കളമശേരി: ദാരിദ്ര്യത്തിന്റെ ബാല്യകാലം നല്കിയ ജീവിതാനുഭവങ്ങള്‍ സഹജീവികള്‍ക്കു സഹായം ചെയ്യാന്‍ പ്രചോദനം നല്‍കുന്നുണെ്ടന്ന് സ്ഥാനമൊഴിയുന്ന എറണാകുളം ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം. പഴങ്കഞ്ഞിയും സാമ്പാറും നിറച്ച തൂക്കുപാത്രവുമായി വിദ്യാലയത്തില്‍ പോയ കാലം ഇപ്പോഴും മായാതെ മനസിലുണെ്ടന്നും അദ്ദേഹം പറഞ്ഞു. കളമശേരി ടൗണ്‍ ഹാളില്‍ നടന്ന “ടാലന്റ് മീറ്റ് 2016′ ല്‍ അധ്യക്ഷ പ്രസംഗം നടത്തവേയാണു കളക്ടര്‍ വികാരഭരിതനായി സംസാരിച്ചത്. വിടവാങ്ങല്‍ പ്രസംഗം പോലെ സദസ് നിശബ്ദരായി അദ്ദേഹത്തെ ശ്രവിച്ചു. കാമരാജ് ഇന്ത്യയിലാദ്യമായി തമിഴ്നാട്ടില്‍ നടപ്പാക്കിയ ഉച്ചയൂണ് പദ്ധതിയുടെ ഗുണം ലഭിച്ചവരില്‍ ഒരാളാണു താനെന്നു രാജമാണിക്യം പറഞ്ഞു.
അരിയുടെ മണം അസഹനീയമായിരുന്നെങ്കിലും ഒരു നേരത്തെ വിശപ്പ് അതില്ലാതാക്കി. പദ്ധതി എട്ടാം ക്ലാസ് വരെ മാത്രമായിരുന്നതിനാല്‍ ഒമ്പതു മുതല്‍ വീണ്ടും പഴങ്കഞ്ഞി കൊണ്ടുപോകേണ്ടിവന്നു. ഈ പഴങ്കഞ്ഞിക്കു പുറമെ ക്ലാസിലെ 40 സഹപാഠികളുടെയും പങ്കും ലഭിച്ചിരുന്നു. ഇത്തരം അനുഭവങ്ങളും സമൂഹത്തോടൊപ്പം വളര്ന്നതുമാണു ജീവിതവിജയം നേടാനും നന്മ ചെയ്യാനും ശക്തി തന്നതെന്നു തമിഴ് ചുവയോടെ അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ 90 ശതമാനം കുട്ടികള്‍ക്കും വിശപ്പ് എന്തെന്നറിയില്ല. വേദനിക്കുന്നവരെ തിരിച്ചറിയാന്‍ വിദ്യാര്‍ഥികള്‍ക്കാകണം. വ്യക്തിയെന്ന നിലയില്‍ ആര്‍ക്കും ഒരു വിജയമില്ല. വിജയങ്ങളുടെയെല്ലാം പങ്ക് സമൂഹത്തിനവകാശപ്പെട്ടതാണ്. വളര്‍ന്നു വലുതാകുമ്പോള്‍ തണല്‍മരമായി മാറി ഏവര്‍ക്കും അഭയം നല്കാന് കഴിയണമെന്നു സദസിലുണ്ടായിരുന്ന വിദ്യാര്‍ഥികളോടു രാജമാണിക്യം ഉപദേശിച്ചു.
കളമശേരി നിയോജക മണ്ഡലത്തിലെ എസ്എസ്എല്‍സി, പ്ലസ്ടു തലങ്ങളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികളെ ഉപഹാരങ്ങള്‍ നല്കി കളക്ടര്‍ അനുമോദിച്ചു. വി.കെ. ഇബ്രാഹിം കുഞ്ഞ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. രാജമാണിക്യത്തെ അദ്ദേഹം പൊന്നാട അണിയിച്ച് ആദരിച്ചു. ഉദ്ഘാടകനായ വിദ്യാഭ്യാസ മന്ത്രി ചടങ്ങിനെത്തിയിരുന്നില്ല. സിപിഎം പ്രതിനിധികള്‍ വിട്ടുനില്‍ക്കുകയുംചെയ്തു. വിദ്യാഭ്യാസ കാര്യങ്ങളില്‍ രാഷ്ട്രീയം പാടില്ലെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. ഒന്നാം തീയതി തീരുമാനിച്ച പരിപാടി മന്ത്രിക്കു വേണ്ടിയാണു തിരുവനന്തപുരത്ത് സബ്ജറ്റ് കമ്മിറ്റിയുണ്ടായിട്ടും നാലിലേക്കു മാറ്റിയതെന്നും എംഎല്‍എ പറഞ്ഞു. സിജി ബാബു, ജെസി പീറ്റര്‍, ബിജു ചുള്ളിക്കാട്, രത്നമ്മ സുരേഷ്, എം.കെ ഷൈന്മോന് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.