തൃക്കാക്കരയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയതായി പരാതി

ekm-bhoomiകാക്കനാട്: തൃക്കാക്കരയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി കെബിപിഎസ് മാനേജ്‌മെന്റ് മതില്‍കെട്ടി കൈയടക്കിയതായി പരാതി.  കെബിപിഎസിന് 9.81 ഏക്കര്‍ ഭൂമി ഉള്ളതായിട്ടാണ് കാക്കനാട് വില്ലേജ് രേഖകളിലുള്ളതെന്ന് വില്ലേജ് അധികൃതര്‍ പറഞ്ഞു. അതില്‍ ഇപ്പോള്‍ കൂട്ടിചേര്‍ത്തസ്ഥലം കൂടി ഉള്‍പ്പെടുമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ കെബിപിഎസ് നേരത്തെ ചുറ്റുമതില്‍ കെട്ടി സംരക്ഷിച്ചു പോരുന്ന സ്ഥലം മാത്രമാണ് സ്വന്തമായിട്ടുള്ളതെന്നും ഇപ്പോള്‍ അനധികൃതമായി കൈയേറി 20 സെന്റോളം ഭൂമി കൂട്ടിചേര്‍ക്കുകയാണ് ചെയ്തിട്ടുള്ളതെന്നും പ്രദേശവാസികള്‍ പറയുന്നു.

വര്‍ഷങ്ങളായി വൈദ്യുതി വകുപ്പിന്റെ കാക്കനാട് സെക്ഷന്‍ ഓഫീസിലെ വൈദ്യുതി ഉപകരണങ്ങളും പോസ്റ്റുകളും സൂക്ഷിച്ചിരുന്ന സ്ഥലമാണ് ഇപ്പോള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ കെബിപിഎസ് കൈയടക്കിയതെന്നുമാണ് ആക്ഷേപം. ഇപ്പോള്‍ ജില്ലാ പഞ്ചായത്ത് സ്ഥിതി ചെയ്യുന്ന സ്ഥലം ഉള്‍പ്പെടെ തൃക്കാക്കര നഗരസഭ വരെയുള്ള സ്ഥലം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെബിപിഎസ് കമ്പിവേലി സ്ഥാപിച്ച് കൈയേറിയിരുന്നു. അന്ന് റവന്യൂ അധികൃതര്‍ ഇടപെട്ട് അത് ഒഴിവാക്കുകയാണുണ്ടായത്.

1978 ലാണ് കെബിപിഎസ് തൃക്കാക്കരയില്‍ വന്നത്. അന്ന് പൊതുമരാമത്ത് വകുപ്പ് ഇവിടെ പണിത കെട്ടിടത്തില്‍ വാടകയ്ക്കാണ് പ്രസിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. പ്ലാന്റ് മാത്രമാണ് അന്ന് തുടങ്ങിയത്. കൂടാതെ റെസ്റ്റ് ഹൗസും നിര്‍മിച്ചിരുന്നു. മാവേലിപുരത്ത് ഓടു വച്ച ഒരു കെട്ടിടം വാടകയ്ക്ക് എടുത്താണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഇപ്പോഴുള്ള സ്ഥലത്ത് പുതിയ കെട്ടിടങ്ങള്‍ പണിതാണ് വിപുലീകരിച്ചത്. കെ.ബി.പി.എസിന്റെ ആദ്യത്തെ എംഡി കുര്യന്‍ ജോണായിരുന്നു. മരുഭൂമിയായികിടന്ന ഈ സ്ഥലം ഫലവൃക്ഷങ്ങളും, തെങ്ങുകളും വച്ചുപിടിച്ച് മുന്‍വശം പൂന്തോട്ടവും ഒരുക്കി മനോഹരമാക്കി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന അര്‍ധ സര്‍ക്കാര്‍ സ്ഥാപനമാണിത്.

Related posts