കോട്ടയം മെഡി. കോളജില്‍ എത്തുന്ന കിഡ്‌നി രോഗികള്‍ ദുരിതത്തില്‍

ktm-medicalcollegeഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്ന കിഡ്‌നി രോഗികള്‍ ദുരിതത്തില്‍. നെഫ്രോളജി വിഭാഗത്തില്‍ എച്ച്എല്‍എ ആന്‍ഡ് ക്രോസ്മാച്ചിംഗ് ലാബ് ഇല്ലാത്തതു കിഡ്‌നി രോഗികളെ വലയ്ക്കുന്നത്. കിഡ്‌നി രോഗികള്‍ക്കു അവയദാനത്തിലൂടെ കിഡ്‌നി ലഭിക്കാന്‍ അവസരമുണ്ടായാല്‍ ഇതു ചേരുമോ എന്നു പരിശോധിക്കുന്ന ലാബാണ് എച്ച്എല്‍എ ആന്‍ഡ് ക്രോസ് മാച്ചിംഗ് ലാബ്. നിരവധി കിഡ്‌നി രോഗികളാണു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതിനോടകം 130ല്‍പ്പരം പേരെ നെഫ്രോളജി വിഭാഗത്തില്‍ കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയിട്ടുണ്ട്. എന്നാല്‍ ഇവിടെ എച്ച്എല്‍എ ആന്‍ഡ് ക്രോസ് മാച്ചിംഗ് ലാബ് ഇല്ലാത്തതു രോഗികളെ വലച്ചിരിക്കുകയാണ്.

നിലവില്‍ എറണാകുളം അമൃത ആശുപത്രിയെയാണു ക്രോസ്മാച്ചിംഗ് ടെസ്റ്റിനായി കോട്ടയം മെഡിക്കല്‍ കോളജിലെ കിഡ്‌നി രോഗികള്‍ ആശ്രയിക്കുന്നത്. ഈ പരിശോധനയ്ക്കു 5000 രൂപയാണ് ഫീസ്. അവയവ ദാനത്തിലൂടെ കിഡ്‌നി ലഭിക്കുമെന്ന വിവരം ലഭിച്ചാലുടനെ നെഫ്രോളജി വിഭാഗം അധികൃതര്‍ മുന്‍ഗണന പ്രകാരം വിവിധ ജില്ലകളില്‍ നിന്നുള്ള 10ല്‍പ്പരം രോഗികളെ വിവരമറിയിക്കും. നെഫ്രോളജി വിഭാഗം അധികൃതര്‍ അറിയിക്കുന്നതനുസരിച്ചു രോഗികള്‍ വൈകാതെതന്നെ മെഡിക്കല്‍ കോളജിലെത്തി ബന്ധപ്പെട്ട പരിശോധനയ്ക്കു വിധേയരാകണം.

ഇതിനുശേഷമാണു രോഗികള്‍ പരിശോധനയ്ക്കായി എറണാകുളം അമൃത ആശുപത്രിയിലേക്കു പോവുക. താമസസ്ഥലത്തുനിന്നും വൈകാതെ ആശുപത്രിയിലെത്താന്‍ വാഹനം വാടകയ്ക്ക് എടുക്കണം. പിന്നീട് അമൃതയിലേക്കു പോകുന്നതിനും വാഹനം ഉപയോഗിക്കേണ്ടിവരുന്നതിനാല്‍ വാഹനത്തിന്റ വാടക ഇനത്തില്‍ത്തന്നെ വന്‍ തുക ചിലവാകും. ഇതിനു പുറമെ ടെസ്റ്റിനായി 5000 രൂപയും ഫീസിനത്തില്‍ നല്‍കണം.

എന്നാല്‍ പരിശോധനയ്ക്കുശേഷം അവയവ ദാനത്തിലൂടെ ലഭിക്കുന്ന കിഡ്‌നി ചേരില്ലെന്നു കണ്ടാല്‍ രോഗിക്കു വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാവുക. ഇത്തരത്തില്‍ 10 തവണ പരിശോധനയ്ക്കു വിധേയരായശേഷവും അവയവ ദാനത്തിലൂടെ ലഭിച്ച കിഡ്‌നി ചേരാത്ത രോഗികളുണ്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ നെഫ്രോളജി വിഭാഗത്തില്‍ എച്ച്എല്‍എ ആന്‍ഡ് ക്രോസ്മാച്ചിംഗ് ലാബ് ഏര്‍പ്പെടുത്തിയാല്‍ കിഡ്‌നി രോഗികളുടെ ദുരിതത്തിനു പരിഹാരം കാണാന്‍ സാധിക്കുമെന്നു നെഫ്രോളജി വിഭാഗം അധികൃതര്‍ പറയുന്നു.

Related posts