കേസില്‍ ജേക്കബ് തോമസ് ഇടപെട്ടു; പ്രോസിക്യൂഷനുവേണ്ടി കോഴിക്കോട് അഡൈ്വസര്‍

jacob-thomasതൃശൂര്‍: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ അറസ്റ്റു ചെയ്ത മുന്‍ എംഡി പദ്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ വാദത്തിനായി വിജിലന്‍സ് നിയോഗിച്ചതു കോഴിക്കോട് അഡീഷല്‍ ലീഗല്‍ അഡൈ്വസര്‍ ഒ.ശശിയെ.   തൃശൂര്‍ വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ പി.കെ.മുരളീകൃഷ്ണന്‍ മലബാര്‍ സിമന്റ്‌സ് അഴിമതിയാരോപണ വിധേയനും, തൃശൂര്‍-പാലക്കാട് വിജിലന്‍സ് യൂണിറ്റുകളുമായി അഭിപ്രായവ്യത്യാസമുള്ളയാളുമാണ്. ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനമേറ്റ് അഭിമാനപ്രശ്‌നമായി കാണുന്ന കേസില്‍, പ്രോസിക്യൂഷനു വീഴ്ച സംഭവിക്കാതിരിക്കാനുള്ള കരുതല്‍ നടപടികളായിരുന്നു വിജിലന്‍സ് ഒരുക്കിയത്.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ പ്രത്യേക നിര്‍ദേശമനുസരിച്ചാണ് ശശി സ്‌പെഷല്‍ പ്രോസിക്യൂട്ടറായി ഹാജരായതെന്ന് അറിയുന്നു.  രാവിലെ കേസ് പരിഗണിച്ച ഉടനെതന്നെ കോടതിയില്‍ ഹാജരായ വിജിലന്‍സ് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ കേസില്‍ ഹാജരാവുന്നതു സ്‌പെഷല്‍ പ്രോസിക്യൂട്ടറാണെന്നും, മാറ്റിവച്ച് പരിഗണിക്കണമെന്നും അറിയിച്ചു. ഇതോടെ കേസ് ഉച്ചകഴിഞ്ഞു പരിഗണിക്കാമെന്നു കോടതി അറിയിച്ചു. എന്നാല്‍, പ്രതിഭാഗത്തിനായി ഹാജരായ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ എ.ശ്രീകുമാര്‍ തന്‍െറ വാദം കേള്‍ക്കണമെന്നും, ഹൈക്കോടതിയില്‍ മറ്റൊരു കേസില്‍ ഹാജരാവാനുള്ളതിനാല്‍ പോകാന്‍ അനുവദിക്കണമെന്നും അറിയിച്ചതോടെ പ്രതിഭാഗം വാദം ഉച്ചയ്ക്കുമുമ്പ് പൂര്‍ത്തീകരിക്കുകയായിരുന്നു.

ഉച്ചകഴിഞ്ഞ് കോടതി കൂടിയ ആദ്യം പരിഗണിച്ചതില്‍ പ്രോസിക്യൂഷനു വേണ്ടി ഹാജരായ ഒ.ശശി ചോദ്യം ചെയ്യലിനുവേണ്ടിയുള്ള കസ്റ്റഡി അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചു. കണ്ടെടുത്ത രേഖകളില്‍ തന്നെ കോടികളുടെ ക്രമക്കേടുകളും പങ്കും വ്യക്തമാണ്. വീടുകളില്‍ ഉള്‍പ്പെടെ പരിശോധന നടക്കാനുണ്ട്്. ജാമ്യമനുവദിക്കാനാവില്ല, പലരെയും സ്വാധീനിക്കാനും കഴിവുണ്ടെന്നും, മറ്റുള്ളവരുടെ അറസ്റ്റും ഉടന്‍ നടക്കുമെന്നും വാദിച്ചതോടെ ജാമ്യാപേക്ഷ കോടതി നിരസിക്കുകയായിരുന്നു.

Related posts