മാലിന്യം നിക്ഷേപിക്കുന്നവരെ മോഷ്ടാക്കളെ പോലെ കൈകാര്യം ചെയ്യണം: എ.എന്‍ ഷംസീര്‍ എംഎല്‍എ

knr-shamsheerതലശേരി: പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെയും മോഷ്ടാക്കളെയും പിടിച്ചുപറിക്കാരേയും പിടികൂടി കൈകാര്യം ചെയ്യണമെന്ന് അഡ്വ.എ.എന്‍ ഷംസീര്‍ എംഎല്‍എ. നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് തലശേരി ശാഖാ പാര്‍ക്കോ റസിഡന്‍സിയില്‍ സംഘടിപ്പിച്ച തലശേരിയുടെ വികസന ചര്‍ച്ചയില്‍ പ്രസംഗിക്കുകയായിരുന്നു ഷംസീര്‍. നല്ല വസ്ത്രം ധരിച്ച് ആഡംബര കാറുകളിലെത്തിയാണ് പലരും മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് വലിച്ചെറിയുന്നത്.

മാലിന്യം പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ക്കു പിന്നില്‍ വലിയ മാഫിയകള്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ട്. മാലിന്യങ്ങള്‍ വലിച്ചെറിയുന്ന കേന്ദ്രങ്ങളില്‍ രഹസ്യമായി കാമറകള്‍ സ്ഥാപിക്കണം. ഇത്തരക്കാരെ കൈയോടെ പിടികൂടി പൊതു സമൂഹത്തിനു മുന്നില്‍ കൊണ്ടുവരണം. തെരുവുനായ ശല്യത്തെക്കുറിച്ച് വലിയ പരാതിയാണ് ഉയരുന്നത്. തെരുവുനായ്ക്കള്‍ വളരുന്നതിനു പിന്നിലും നമ്മള്‍ തന്നെയാണ്.    തലശേരിയുടെ വികസനത്തിനായി വിവിധ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്.

ഒ.വി റോഡ്, ലോഗന്‍സ് റോഡ്, മെയിന്‍ റോഡ്, ടൗണ്‍ഹാള്‍ റോഡ് എന്നിവയുടെ വികസനത്തിനായി  വ്യപാരികള്‍ ഉള്‍പ്പെടെയുള്ളവരുമായി നഗരസഭ ചെയര്‍മാന്റെ സാനിധ്യത്തില്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഈ റോഡുകള്‍ വികസിക്കുന്നതോടെ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ സാധിക്കും. മാഹി ബൈപ്പാസിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. പൈതൃക പദ്ധതികളും പൂര്‍ത്തിയാക്കും.

പൈതൃക പദ്ധതിക്കായി അനുവദിച്ച കോടിക്കണക്കിന് രൂപ എവിടെ പോയെന്ന ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. അല്ലെങ്കില്‍ അവര്‍ മറുപടി പറയേണ്ടി വരുമെന്നും ഷംസീര്‍ തുടര്‍ന്നു പറഞ്ഞു.സുശീല്‍ ആരോണ്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ സി.കെ രമേശന്‍, പ്രശാന്ത പൈ, ഡെക്കാന്‍ ബാബുരാജ്, പ്രദീപ് പ്രതിഭ, കെ.കെ മാരാര്‍, രാഗേഷ് കരുണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts