ബിജെപിക്കൊപ്പം പോയാല്‍ മാണിക്കും വെള്ളാപ്പള്ളിയുടെ അവസ്ഥ: കോടിയേരി

EKM-KODIEIBALAKRISHANANതൃശൂര്‍: ബിജെപിക്കൊപ്പം പോയാല്‍ വെള്ളാപ്പള്ളിയുടെ അവസ്ഥയാവും മാണിക്കുണ്ടാകുകയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മകനെ മന്ത്രിയാക്കാമെന്ന് ആശിച്ചുപോയ വെള്ളാപ്പള്ളിക്കു ഹെലികോപ്റ്ററില്‍ യാത്ര ചെയ്യാനുള്ള അവസരം മാത്രമാണു കിട്ടിയതെന്നും കോടിയേരി പറഞ്ഞു. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബംഗാള്‍ ഐക്യദാര്‍ഢ്യസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

കേരള കോണ്‍ഗ്രസ് വിട്ടുപോയതോടെ യുഡിഎഫിന്റെ സംഘടനാപരമായ കെട്ടുറപ്പു തകര്‍ന്നുവെന്നും കോടിയേരി പറഞ്ഞു. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണു മമത സര്‍ക്കാര്‍ ബംഗാളില്‍ നടപ്പിലാക്കുന്നത്. ബഹുജന പ്രസ്ഥാനങ്ങള്‍ക്കും പ്രതിപക്ഷത്തിനും പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചിരിക്കുന്നു. എന്നാല്‍ കോര്‍പറേറ്റ്‌വത്കരണത്തിനും തൃണമൂല്‍ കോണ്‍ഗ്രസിനുമെതിരേ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ചാല്‍ അതു വിപരീതഫലം ചെയ്യും. ബംഗാളില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനു മറ്റു പ്രാദേശിക പാര്‍ട്ടികളുമായി കൈകോര്‍ക്കും.

എന്ത് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണു കമ്യൂണിസ്റ്റു പാര്‍ട്ടിക്കു പിന്നില്‍ ആളുകള്‍ അണിനിരക്കുന്നത് എന്നതാണു ചരിത്രം തെളിയിക്കുന്നതെന്നും കോടിയേരി പറഞ്ഞു. മന്ത്രിമാരായ എ.സി. മൊയ്തീന്‍, പ്രഫ. സി. രവീന്ദ്രനാഥ്, പി.കെ. ബിജു എംപി, മേയര്‍ അജിത ജയരാജന്‍, മുന്‍ ഫുട്‌ബോള്‍താരം വിക്ടര്‍ മഞ്ഞില, എംഎല്‍എ മാരായ മുരളി പെരുനെല്ലി, കെ.വി. അബ്ദുള്‍ ഖാദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts