സ്വന്തം ലേഖകൻ
തൃശൂർ: പതിവുപോലെ ഇക്കുറി നവരാത്രി ബൊമ്മക്കൊലുവിന് പുത്തൻ പ്രതിമകൾ കുറവ്. കോവിഡിന്റെ വ്യാപന പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും പ്രതിമകൾ ആരും കേരളത്തിലേക്ക് കൊണ്ടുവരുന്നില്ല. ഇതോടെ അവിടെയുള്ള ബൊമ്മ നിർമാണ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണുണ്ടായിരിക്കുന്നത്.
ജനുവരിയിൽ ആരംഭിക്കുന്ന ബൊമ്മ നിർമാണം ഇക്കുറി കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് മാസത്തോടെ നിർത്തിവെച്ചതിനാൽ വലിയ നഷ്ടം നിർമാണസ്ഥാപനങ്ങൾക്കുണ്ടായിട്ടില്ലെന്നാണ് ചണപട്ടണം ടോയ്സ് നിർമിക്കുന്നവരും നവരാത്രിക്ക് പതിവായി പ്രതിമകളുണ്ടാക്കുന്ന തമിഴ്നാട്ടിലേയും മഹാരാഷ്ട്രയിലേയും ശിൽപികളും പറയുന്നത്.
സാധാരണയായി കേരളത്തിൽ നിന്ന് വൻതോതിൽ ഓർഡറുകൾ ബൊമ്മകൾക്ക് കിട്ടാറുണ്ടെന്നും കേരളത്തിനു പുറമെ മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും ഏതാനും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും ബൊമ്മകൾ ധാരാളമായി വിറ്റുപോകാറുണ്ടെന്നും ചെന്നൈ ഗൂഡല്ലൂരിലെ ബൊമ്മ നിർമാതാക്കൾ പറഞ്ഞു.
ഇത്തവണ കേരളത്തിൽ നിന്ന് വളരെ കുറച്ചുപേർ മാത്രമാണ് ബൊമ്മകൾ ആവശ്യപ്പെട്ട് തങ്ങളെ ബന്ധപ്പെട്ടതെന്നും എന്നാൽ ബൊമ്മകളുടെ വിൽപന ഇക്കുറിയില്ലെന്ന് അവരെ അറിയിച്ചതായും മഹാരാഷ്ട്രയിലെ നിർമാതാക്കൾ പറഞ്ഞു.
തൊഴിലാളികളെ കിട്ടാനില്ലാത്തത് മൂലം ബൊമ്മ നിർമാണം പലയിടത്തും നിലച്ചതും തിരിച്ചടിയായി.
കേരളത്തിൽ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മുൻവർഷങ്ങളിലെ പോലെ ബൊമ്മക്കൊലു ഒരുക്കി പൊതുജനങ്ങൾക്ക് ഇത് കാണാൻ അവസരം ഇക്കുറി ആരും നൽകുന്നില്ല.
ചടങ്ങ് മാത്രമായി പലയിടത്തും ബൊമ്മക്കൊലു ഒരുക്കിയിട്ടുള്ളത് കാണാൻ വളരെ കുറച്ചു പേരെ മാത്രമാണ് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് അനുവദിക്കുന്നത്.
മിക്കയിടത്തും പഴയ പ്രതിമകൾ പൊടിതട്ടിയെടുത്ത് വൃത്തിയാക്കിയും ഏതാനും ചില പുതിയ പ്രതിമകൾ മാത്രം വാങ്ങിയുമാണ് ബൊമ്മക്കൊലു ഒരുക്കിയിരിക്കുന്നത്.