ചുവരെഴുത്തില്‍ വാസു ഉഷാറാണ്; തക്കുടു കൂടെയുണ്ടെങ്കില്‍

ktm-chuvarezhuthuകോട്ടയം: ചുവരെഴുത്തുകള്‍ തെരഞ്ഞെടുപ്പ് കാലത്ത് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമാണ്. ഏറ്റുമാനൂര്‍ മണ്ഡലത്തിലൂടെ സഞ്ചരിച്ചാല്‍ ആരെയും ആകര്‍ഷിക്കുന്ന ചുവരെഴുത്ത് കാഴ്ചയുണ്ട്.  വളര്‍ത്തുനായയെ ഒപ്പംകൂട്ടി ചുവരെഴുതുകയാണു മാന്നാനം ചിറ്റേടത്തുപറമ്പില്‍ വാസുദേവന്‍ എന്ന വാസു. വാസു ചുവരെഴുതുമ്പോള്‍ വാസുവിനോടു ഒട്ടിച്ചേര്‍ന്നു ഇയാളുടെ പ്രിയങ്കരനായ വളര്‍ത്തുനായ തക്കുടുവുമുണ്ട്. വാസു ചുവരെഴുതുന്ന സമയമത്രയും അക്ഷമയോടെ കാത്തിരിക്കുന്ന തക്കുടു ആരെയും ആകര്‍ഷിക്കുന്ന കാഴ്ചയാണ്.

ചുവരെഴുതാന്‍ പോകുമ്പോള്‍ മാത്രമല്ല വാസു എവിടെ പോയാലും തക്കുടുവുമുണ്ടാകും. ഓട്ടോറിക്ഷയുടെ ഡ്രൈവിംഗ് സീറ്റില്‍ വാസുവിന്റെ മടിയിലാണ് തക്കുടുവിന്റെ സവാരി. യാത്രയ്ക്കിടയില്‍ വാസു വിവിധ ആവശ്യങ്ങള്‍ക്കു പോകുമ്പോള്‍ തക്കുടുവിനെ ഓട്ടോറിക്ഷയില്‍ തന്നെ പൂട്ടിയിടും. തക്കുടുവിനു പുറമെ മൂന്നു പൂച്ചകളെയും വാസു വളര്‍ത്തുന്നുണ്ട്.

കഴിഞ്ഞ 32 വര്‍ഷമായി വാസു ചുവരെഴുത്തു ജോലിയിലുണ്ട്. മാന്നാനത്ത് ശ്രീക്കുട്ടി ആര്‍ട്‌സ് എന്ന പേരില്‍ സ്വന്തമായി സ്ഥാപനവും വാസുവിനുണ്ട്. വാസുവിന്റെ ഭാര്യ സൗമ്യ അതിരമ്പുഴ പഞ്ചായത്ത് 17-ാം വാര്‍ഡ് മെമ്പറാണ്. വിജയ്, വിന്ദ്യ എന്നിവര്‍ മക്കളാണ്.

Related posts