ബിജെപി, സിപിഎം രാഷ്ട്രീയം നാടിനാപത്തെന്ന് വി.എം. സുധീരന്‍

TVM-sudheeranപത്തനംതിട്ട:  ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയവും സിപിഎമ്മിന്റെ അക്രമരാഷ്ട്രീയവും കേരളത്തിന് ആപത്താണെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍.  യുഡിഎഫ്  കോന്നി നിയോജകമണ്ഡലം സ്ഥാനാര്‍ഥി  അഡ്വ. അടൂര്‍പ്രകാശിന്റെ തെരഞ്ഞെടുപ്പ് പ്രചരാണാര്‍ഥം  വള്ളിക്കോട്ടു നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ദേശീയതലത്തില്‍ ബിജെപി വിമുക്ത രാഷ്ട്രമെന്ന ലക്ഷ്യമാണ് ഇനി കോണ്‍ഗ്രസിനുള്ളത്. ഇതിനായി മതേതര ജനാധിപത്യ ശക്തികളുടെ ശക്തമായ കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ട്. കേരളം വിട്ടുകഴിഞ്ഞാള്‍ സിപിഎം സ്വീകരിക്കുന്ന വര്‍ഗീയ നിലപാട് ബിജെപിക്ക് അനുകൂലമാണ്. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സിപിഎം സ്വീകരിച്ച നിലപാട് ഇതാണ് വ്യക്തമാക്കുന്നത്.

കേരളത്തിന്റെ മണ്ണില്‍ ബിജെപിക്ക് യാതൊരു സ്ഥാനവുമുണ്ടാകാത്ത തെരഞ്ഞെടുപ്പാകണം ഇത്. കേരളത്തില്‍ അക്കൗണ്ട് തുറക്കാമെന്നത് എന്‍ഡിഎയുടെ വ്യാമോഹം മാത്രമാണ്.  ഇ.പി. ജയരാജനെപോലെയുള്ളവര്‍ അക്രമണത്തിനും കൊലപാതക രാഷ്ട്രീയത്തിനും കൂട്ടുനില്‍ക്കുകയാണ് ചെയ്യുന്നത്.  മനുഷ്യത്വത്തിന്റെ കണിക തൊട്ടുതീണ്ടിയിട്ടുണ്ടെങ്കില്‍ ഇ.പിജയരാജനപൊലെയുള്ളവര്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുകയാണ് വേണ്ടതെന്ന് സുധീരന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കുന്ന യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളാണ് കോന്നിയിലുമുള്ളത്.

പത്തനംതിട്ട ജില്ലയില്‍ അഞ്ച് നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് ചരിത്രം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.യോഗത്തില്‍ മണ്ഡലം പ്രസിഡന്റ്  കെ.വേണു അധ്യക്ഷത വഹിച്ചു.   ഡിസിസി പ്രസിഡന്റ് പി. മോഹന്‍രാജ്, യുഡിഎഫ്  ജില്ലാ കണ്‍വീനര്‍ ബാബു ജോര്‍ജ്, ആന്റോ ആന്റണി എം.പി,  അഡ്വ.അടൂര്‍ പ്രകാശ്, കെപിസിസി ട്രഷറര്‍ ജോണ്‍സണ്‍ ഏബ്രഹാം, സെക്രട്ടറി പഴകുളം മധു, എം.ഷംസുദ്ദീന്‍, സാമുവേല്‍ കിഴക്കുപുറം, വെട്ടൂര്‍ ജ്യോതി പ്രസാദ് ഹരിദാസ് ഇടത്തിട്ട,  മാത്യുകുളത്തിങ്കല്‍, ഒമ്‌നി ഈപ്പന്‍, അബ്ദുല്‍ മുത്തലീഫ്, ഹരികുമാര്‍ പൂതക്കര,  റോബിന്‍ പീറ്റര്‍, കോന്നിയൂര്‍ പി.കെ, ദീനാമ്മ,  സജി തോട്ടയ്ക്കാട്,  എസ്.വി പ്രസന്നകുമാര്‍ ഡിസിസി ഭാരവാഹികള്‍ സംസ്ഥാന-ജില്ലാ നിയോജകമണ്ഡലം നേതാക്കള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. കെപിസിസി പ്രസിഡന്റ് പന്തളം, ഇലവുംതിട്ട, പെരുനാട്, തോട്ടഭാഗം എന്നിവിടങ്ങളിലും പ്രസംഗിച്ചു.

Related posts