ദേശീയപാത സ്ഥലമെടുപ്പ് സര്‍വേ തടഞ്ഞു

kkd-thadayalവടകര: ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ചര്‍ച്ചയില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം ശക്തമാവുന്നു. കര്‍മസമിതി പ്രവര്‍ത്തകര്‍ നാദാപുരംറോഡില്‍ സര്‍വേ നടപടികള്‍ തടഞ്ഞു. ദേശീയപാത 45 മീറ്റര്‍ വീതിയില്‍ ബിഒടി അടിസ്ഥാനത്തില്‍ വികസിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായി  നാദാപുരംറോഡില്‍ സര്‍വേ തുടങ്ങിയപ്പോഴാണ് എതിര്‍പ് ഉയര്‍ന്നത്. ലാന്റ് അക്വിസിഷന്‍ തഹസില്‍ദാര്‍ കെ.അനിതയുടെ നേതൃത്വത്തിലുള്ള സര്‍വേ സംഘം സ്ഥലമെടുപ്പ് ആരംഭിച്ചപ്പോഴേക്കും സ്ത്രീകളടക്കം നിരവധിയാളുകള്‍ പ്രതിഷേധ പ്രകടനമായി സര്‍വേ തടയുകയായിരുന്നു.

സ്ഥലത്തുണ്ടായിരുന്ന പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. സ്ഥിതി വഷളാവുമെന്ന സാഹചര്യം കണക്കിലെടുത്ത് കര്‍മസമിതി നേതാക്കളും സര്‍വേസംഘവും കൂടിയാലോചന നടത്തി. കര്‍മസമിതി ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പെടുത്തുമെന്നും ചര്‍ച്ചക്ക് അവസരം ഒരുക്കുമെന്നും ലാന്റ് അക്വിസിഷന്‍ തഹസില്‍ദാര്‍ വ്യക്തമാക്കിയതോടെ കര്‍മസമിതി തടയല്‍ സമരം അവസാനിപ്പിച്ചു. സര്‍ക്കാര്‍ പിടിവാശി ഒഴിവാക്കണമെന്നും കൂടിയാലോചനയിലൂടെ പ്രശ്‌നത്തിനു പരിഹാരം കാണണമെന്നും കര്‍മസമിതി ആവശ്യപ്പെട്ടു.

ഉച്ചയോടെ നാദാപുരംറോഡില്‍ സര്‍വേ നടപടികള്‍ പുനരാരംഭിച്ചു. കര്‍മസമിതി നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും വിശദീകരണയോഗവും നടത്തി. ജില്ലാ കണ്‍വീനര്‍ എ.ടി.മഹേഷ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം പ്രദീപ് ചോമ്പാല അധ്യക്ഷനായി.

Related posts