ദുരൂഹസാഹചര്യത്തില്‍ കാണാതായ ഓട്ടോഡ്രൈവര്‍ പോലീസില്‍ കീഴടങ്ങി

klm-missingഅഞ്ചല്‍: ദുരൂഹസാഹചര്യത്തില്‍ കാണാതായ ഓട്ടോഡ്രൈവര്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. കരുകോണ്‍ കുട്ടിനാട് ബിന്ദുവിലാസത്തില്‍ ബിനു(42)വാണ് ഇന്നലെ രാത്രി ഏഴോടെ പുനലൂര്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്.കരുകോണ്‍ ഓട്ടോസ്റ്റാന്റിലെ ഡ്രൈവറായിരുന്ന ബിനുവിനെ തിങ്കളാഴ്ച രാത്രി എട്ടോടെയാണ് കാണാതായത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലില്‍ ഇയാളുടെ ഓട്ടോ ആലഞ്ചേരി-ചണ്ണപ്പേട്ട പാതയില്‍ കണ്ണങ്കോടിന് സമീപം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബിനുവിന്റെ ഭാര്യ ബിന്ദു അഞ്ചല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ബിനുവിന്റെ തിരോധാനത്തില്‍ കരുകോണ്‍ സ്വദേശിയായ ഒരു ഓട്ടോ ഡ്രൈവര്‍ക്ക് പങ്കുണ്ടെന്നും ബിന്ദു പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ ആരോപണ വിധേയനായ ഓട്ടോ ഡ്രൈവറെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും യാതൊരുവിവരവും ലഭിച്ചിരുന്നില്ല. ബിനുവിന്റെ തിരോധാനത്തെ തുടര്‍ന്ന് അഞ്ചല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ഇയാള്‍ ഇന്നലെ രാത്രി എട്ടോടെ പുനലൂര്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. തുടര്‍ന്ന് ഇയാളെ അഞ്ചല്‍ സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

ചിലരോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനായി താന്‍ കണ്ണങ്കോടിന് സമീപം ഓട്ടോ ഉപേക്ഷിച്ചശേഷം വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ താമസിക്കുകയായിരുന്നെന്നാണ് ബിനു പോലീസിനുമുന്നില്‍ വെളിപ്പെടുത്തിയത്. കോട്ടയം, ഗുരുവായൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ കറങ്ങിനടന്നശേഷം ഇന്നലെ വൈകുന്നേരമാണ് ഇയാള്‍ പുനലൂരിലെത്തിയത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ശക്തമാണെന്നറിഞ്ഞതോടെ താന്‍ ഏതുസമയവും പോലീസിന്റെ വലയിലാകുമെന്ന് ബോധ്യമായതിനാലാണ് പുനലൂര്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയതെന്നും ഇയാള്‍ പറഞ്ഞു.

ബിനുവിനെ കണ്ടെത്താന്‍ പോലീസിന്റെ ഭാഗത്തുനിന്നുള്ള അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം കരുകോണില്‍ ഓട്ടോ തൊഴിലാളികള്‍ പണിമുടക്കിയിരുന്നു. സംഭവത്തില്‍ വലിയ ദുരൂഹതയുണ്ടെന്നുവരെ നാട്ടില്‍ ചര്‍ച്ചയായത് പോലീസിനും തലവേദനയായി. ഇതിനിടെയാണ് ബിനു പോലീസില്‍ കീഴടങ്ങിയത്. ഇയാളെ ഇന്ന് രാവിലെ പുനലൂര്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി.

Related posts