തൃശൂര്‍: അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത മലബാര്‍ സിമന്റ്സ് മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ. പദ്മകുമാറിന് വിജിലന്‍സ് കോടതി ജാമ്യം നിഷേധിച്ചു. ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന വിജിലന്‍സിന്റെ അപേക്ഷ അംഗീകരിച്ച് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജ് സി.ജയചന്ദ്രന് ഉത്തരവിട്ടു. ഒമ്പതുവരെ കസ്റ്റഡി അനുവദിച്ചുവെങ്കിലും ജനറല്‍ ആശുപത്രിയിലെ വൈദ്യപരിശോധനയില്‍ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച പത്മകുമാറിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തശേഷം ജയിലിലേക്ക് മാറ്റി. രാവിലെ ആദ്യ കേസായിട്ടായിരുന്നു മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ പദ്മകുമാറിന്റെ കേസ് പരിഗണിച്ചത്.
ജാമ്യാപേക്ഷയില്‍ പ്രതിഭാഗത്തിന്റെ വാദം കേട്ട കോടതി വിജിലന്‍സിന്റെ അപേക്ഷയനുസരിച്ച് ഉച്ചകഴിഞ്ഞു പരിഗണിക്കുന്നതിനു മാറ്റിവച്ചു. ഉച്ചകഴിഞ്ഞ് 2.30ഓടെ ആദ്യ കേസായിത്തന്നെ കോടതി പരിഗണിച്ചു. കണ്ടെടുത്ത രേഖകളില്‍തന്നെ വന്‍ ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷന്, വീടുകളില്‍ ഉള്‍പ്പെടെ പരിശോധനയും തെളിവെടുപ്പും നടത്താനുണ്ടെന്നും ജാമ്യമനുവദിക്കാനാവില്ലെന്നും, കസ്റ്റഡിയില്‍ വേണമെന്നും കോടതിയില്‍ ഉന്നയിച്ചു. എംഡി സ്ഥാനത്തുനിന്നു നീക്കിയ സാഹചര്യത്തിലും, രേഖകളെല്ലാം വിജിലന്‍സ് കണ്ടെടുത്തിട്ടുണ്ടെന്നും രോഗിയാണെന്നും ചൂണ്ടിക്കാണിച്ച് ജാമ്യമനുവദിക്കണമെന്നു പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു.
ഇരുഭാഗത്തിന്റെയും വാദം കേട്ട കോടതി സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ശേഷിയുള്ളയാളാണ് പദ്മകുമാറെന്ന് അഭിപ്രായപ്പെട്ടു. അതേസമയം, അഴിമതി നടന്നിട്ടുണ്ടെങ്കില്‍ തനിക്കു മാത്രമല്ല ഡയറക്ടര്‍ ബോര്‍ഡിനു മുഴുവന്‍ ഉത്തരവാദിത്തമുണ്ടെന്ന പദ്മകുമാറിന്റെ വാദം ഗൗരവമായി കാണുന്നു. എന്നാല്‍ കേസിന്റെ ആ വശങ്ങളിലേക്കു കോടതി കടക്കുന്നില്ലെന്നു ജഡ്ജ് പറഞ്ഞു.
സിമന്റ് ഇടപാടില്‍ ചില സ്വകാര്യ കമ്പനികള്‍ക്ക് ഇളവ് നല്കി കമ്പനിക്ക് 2.7 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലാണ് പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പി പദ്മകുമാറിനെ അറസ്റ്റുചെയ്തത്.
തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഏതാനും സിമന്റ് ഡീലര്‍മാര്‍ക്ക് 2014ല്‍ പ്രത്യേക ഇളവു നല്‍കിയതിലൂടെ ആ വര്‍ഷം ലാഭത്തില്‍ മാത്രം 2.70 കോടി രൂപയുടെ ഇടിവുണ്ടായി. ഇങ്ങനെ രണ്ടു കേസുകളിലാണ് കെ.പദ്മകുമാറിന്റെ പങ്ക് വിജിലന്‍സ് സ്ഥിരീകരിച്ചത്. 2015ല്‍ ദ്രുതപരിശോധന പൂര്‍ത്തിയാക്കിയെങ്കിലും ഉദ്യോഗസ്ഥ രാഷ്ട്രീയ സമ്മര്‍ദത്തില്‍ പൂഴ്ത്തിവച്ച കേസില്‍ ഹര്‍ജിക്കാരനായ ജോയ് കൈതാരത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂലൈ ഒമ്പതിനാണ് വിജിലന്‍സ് കേസെടുത്തത്. ഡപ്യൂട്ടി മാര്‍ക്കറ്റിംഗ് മാനേജരും ലീഗല്‍ ഓഫീസറും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പ്രതികളാണ് കേസില്‍.