നഴ്‌സുമാരില്ല; കുട്ടികളുടെ ആശുപത്രി പ്രവര്‍ത്തനം അവതാളത്തില്‍

klm-nureseഏറ്റുമാനൂര്‍: നഴ്‌സുമാരുടെ അഭാവത്തില്‍ കുട്ടികളുടെ ആശുപത്രിയില്‍ രോഗികള്‍ ദുരിതത്തില്‍. വെന്റിലേറ്റര്‍ സൗകര്യത്തോടുകൂടിയ തീവ്രപരിചരണ വിഭാഗത്തില്‍ ആവശ്യത്തിന് നഴ്‌സുമാരില്ലാത്തത് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനുതന്നെ ഭീഷണിയാകുന്നു. ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ച് വര്‍ഷങ്ങള്‍ക്കുശേഷമാണ് തീവ്രപരിചരണ വിഭാഗം തുടങ്ങിയത്. എന്നാല്‍, ഇവിടേക്ക് നഴ്‌സുമാരുടെ തസ്തിക സര്‍ക്കാര്‍ അനുവദിച്ചില്ല. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി രണ്ടുപേരെയും ആശുപത്രി വികസനസമിതി വഴി 16 പേരെയും താത്കാലികമായി നിയമിക്കുകയായിരുന്നു. പിന്നീട് കാന്‍സര്‍ വാര്‍ഡ് തുറന്നപ്പോള്‍ ഈ 18 പേര്‍ക്കു പുറമേ നിയമനതീരുമാനം നടന്നില്ല.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി എടുത്തവരെ പിന്നീട് പിരിച്ചുവിട്ടു. 16 പേരില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് ആറുപേര്‍ മാത്രമാണ്. ബാക്കിയുള്ളവരെല്ലാം പല കാലങ്ങളായി പിരിഞ്ഞുപോയി. ഇവര്‍ക്കു പകരം നിയമനം നടത്താന്‍ വികസന സമിതി തയാറാകുന്നുമില്ല.പിഎസ്‌സി വഴിയുള്ള സ്ഥിരം നിയമനത്തില്‍ ആകെ 43 തസ്തികകളാണുള്ളത്. ഇതില്‍ മൂന്ന് ഒഴിവുകളില്‍ ആളില്ല. പ്രസവാവധി ഉള്‍പ്പെടെ അവധിയിലുള്ളവര്‍ ഒഴിച്ചാല്‍ ഇവരില്‍ പരമാവധി 32 പേരേ ഡ്യൂട്ടിക്കു കാണാറുള്ളൂ.

വാര്‍ഡുകള്‍്, തീവ്രപരിചരണ വിഭാഗം, കാന്‍സര്‍ വിഭാഗം എന്നിവിടങ്ങളില്‍ മൂന്നു ഷിഫ്റ്റുകളില്‍ ജോലിചെയ്യേണ്ടത് 40ല്‍ താഴെ നഴ്‌സുമാരാണ്.അഞ്ചു ബെഡ്ഡുകളാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. എല്ലാ ബെഡ്ഡുകള്‍ക്കും വെന്റിലേറ്റര്‍ സൗകര്യമുണ്ട്. ഇവിടെ ഒരു ബെഡ്ഡിന് ഒരു നഴ്‌സ് ഉണ്ടാകേണ്ടതാണ്. അതിന് മൂന്നു ഷിഫ്റ്റുകളിലും കൂടി 15 പേര്‍ വേണം. ആശുപത്രി വികസന  സമിതിവഴി നിയമിക്കപ്പെട്ട ആറുപേരില്‍നിന്നു വേണം ഈ ഡ്യൂട്ടിക്ക് ആളെ നിയമിക്കാന്‍.

സ്റ്റാഫ് നഴ്‌സുമാരില്‍നിന്നും ഇവിടേക്ക് ഡ്യൂട്ടിക്ക് നിയോഗിക്കുമ്പോള്‍ വാര്‍ഡുകളിലും അത്യാഹിതവിഭാഗത്തിലും ആവശ്യത്തിന് നഴ്‌സുമാരില്ലാതെവരും. പിഞ്ചുകുട്ടികളായതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ രോഗികള്‍ക്ക് കൃത്യമായ നിരീക്ഷണവും പരിചരണവും ആവശ്യമാണ്. ആശുപത്രി വികസനസമിതിവഴി നഴ്‌സുമാരെ നിയമിക്കുകയാണ് പ്രശ്‌നത്തിനുള്ള അടിയന്തര പരിഹാരം.

Related posts