കര്‍ഷകരെ തുരങ്കംവെക്കാന്‍ വളം കച്ചവടത്തിലെ ചതി; ഫാക്ടം ഫോസ്് 20.20.013 പായ്ക്കറ്റില്‍ പതിനേഴുശതമാനം തൂക്കക്കുറവ്

PKD-VALAMഅഗളി: ജീവിതത്തിന്റെ രണ്ടറ്റംകൂട്ടിമുട്ടിക്കാന്‍  പാടുപെടുന്ന കര്‍ഷകന്റെ വളര്‍ച്ചയ്ക്ക് തുരങ്കംവെക്കാന്‍ വളക്കച്ചടവടത്തിലെ വന്‍ചതി കര്‍ഷകര്‍ തിരിച്ചറിഞ്ഞു. അട്ടപ്പാടിയിലെ ഒരു വളക്കടയില്‍ നിന്നും വാങ്ങിയ ഫാക്ടം ഫോസ്് 20.20.013 പായ്ക്കറ്റില്‍ പതിനേഴുശതമാനം തൂക്കക്കുറവ്. ജല്ലിപ്പാറ അച്ചന്‍മുക്ക് പൂക്കോട്ടില്‍ ബാലന്‍നായര്‍ വാങ്ങിയ പായ്ക്കറ്റുകളിലാണ്  തൂക്കക്കുറവുകണ്ടത്.  അന്‍പതുകിലോയുടെ മൂന്നു ചാക്കു വളമാണ് ഇയാള്‍ വാങ്ങിയത്. രണ്ടു പായ്ക്കറ്റ് വിതറി കഴിഞ്ഞപ്പോള്‍ തൂക്കത്തില്‍ ഗണ്യമായ കുറവുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് തൂക്കിനോക്കിയപ്പോഴാണ്  ഒരു ചാക്കില്‍  നാല്പത്തി ഒന്നരകിലോ  മാത്രമാണെന്ന് വ്യക്തമായത്.

വളംനിറച്ച  പായ്ക്കറ്റിന് യാതൊരു ക്ഷതവും സംഭവിച്ചിരുന്നില്ല. മൊത്തമായി വളംഇറക്കുന്ന കര്‍ഷകര്‍ ആരുംതന്നെ തൂക്കം ശ്രദ്ധിക്കാറില്ല. തൂക്കംകുറച്ചും ഗുണനിലവാരം ഇല്ലാത്തതുമായ വളം നല്‍കി കര്‍ഷകരെ വഞ്ചിക്കുന്ന മാഫിയാസംഘമാണ് ഇതിനു പിന്നിലെന്ന് കര്‍ഷകര്‍ ആരോപിച്ചു. 899 രൂപ വില  രേഖപ്പെടുത്തിയിട്ടുള്ള ഒരു ചാക്ക് വളം  950 രൂപയ്ക്കാണ് കര്‍ഷകന് നല്‍കുന്നത്. ഇതില്‍ വന്‍തോതില്‍ തൂക്കക്കുറവും കാണപ്പെടുന്നു. തൂക്കക്കുറവ് കണ്ടെത്തിയ വളച്ചാക്ക് കര്‍ഷകര്‍ സൂക്ഷിച്ചിട്ടുണ്ട്.

കര്‍ഷകന്‍ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന് അഗളി അസിസ്റ്റന്റ് കൃഷി ഡയറക്ടര്‍ കൃഷ്ണകുമാര്‍, കൃഷി ഓഫീസര്‍ കെ.എന്‍. ദീപ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ പരിശോധന നടത്തി ഗുണനിലവാരം നിര്‍ണയിക്കുമെന്നും ഇന്ന് സ്ഥലത്തെത്തി  കൂടുതല്‍ പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.ലൈസന്‍സില്ലാതെ അനധികൃതമായ വളം വില്പന നിരാേധിച്ചിട്ടുള്ളതാണെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മംഗളം,  യൂറിയ,  ഫാക്ടംഫോസ്, ഇക്കോ  10.26-26 ,  ഐപിഎല്‍ പൊട്ടാഷ്, നാഷണല്‍ അഗ്രോയുടെ 18,18,18 പല്ലവ കെമിക്കല്‍സ്, മഗ്നീഷ്യം സള്‍ഫേറ്റ് എന്നിവയുടെ ലൈസന്‍സില്ലാത്ത വില്പന നിരോധിച്ചിട്ടുണ്ടെന്ന്് കൃഷി അസിസ്റ്റന്റ്  ഡയറക്ടര്‍  കൃഷ്ണകുമാര്‍ പറഞ്ഞു.

Related posts