പുല്‍പ്പള്ളി: കേരള കര്‍ണാടക അതിര്‍ത്തിയിലെ ചാമപാറ, വണ്ടികടവ്, ഇരുളം തുടങ്ങിയ മേഖലകളിലാണ് വേട്ടസംഘങ്ങള്‍ സജീവമായത്. വേനല്‍ക്കാലമായതോടെ കര്‍ണാടക വനത്തില്‍നിന്ന് കൂട്ടമായി വയനാട് വന്യജീവി സങ്കേതത്തിലെത്തുന്ന മാന്‍, കാട്ടുപോത്ത്, മലമാന്‍, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങളെയാണ് ഏറെയും വേട്ടയാടുന്നത്. കൃഷിയിടങ്ങളില്‍ കെണിവച്ച് വന്യമൃഗങ്ങളെ പിടികൂടുന്ന സംഘങ്ങളുംമേഖലയില് സജീവമായിരിക്കുകയാണ്.
ഈ മാസമാദ്യം വണ്ടിക്കടവ് ഡെപ്യൂട്ടി റേഞ്ച് ഓഫീസിനുസമീപത്തെ വനാതിര്‍ത്തിയില്‍ മലമാനിന്റെ ഇറച്ചിയുമായി അഞ്ചംഗസംഘത്തെ വനംവകുപ്പ് പിടികൂടിയിരുന്നു. കാട്ടുമൃഗങ്ങളുടെ ഇറച്ചികള്‍ വീടുകളില്‍ എത്തിച്ചുകൊടുക്കുന്ന സംഘവും പ്രദേശത്തുണ്ട്. അനധികൃത തോക്കുകള്‍ കൈവശംവയ്ക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടും വനംവകുപ്പും പോലീസും യാതൊരു നടപടിയും എടുക്കുന്നില്ല.
കഴിഞ്ഞയാഴ്ച പുല്‍പ്പള്ളി മണല്‍ വയലിന് സമീപത്തെ മരച്ചുവട്ടില്‍നിന്ന് ഒരു നാടന്‍ തോക്കും എയര്‍ഗണും പിടികൂടിയിരുന്നു. എന്നാലിതു സംബന്ധിച്ച തുടരന്വേഷണങ്ങള്‍ ഒന്നുമുണ്ടായില്ലായെന്നാണ് നാട്ടുകാര്‍ പറയുന്നത്. ലൈസന്‍സുള്ള തോക്കുകള്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ടായിട്ടും സ്വാധീനമുള്ള ആളുകള്‍ തോക്ക് സ്റ്റേഷനില്‍ ഏല്‍പ്പിക്കുന്നില്ല.
കര്‍ണാടകയില്‍നിന്നും വരുന്ന അനധികൃത തോക്കുകളും ഇവിടെ സുലഭമാണ്. അനധികൃതമായ തോക്കുകള്‍ കൈവശം വയ്ക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. എന്നാല്‍ ഇവിടങ്ങളില്‍ ഈ നിയമമെല്ലാം നോക്കുകുത്തിയാവുകയാണ്. വനംവകുപ്പിന് ഇതു സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ അറിയാമെങ്കിലും ഇവരെ പിടികൂടാന്‍ ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.