പി. സുശീല ഗിന്നസ് തിളക്കത്തില്‍

susheelaമെലഡിയുടെ റാണിയായ പി. സുശീലയുടെ സംഗീതകിരീടത്തില്‍ ഇനി ഗിന്നസിന്റെ പൊന്‍തൂവലും. 12 ഭാഷകളിലായി ഏറ്റവുമധികം ഗാനങ്ങള്‍ ആലപിച്ചതിനാണ് ഗിന്നസ് റിക്കാര്‍ഡിന് പ്രിയ ഗായിക അര്‍ഹയായത്. ഏഴു പതിറ്റാണ്ടുകള്‍ പിന്നിട്ട സംഗീതജീവിതത്തില്‍ 12 ഭാഷകളിലായി 17,695 പാട്ടുകളാണ് ആ സ്വരമാധുരിയില്‍ പിറന്നത്.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, ഒഡിയ, കന്നഡ, ബംഗാളി, സംസ്കൃതം, തുളു, സിംഹള തുടങ്ങിയ ഭാഷകളിലാണ് സുശീ ലാമ്മ ഗാനങ്ങള്‍ ആലപിച്ചത്. മലയാളത്തില്‍ മാത്രം 916 ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള സുശീലാമ്മ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ കൂടെയാണ് ഏറ്റവും അധികം യുഗ്മഗാനങ്ങള്‍ പാടിയത് (1,336 എണ്ണം). 1952ല്‍ “”പെട്ര തായ്’’ എന്ന തമിഴ് ചിത്രത്തിലൂടെ സംഗീതലോകത്തേക്കു വന്ന ഈ ഗാനകോകിലം സീതയിലെ “പാടിയുറക്കാം’’ എന്ന ഗാനത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റംകുറിച്ചത്. പിന്നീട് മനസിനെ തൊട്ടുണര്‍ത്തുന്ന നിരവധി ഗാനങ്ങള്‍ ഈ ആന്ധ്രാ സ്വദേശിനിയുടെ ശബ്ദത്തിലൂടെ മലയാളികള്‍ കേട്ടു. ആദ്യ വനിതാ പിന്നണിഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് 1968ല്‍ സുശീലാമ്മയെ തേടിയെത്തി. നിരവധി സംസ്ഥാന അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയ ഈ സ്വരമാധുര്യത്തെ 2008ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.

1935 നവംമ്പര്‍ 13ന് ആന്ധ്രയിലെ വിജയനഗരം ജില്ലയില്‍ ജനിച്ച പുലാപക സുശീല ഓള്‍ ഇന്ത്യ റേഡിയോയിലൂടെയാണ് തന്റെ സംഗീത ജീവിതം ആരംഭിക്കുന്നത്. ഒരു ‘പെണ്ണിന്റെ കഥ (1971)’ എന്ന ചിത്രത്തിലെ ‘”പൂന്തേനരുവി പൊന്‍മുടിപ്പുഴയുടെ അനുജത്തി’ എന്ന ഗാനത്തിനും ചുവന്ന സന്ധ്യകള്‍ (1975) എന്ന ചിത്രത്തിലെ “പൂവുകള്‍ക്കു പുണ്യകാലം’’ എന്ന ഗാനത്തിനും കേരള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ സുശീലാമ്മക്കു ലഭിച്ചു.

2004ല്‍ കര്‍ണാടക സിനിമയുടെ ഗാനസരസ്വതി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കൂടാതെ വിവിധ ഭാഷകളിലായി 1000ല്‍പ്പരം ഭക്തിഗാനങ്ങള്‍ക്കും തന്റെ ശബ്ദമാധുര്യം പകരാന്‍ സുശീലാമ്മയ്ക്കായി.

Related posts