പേരാമ്പ്ര ചേര്‍മല സാംബവ കോളനി വികസനത്തിന് 5.20 കോടിയുടെ പദ്ധതികള്‍

kkd-sambavaപേരാമ്പ്ര: പരാധീനതകള്‍കൊണ്ട് ദുരിതമനുഭവിക്കുന്ന പേരാമ്പ്രയിലെ ചേര്‍മല സാംബവ കോളനി വികസനത്തിന് 5.20 കോടി രൂപയുടെ പദ്ധതി. സര്‍ക്കാറിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയടക്കം വിവിധ ഫണ്ടുകള്‍ ചേര്‍ത്താണ് പദ്ധതി നടപ്പാക്കുക.  കരട് പദ്ധതി മന്ത്രി ടി.പി. രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ നടന്ന യോഗം ചര്‍ച്ച ചെയ്തു.  അന്തിമരൂപം നല്‍കാന്‍ ജില്ലാ കളക്ടര്‍ എന്‍. പ്രശാന്തിനെ ചുമതലപ്പെടുത്തി.

കോളനി വികസനം സര്‍ക്കാര്‍ പ്രത്യേക അജണ്ടയായി പരിഗണിച്ച് മികച്ച സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. എല്ലാ കുടുംബങ്ങള്‍ക്കും വീട് നിര്‍മാണം, സഞ്ചാര സൗകര്യമുണ്ടാക്കല്‍, തൊഴില്‍ കേന്ദ്രം നിര്‍മാണം, ലൈബ്രറി വികസനം, കുടിവെള്ള സൗകര്യം, സാംസ്കാരിക കേന്ദ്രം നിര്‍മാണം എന്നിവയാണ് നടപ്പാക്കുക. സര്‍ക്കാര്‍ രണ്ട് കോടി, എംഎല്‍എ ഫണ്ട് ഒരു കോടി, ജില്ലാഞ്ചായത്ത് ഒരു കോടി, ബ്ലോക്ക്, ഗ്രാമ പഞ്ചയാത്തുകള്‍ 50 ലക്ഷം എന്നിങ്ങനെ പദ്ധതിക്കായി അനുവദിക്കാനാണ് കരട് നിര്‍ദേശം.

കോളനിയുടെ ശോച്യാവസ്ഥ സാമൂഹ്യപ്രശ്‌നമെന്ന നിലയില്‍ പരിഗണിച്ച് മുഖ്യധാരയിലേക്ക് ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. സ്ഥലത്തിന്റെ രേഖകള്‍ ഇല്ലാത്തത് ഫണ്ട് അനുവദി ക്കുന്നതില്‍ തടസമാണ്. രേഖകളില്ലാത്തവരുടെ വിവരങ്ങള്‍ പട്ടികജാതി ക്ഷേമ വകുപ്പ് റിപ്പോര്‍ട്ട് തയാറാക്കി കളക്ടര്‍ മുഖേന സര്‍ക്കാറിന് സമര്‍പ്പിക്കും. എപിഎല്‍ വിഭാഗത്തില്‍പ്പെട്ടവരെ ബിപിഎല്ലാക്കുന്നത് പ്രത്യേകമായി പരിഗണിക്കും. ബ്ലോക്ക് തല പട്ടികജാതി ക്ഷേമ ഓഫീസര്‍ എല്ലാ ആഴ്ചയും കോളനി സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാനും തീരുമാനമായി.  വൈദ്യുതി ഇല്ലാത്ത ഒമ്പത് വീടുകളില്‍ വയറിംഗ് നടത്താന്‍ പട്ടിക ജാതി ക്ഷേമ വകുപ്പ് 2500 രൂപ വീതം നല്‍കും. ഇത് ലഭിച്ചാല്‍ കണക്ഷന്‍ നല്‍കാമെന്ന് കെ.എസ്.ഇ.ബി അധികൃതരും വ്യക്തമാക്കി.

കേന്ദ്രപദ്ധതി ഉപയോഗപ്പെടുത്തി പഞ്ചായത്ത് ശൗച്യാലയങ്ങള്‍ നിര്‍മ്മിക്കും. കുടിവെള്ള പദ്ധതി നടപ്പിലാകും വരെ ശുദ്ധജലം ലഭ്യമാക്കാന്‍ പഞ്ചായത്ത് നടപടിയെടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. പി.സി ബാലന്‍ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ പഞ്ചായത്തം ഗങ്ങളായ സുജാത മനക്കല്‍, എ.കെ.ബാലന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി.സതി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.റീന, ഡിഡിഇ ഗിരീഷ് ചോലയില്‍, ബിഡിഒ ബെവിന്‍ ജോണ്‍ വര്‍ഗ്ഗീസ്, കെഎസ്ഇബി എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ ടി.പി.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts