കീടനാശിനി കലക്കി മീന്‍ പിടുത്തം വ്യാപകമാകുന്നു; അനധികൃത മീന്‍ പിടിത്തക്കാരെ കണ്ടെത്താന്‍ ഉറക്കമളച്ച് നാട്ടുകാര്‍

ktm-fishകോട്ടയം: തിരുവാര്‍പ്പിനു പുറമെ മീനച്ചിലാറ്റില്‍ ഇല്ലിക്കല്‍ ഭാഗത്തും കീടനാശിനി കലക്കി മീന്‍ പിടിക്കുന്നു. ഇന്നലെ രാത്രിയില്‍ മീനച്ചിലാറ്റില്‍ കീടനാശിനി കലക്കിയതിനെ തുടര്‍ന്ന് വന്‍തോതില്‍ മീന്‍ ചത്തുപൊങ്ങി. താഴത്തങ്ങാടി പാറപ്പാടം മുതല്‍ ഇല്ലിക്കല്‍ പടിഞ്ഞാറ് വരെ അര കിലോമീറ്ററിലധികം ദൂരത്തില്‍ മീന്‍ ചത്തുപൊങ്ങി. കരിമീനും വംശനാശ ഭീഷണിയുള്ള ആരകന്‍ അടക്കമുള്ള മീനുകളുമാണ് ആറ്റില്‍ ചത്തുപൊങ്ങിയത്. ആറ്റില്‍ കുളിക്കുന്നവര്‍ക്ക് കീടനാശിനിയുടെ പാര്‍ശ്വഫലങ്ങള്‍ മൂലം കണ്ണിനു ചൊറിച്ചില്‍ ഉണ്ടാകുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. അനധികൃത മീന്‍ പിടിത്തക്കാരെ കണ്ടെത്താന്‍ നാട്ടുകാര്‍ ഉറക്കമിളച്ച് കാത്തിരിക്കുകയാണ്.

മീനച്ചിലാറിന്റെ പരിസരപ്രദേശത്ത് കീടനാശിനി കലര്‍ത്തി മീന്‍പിടിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. എന്‍ഡോസള്‍ഫാനു സമാനമായ കീടനാശിനിയാണ് വെള്ളത്തില്‍ കലക്കുന്നത്. ഇന്നലെ തിരുവാര്‍പ്പ് വലിയപാലത്തിനടുത്ത് ഇതേ രീതിയില്‍ കീടനാശിനി പ്രയോഗത്തിലൂടെ മീന്‍ പിടിച്ചിരുന്നു. ചത്തു കിടക്കുന്ന  മത്സ്യങ്ങളെയും പാതി ചത്തവയെയും പ്ലാസ്റ്റിക്ക് പെട്ടികളിലാക്കി പലരും കൊണ്ടുപോയതായി നാട്ടുകാര്‍ പറഞ്ഞു.

കഠിനച്ചൂടില്‍ തിരുവാര്‍പ്പിലെയും സമീപപഞ്ചായത്തുകളിലെയും കിണറുകളിലെയും കുളങ്ങളിലെയും വെള്ളം വറ്റുകയും പൈപ്പുവെള്ളം മുടങ്ങുകയും ചെയ്തതിനാല്‍ കുളിക്കാനും മറ്റത്യാവശ്യ കാര്യങ്ങള്‍ക്കും നാട്ടുകാര്‍ ആശ്രയിക്കുന്നതു മീനച്ചിലാറ്റിലെ വെള്ളമാണ്. വെള്ളത്തില്‍ കീടനാശിനി കലക്കുകയും ചത്തമീനുകള്‍ ചീഞ്ഞ് വെള്ളത്തില്‍ കലരുകയും ചെയ്യുന്നതോടെ വെള്ളം കൂടുതല്‍ മലിനമായി രോഗങ്ങള്‍ പെരുകാന്‍ കാരണമാകും.

തിരുവാര്‍പ്പ്, കുമരകം, അയ്മനം പഞ്ചായത്തുകളില്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ വര്‍ധിച്ചുവരുന്നതായി അടുത്തകാലത്തു നടത്തിയ പഠനങ്ങള്‍ കണെ്ടത്തിയിട്ടുണ്ട്.  മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ ഭാഗങ്ങളിലെ വെള്ളം തോട്ടില്‍ നല്ല നീരൊഴുക്ക് ഉണ്ടാകുന്നതുവരെ ഉപയോഗിക്കരുതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Related posts