പൂഞ്ഞാറിലെ തോല്‍വിക്ക് രണ്ടു നേതാക്കളെ സിപിഎം തരംതാഴ്ത്തി; വി.പി.ഇബ്രാഹിം, വി.എന്‍. ശശിധരന്‍ എന്നിവരെയാണ് തരംതാഴ്ത്തിയത്

ALP-CPIMകോട്ടയം: പൂഞ്ഞാറിലെ തോല്‍വിക്ക് സിപിഎമ്മില്‍ രണ്ടു പേരെ തരംതാഴ്ത്തി. നിയമസഭ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കുണ്ടായ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം വി.പി.ഇബ്രാഹിം, ജില്ലാ കമ്മിറ്റിയംഗം വി.എന്‍. ശശിധരന്‍ എന്നിവരെ തരം താഴ്ത്താന്‍ ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഏതു ഘടകങ്ങളിലേക്കാണ് തരം താഴ്‌ത്തേണ്ടതെന്ന് അടുത്ത ദിവസം സംസ്ഥാന സെക്രട്ടറിയേറ്റംഗത്തിന്റെ സാന്നിധ്യത്തില്‍ ചേരുന്ന ജില്ലാ കമ്മിറ്റി തീരുമാനിക്കും.

നേതാക്കളെ തരം താഴ്ത്തുന്നതിനു  പുറമെ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയും  പുനഃസംഘടിപ്പിക്കുകയും ചെയ്യും. കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ടി. പ്രസാദ്, പൂഞ്ഞാര്‍ മുന്‍ ഏരിയാ സെക്രട്ടറി കെ.ആര്‍. ശശിധരന്‍ എന്നിവരെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ശശിധരനെതിരെ നേരത്തെ നടപടി ജില്ലാ കമ്മിറ്റിയെടുത്തിരുന്നു. ഇതോടെ പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും പുതിയ ഏരിയാ സെക്രട്ടറിമാര്‍ എത്തിയേക്കും. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും പുനഃസംഘടന.

കമ്മീഷന്‍ അംഗം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോണ്‍ രണ്ടു തവണ പൂഞ്ഞാറിലെത്തിയാണ് തെരഞ്ഞെടുപ്പു പരാജയവുമായി ബന്ധപ്പെട്ട് പരാതികള്‍ സ്വീകരിച്ചത്. തരം താഴ്ത്തിയ രണ്ടു  നേതാക്കളും തെരഞ്ഞെടുപ്പു കാലത്ത് തങ്ങളെ ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങളില്‍ ഗുരുതരമായ വീഴ്ച വരുത്തിയതായാണ് കമ്മീഷന്‍ കണ്ടെത്തിയത്. പരാജയം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വീഴ്ചവരുത്തിയ നേതാക്കളുടെ പേരുവിവരം സഹിതം പൂഞ്ഞാര്‍ മണ്ഡലത്തില്‍നിന്നും സംസ്ഥാന കമ്മിറ്റിക്കും സെക്രട്ടറിക്കും നിരവധി കത്തുകളും ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം കമ്മീഷനെ നിയോഗിച്ചത്. സിപിഎമ്മിന് മണ്ഡലത്തില്‍ പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരുന്ന വോട്ടുപോലും ഇത്തവണ ലഭിച്ചില്ല.

സ്വതന്ത്രസ്ഥാനാര്‍ഥിയായ പി.സി. ജോര്‍ജിന് 63,621 വോട്ട് ലഭിച്ചപ്പോള്‍ ഇടതു സ്ഥാനാര്‍ഥി ജനാധിപത്യ കേരള കോണ്‍ഗ്രസിലെ പി.സി. ജോസഫിന് 22,270 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് എമ്മിലെ ജോര്‍ജുകുട്ടി ആഗസ്തിക്ക് 35,800 വോട്ടുകളും ലഭിച്ചു. ബിഡിജെഎസ് സ്ഥാനാര്‍ഥിക്ക് 19,966 വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം സ്വതന്ത്രനായി മത്സരിച്ച മോഹന്‍ തോമസിന് 44,000 വോട്ട് ലഭിച്ചിരുന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ സമയം മുതല്‍ സിപിഎം പ്രാദേശിക നേതൃത്വം പി.സി. ജോര്‍ജുമായി സഹകരിച്ചാണു പ്രവര്‍ത്തിച്ചിരുന്നത്. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളില്‍ സിപിഎം ഭരണം കൈയാളുന്നതും ജോര്‍ജിന്റെ പാര്‍ട്ടിയുടെ സഹായത്തോടെയായിരുന്നു. അധികാരം പോകുമെന്ന ഭയവും ചിലപ്രാദേശിക നേതാക്കളെ ജോര്‍ജുമായി കൂടുതല്‍ അടുപ്പിച്ചതായും കമ്മീഷന്‍ കണ്ടെത്തി. വോട്ടുമറിച്ചതിനു പ്രത്യുപകാരമായി പലരും പാരിതോഷികം കൈപ്പറ്റിയെന്ന പരാതിയുയര്‍ന്നെങ്കിലും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇതിനേക്കുറിച്ച് പരാമര്‍ശമില്ല.

ഇതിനിടെ  ഈറാറ്റുപേട്ട പത്താഴപ്പടിയിലെ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ.എം. നസീര്‍ മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ കുറ്റക്കാരായ സിപിഎം പൂഞ്ഞാര്‍ ഏരിയാ കമ്മിറ്റിയംഗം ഉള്‍പ്പെടെ ആറു സിപിഎം അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്നു അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ സിപിഎം പ്രാദേശിക നേതൃത്വം പി.സി. ജോര്‍ജിനു വേണ്ടി പ്രവര്‍ത്തിക്കുകയും ഇടതു മുന്നണി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്താവുകയും ചെയ്തതു സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും പാര്‍ട്ടിയിലെ ചേരിതിരിവുമാണ് നസീറിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ആരോപണമുയര്‍ന്നത്.

സംഭവത്തില്‍ വേണ്ട നപടികള്‍ സ്വീകരിക്കാത്ത പൂഞ്ഞാര്‍ ഏരിയാ സെക്രട്ടറി കെ.ആര്‍. ശശിധരന്‍, ഈരാറ്റുപേട്ട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.ഐ. നൗഷാദ് എന്നിവരെയും തല്‍സ്ഥാനത്തു നിന്നും മാറ്റുകയും ചെയ്തിരുന്നു. ഏരിയാ സെക്രട്ടറിയായി ജില്ലാകമ്മിറ്റിയംഗം ആര്‍.ടി. മധുസുദനന് താത്കാലിക ചുമതലയും നല്‍കി.  കൊലപാതകത്തില്‍ പ്രതികളായ ആറു പേരെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു ഇക്കാര്യവും കമ്മീഷനു മുമ്പിലെത്തിയെങ്കിലും കുറ്റക്കാര്‍ക്കെതിരെ നേരത്തെ നടപടിയെയുത്തതിനാല്‍ കാര്യമായ പരാമര്‍ശം റിപ്പോര്‍ട്ടിലില്ല. കൂടാതെ ജില്ലാ കമ്മിറ്റി നിര്‍ദേശിച്ച കമ്മീഷന്‍ ഇക്കാര്യങ്ങളേക്കുറിച്ച് പരിശോധിച്ചുവരി്കയുമാണ്. പൂഞ്ഞാറിലെ തോല്‍വിയുടെ പേരിലുള്ള നടപടിയും പാര്‍ട്ടി പുനഃസംഘടനയും സിപിഎമ്മില്‍ പുതിയ ചേരിതിരിവ് സൃഷ്ടിക്കുമെന്നുറപ്പായി.

Related posts