നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയില്‍; മോഷണ വസ്തുക്കള്‍ വിറ്റിരുന്നത് ബംഗളൂരുവില്‍; പിടികൂടിയത് ഷാഡോ പോലീസ്

KTM-ARRESTചങ്ങനാശേരി: നിരവധി മോഷണക്കേസിലെ പ്രതിയെ ചങ്ങനാശേരിയില്‍ ഷാഡോ പോലീസ് അറസ്റ്റുചെയ്തു. വടക്കേക്കര കുളങ്ങര അനില്‍കുമാര്‍ (35) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 11-ന് അരമനപ്പടിക്ക് അടുത്തുള്ള ജമീലാകുമാരിയുടെ വീട്ടില്‍നിന്ന് 2500 രൂപയും ഒരു മൊബൈല്‍ഫോണും മോഷണംപോയിരുന്നു. ജമീലാകുമാരി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ഫോണിന്റെ ഐഎംഇഐ നമ്പര്‍ പരിശോധന നടത്തിയപ്പോള്‍ ഈ ഫോണ്‍ ചങ്ങനാശേരി ഒന്നാംനമ്പര്‍ ബസ്സ്റ്റാന്‍ഡിനടുത്തുള്ള ഹോട്ടലില്‍ ജോലിചെയ്യുന്ന തമിഴ്‌നാട് സ്വദേശി സുന്ദറിന്റെ കൈവശമുണ്ടെന്നു മനസിലായി. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ വടക്കേക്കര സ്വദേശി അനില്‍കുമാറിന്റെ കൈയില്‍നിന്ന് 3000 രൂപയ്ക്കു വാങ്ങിയതാണെന്നു പോലീസിനു വിവരം ലഭിച്ചു.

ഇതേ ഹോട്ടലില്‍ ജോലിചെയ്യുന്ന സുന്ദറിന്റെ അളിയന്‍ കനിയുടെ കൈവശവും രണ്ടു മൊബൈല്‍ഫോണ്‍ ഉണ്ടായിരുന്നു. കനിയെ ചോദ്യംചെയ്തപ്പോഴും അനില്‍കുമാറിനോടു വാങ്ങിയവയാണ് ഇവയെന്നും മനസിലായി. തുടര്‍ന്നാണ് അനില്‍കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കഞ്ചാവിന് അടിമയായ അനില്‍ ഒട്ടേറെ മോഷണം നടത്തിയിട്ടുണ്ടെന്നും ചോദ്യംചെയ്യലില്‍ വ്യക്തമായി. ജമീലാകുമാരിയുടെ വീട്ടില്‍നിന്നു പണവും സ്വര്‍ണവും മോഷ്ടിച്ചത് താനാണെന്ന് അനില്‍കുമാര്‍ പോലീസിനോടു സമ്മതിച്ചു. ബസില്‍ യാത്രചെയ്യുമ്പോള്‍ പാലാത്രച്ചിറയില്‍ വച്ച് ഫോണ്‍ കാണാതെപോയെന്നാണ് അനില്‍ പോലീസിനോടു പറഞ്ഞത്. എന്നാല്‍ സുന്ദര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അനില്‍കുമാറിന്റെ കൈയില്‍നിന്ന് ഫോണ്‍ വിലയ്ക്കു വാങ്ങിയതാണെന്നു പോലീസ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ 12-നു രാത്രി ഒന്നിന് ഫാത്തിമാപുരം തായ്മഠം വീട്ടില്‍ ബിജു ഭാസ്കറിന്റെ 7000 രൂപയും മൊബൈല്‍ഫോണും മോഷണംപോയിരുന്നു. ആ ഫോണിന്റെയും ഐഎംഇഐ പോലീസ് പരിശോധിച്ചപ്പോള്‍ കനിയുടെ കൈയിലുള്ള ഫോണ്‍ ഇതാണെന്നു പോലീസിനു വ്യക്തമായി. ഒരു ഫോണ്‍ ചങ്ങനാശേരി നഗരത്തില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശിയുടെ വീട്ടില്‍നിന്ന് മോഷ്ടിച്ചതാണെന്ന് അനില്‍കുമാര്‍ പോലീസിനോടു പറഞ്ഞു. കഴിഞ്ഞദിവസം ഫാത്തിമാപുരം സ്വദേശി പ്രവീണിന്റെ വീട്ടില്‍നിന്ന് ഒരു മൊബൈല്‍ഫോണ്‍ മോഷണംപോയിരുന്നു. വീട്ടില്‍നിന്ന് ഒരാള്‍ ഇറങ്ങി ഓടുന്നത് പ്രവീണ്‍ കണ്ടിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഈ മോഷണം നടത്തിയതും താനാണെന്ന് അനില്‍കുമാര്‍ പോലീസിനോടു സമ്മതിച്ചു.

വാഹനങ്ങളിലെ സ്റ്റീരിയോ മോഷണക്കേസുകളുമായി ബന്ധപ്പെട്ട് പലതവണ അനില്‍കുമാര്‍ പോലീസ്പിടിയിലായിട്ടുണ്ട്. ചങ്ങനാശേരിയില്‍നിന്നു മോഷ്ടിക്കുന്ന സാധനങ്ങള്‍ അനില്‍കുമാര്‍ ബാംഗളൂരുവില്‍ എത്തിച്ചാണ് വില്പന നടത്തിയിരുന്നത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. കോട്ടയം ജില്ലാ പോലീസ് മേധാവി എന്‍.രാമചന്ദ്രന്റെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി എ.അജിത്, സിഐ ബിനു വര്‍ഗീസ്, എസ്‌ഐ സിബി തോമസ്, ഷാഡോ പോലീസ് അംഗങ്ങളായ കെ.കെ.റെജി, പ്രദീപ് ലാല്‍, സിബിച്ചന്‍, പ്രദീഷ് രാജ്, ആന്റണി, സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Related posts