ചെറിയ വാഹനമില്ലാത്തത് ചേലക്കാട് ഫയര്‍ഫോഴ്‌സിന് വിനയാകുന്നു

KTM-FIREPOLICEനാദാപുരം: ചേലക്കാട് ഫയര്‍ ഫോഴ്‌സിന് ചെറിയ വാഹനം ഇല്ലാത്തത് വിനയാകുന്നു. ഗ്രാമ പ്രദേശങ്ങളിലും, കുന്നിന്‍ മുകളിലും തീപിടിത്തമോ മറ്റ് അത്യാഹിതമോ നടന്നാല്‍ വീതികുറഞ്ഞ റോഡില്‍ പ്രവേശിക്കാന്‍ കഴിയാതെ ഫയര്‍ ഫോഴ്‌സ് കുഴങ്ങുകയാണ്. വെള്ളിയാഴ്ച വൈകുന്നേരം ചാലപ്രം കുളശേരിയില്‍ തോട്ടുംപുറത്ത് വി.പി.മൂസഹാജിയുടെ തേങ്ങാകൂടയ്ക്ക് തീപിടിച്ചപ്പോള്‍ തീ അണയ്ക്കാന്‍ വന്ന ഫയര്‍ ഫോഴ്‌സിന് സംഭവ സ്ഥലത്തെത്താന്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നു.

വീതികുറഞ്ഞ റോഡില്‍ വാഹനം പ്രവേശിക്കുകയും വളവുകളില്‍ വാഹനം ഒടിക്കാന്‍ പ്രയാസപ്പെട്ട് മുന്നോട്ടുനീങ്ങാന്‍ കഴിയാത്ത വിധം കുരുങ്ങിക്കിടന്നു. പിന്നീട് ചെങ്കല്ല് കൊണ്ട് കെട്ടിയ മതില്‍ പൊളിച്ചാണ് ഫയര്‍ഫോഴ്‌സ് വാഹനം സംഭവ സ്ഥലത്തെത്തിയത്. അപ്പോഴേക്കും തേങ്ങ പൂര്‍ണ്ണമായും കത്തിയിരുന്നു. ആഴ്ചകള്‍ക്കുമുമ്പ് തൂണേരി അയ്യോത്ത് കണ്ടി വയലില്‍ തീപിടിത്തമുണ്ടായപ്പോഴും, വളയത്ത് മലമുകളില്‍ തീ പിടിത്തമുണ്ടായപ്പോഴും ഫയര്‍ഫോഴ്‌സിന്റെ വാഹനം സ്ഥലത്തെത്താന്‍ കഴിയാതെ നാട്ടുകാര്‍ പച്ചിലയും വെള്ളവും ഒഴിച്ചാണ് തീ അണച്ചിരുന്നത്.

ഫയര്‍ ഫോഴ്‌സ് വാഹനം സംഭവസ്ഥലങ്ങളില്‍ എത്താന്‍ കഴിയാതെ വന്നാല്‍ പലപ്പോഴും നാട്ടുകാര്‍ കാരണമറിയാതെ ഫയര്‍ഫോഴ്‌സ് അധികൃതര്‍ക്കെതിരെ തിരിയാറുമുണ്ട്.

Related posts