ് സഹകരണ മന്ത്രിയായിരിക്കെ സഹകരണ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ട എണ്ണം ചന്തകള്‍ അനുവദിച്ചിരുന്നു. ഓണം- ബക്രീദ് ചന്തകള്‍ 60 ദിവസംവരെ നീണ്ടു നില്‍ക്കുകയുമുണ്ടായിട്ടുണ്ട്. ആളുകള്‍ക്ക് യഥേഷ്ടം സാധനങ്ങള്‍ വാങ്ങുന്നതിനും സംഭരിക്കുന്നതിനും ഇതുവഴി കഴിഞ്ഞിരുന്നു.എന്നാല്‍ ഇക്കുറി ഓണച്ചന്തകള്‍ ആരംഭിക്കുന്നുണ്ടെങ്കിലും ഫലപ്രദമായ വിപണി ഇടപെടലിനു സാധ്യതയില്ല.
സഹകരണസ്ഥാപനങ്ങള്‍ക്ക് പരിമിത എണ്ണം ഓണച്ചന്തകളാണ് അനുവദിച്ചിട്ടുളളത്. നാലും അഞ്ചും ഓണച്ചന്തകള്‍ക്ക് അപേക്ഷ സമര്‍പ്പിച്ച സഹകരണ സ്ഥാപനങ്ങള്‍ക്ക് ഒരു ചന്ത മാത്രമാണ് നല്‍കിയിട്ടുളളത്. ഒരു പഞ്ചായത്ത് മുഴുവന്‍ വ്യാപിച്ചു കിടക്കുന്നതും വിവിധ വാര്ഡുകള്ഉള്പ്പെട്ടിട്ടുളളതും നിരവധി ബ്രാഞ്ചുകള്‍ ഉളളവയുമാണ് മിക്ക സഹകരണ സ്ഥാപനങ്ങളും. ഒരു ചന്തകൊണ്ട് പൊതുജനങ്ങളെയും സഹകാരികളെയും തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്ന വിഷമ വൃത്തത്തിലാണ് സഹകരണ സ്ഥാപനങ്ങള്‍. ഭക്ഷ്യ സാധനങ്ങളുടെ വിതരണത്തിലും നിയന്ത്രണമുണ്ട്. ഒരു ദിവസം 50 പേര്‍ക്കു മാത്രം സബ്സിഡി സാധനങ്ങള്‍ നല്കിയാല് മതിയെന്നാണ് നിര്‍ദ്ദേശം. അഞ്ച് കിലോ അരി മാത്രമാണ് ഒരു കുടുംബത്തിനു നല്‍കുക. മുളക്, മല്ലി, തുവര തുടങ്ങിയവയെല്ലാം അരകിലോ വീതവും. മറ്റെല്ലാസാധനങ്ങള്ക്കും ഇതേരീതിയില്‍ നിയന്ത്രണവുമേര്‍പ്പെടുത്തിയിട്ടുണ്ട്.
തൊഴിലുപേക്ഷിച്ച് ഒരാള്‍ ഒരു ദിവസം മിനക്കെട്ടു നിന്നാല്‍ മാത്രമാണ് ഇതു ലഭ്യമാകുന്നത്. ഇങ്ങനെ ലഭിക്കുന്ന സാധനങ്ങളാകാട്ടെ ഒരു ചെറിയ കുടുംബത്തിന്റെ ഓണാവശ്യങ്ങള്ക്കു പോലും തികയുകയില്ല. അഞ്ചുമുതലാണ് സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുളള ഓണച്ചന്ത പ്രവര്‍ത്തനമാരംഭിക്കുക. 12ന് ബക്രീദും, 13ന് ഒന്നാം ഓണവുമാണ്. ഇതിനിടയിലുളള ആറ് ദിവസം മാത്രമാണ് ഓണച്ചന്ത പ്രവര്‍ത്തിക്കുക. ഈ പരിമിതമായ സമയത്തിനുളളില്‍ ഒരു കുടുംബത്തിന് ഒരു തവണ മാത്രമെ സാധനങ്ങള്‍ വാങ്ങാന്‍ കഴിയു.
ഫലത്തില്‍ ഓണച്ചന്തകള്‍ കൊണ്ട് വില നിയന്ത്രണത്തിനുളള സാധ്യത ഇല്ലാതായിരിക്കുകയാണ് .ഓണമാഘോഷിക്കണമെങ്കില് ജനങ്ങള്‍ക്ക് പൊതു വിപണിയെ തന്നെ ആശ്രയിക്കേണ്ടി വരും. ഇതു പരമാവധി മുതലെടുക്കാനുളള ശ്രമത്തിലാണ് വ്യാപാര സമൂഹം. പച്ചക്കറിയുടെ കാര്യത്തിലും ഇതേ സ്ഥിതിയാണ്.ഇതിന്റെ വില നിയന്ത്രിക്കുന്ന ഹോള്‍ട്ടി കോര്‍പ്പിന് ടൗണുകളില്‍ മാത്രമെ വില്പന ശാലകളുളളു. ചെറുപട്ടണങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും ഓണക്കാലത്തു പോലും താല്‍ക്കാലിക വില്പന ശാലകള്‍ തുറക്കാറില്ല. സിവില്‍ സപ്ലൈസ് നടത്തുന്ന മെഗാഓണച്ചന്തകളും നഗരങ്ങളില്‍ മാത്രമെയുളളു. ഈ ഓണക്കാലത്ത് പച്ചക്കറി വില നിര്‍ണയിക്കുന്നതും അന്യസംസ്ഥാന മുതലാളിമാരും അവരുടെ ഏജന്റുമാരുമായിരിക്കും . ഓണച്ചന്തയെന്ന പേരുണെ്ടങ്കിലും ഓണമാഘോഷിക്കാന്‍ മറ്റു മാര്‍ഗം തേടേണ്ട സ്ഥിതിയിലാണ് നാട്ടുകാര്‍.