
കൊച്ചി: ട്രെയിൻ യാത്രയ്ക്കിടെ പെണ്‍കുട്ടിയെ അപമാനിക്കാൻ ശ്രമിച്ചയാളെ കൈകാര്യം ചെയ്തതായി സമൂഹമാധ്യമങ്ങളിൽ വ്യാജ വീഡിയോ സന്ദേശം പോസ്റ്റ് ചെയ്ത വിദ്യാർഥിയെ പോലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം രവിപുരത്തെ സ്വകാര്യ ഏവിയേഷൻ സ്കൂൾ വിദ്യാർഥി ചാലക്കുടി ആളൂർ ചാതേരിൽ അലൻ തോമസി(20)നെയാണ് എറണാകുളം സെൻട്രൽ പോലീസ് പിടികൂടിയത്.
എറണാകുളം നോർത്ത്-സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്കു മധ്യേ ട്രെയിനിൽവച്ച് യുവതിയെ അപമാനിച്ച മധ്യവയസ്കനെ താൻ കൈകാര്യം ചെയ്തെന്നും, പോലീസ് കേസെടുക്കണമെന്നുമായിരുന്നു വീഡിയേയിലെ സന്ദേശം.
സംഭവത്തിന്റെ നിജസ്ഥിതി ട്രെയിനിൽനിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടിക്കേ തെളിയിക്കാൻ കഴിയൂവെന്നും അതുകൊണ്ട് ആ പെണ്‍കുട്ടി അറിയുന്നവരെ വീഡിയോ ഷെയർ ചെയ്യണമെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സെൽഫി വീഡിയോയിൽ ഇയാൾ പറഞ്ഞിരുന്നു.
സംഭവത്തിൽ വ്യാജ പ്രചാരണം നടത്തിയതിന് പോലീസ് സ്വമേധയ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജിയുടെ മേൽനോട്ടത്തിൽ സെൻട്രൽ പോലീസ് ഇൻസ്പെക്ടർ എസ്. വിജയശങ്കർ, സൗത്ത് റെയിൽവേ എസ്ഐ അഭിലാഷ്, എസ്ഐമാരായ തോമസ്, സാം രാജ്, എഎസ്ഐ ഗോപി, എസ്സിപിഒ അനീഷ്, കൃഷ്ണകുമാർ, വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.