സഹകരണമേഖലയിലെ സമരം എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ചുതന്നെയെന്ന് വി.ഡി.സതീശന്‍

EKM-VDSATHEESHANകോഴിക്കോട്: സഹകരണമേഖലയിലെ പ്രതിസന്ധിക്കെതിരെ എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ചുതന്നെയാണ് മുന്നോട്ടു പോകുന്നതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍. ഇക്കാര്യത്തില്‍ കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളില്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് അനുസ്മരണത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

നിയമസഭയില്‍ ഒന്നിച്ചാണ് തീരുമാനമെടുത്തത്, കേന്ദ്രത്തിലേക്കുപോകുന്നതും ഒരുമിച്ചാണ്. ഒരുമിച്ച് ഒരു പ്ലാറ്റ്‌ഫോമിലിരുന്ന് സമരം ചെയ്യണോ എന്നകാര്യത്തില്‍ മാത്രമാണ് തീരുമാനമാവാത്തത്. അത് കേന്ദ്രത്തിലേക്കുള്ള സമരത്തിന്റെ ജയപരാജയങ്ങള്‍ക്ക് ശേഷം തീരുമാനിക്കും. അതാണ് കെപിസിസിയുടേയും യുഡിഎഫിന്റേയും തീരുമാനം. അതില്‍ പാര്‍ട്ടി നേതാക്കള്‍ക്കാര്‍ക്കും വ്യത്യസ്തമായ അഭിപ്രായമില്ല.

നോട്ട് വിഷയത്തില്‍ രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് കാര്യങ്ങള്‍ മനസിലാക്കാതെയാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. മോഹന്‍ ലാലിനെപ്പോലൊരു മഹാനടന്‍ ബാങ്കുകള്‍ക്ക് മുമ്പില്‍ ക്യൂനില്‍ക്കുന്നതിനെ ബീവറേജില്‍ ക്യൂനില്‍ക്കുന്നതിനോട് താരതമ്യം ചെയ്ത് ബ്ലോഗെഴുതിയത് ഒട്ടും ശരിയായില്ല.

രാജ്യത്ത് ഇത്തരം ക്യൂവില്‍ നിന്ന് വിയര്‍ക്കുന്നതും ബോധം കെട്ട് വീഴുന്നതും മരിക്കുന്നതുമെല്ലാം സാധാരണക്കാരാണ്. അതില്‍ വലിയ ബിസിനസുകാരോ സിനിമാതാരങ്ങളോ ഇല്ല. അത്തരം കാര്യങ്ങളൊന്നും മനസിലാക്കാതെയാണ് മോഹന്‍ലാലിന്റെ പ്രതികരണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

നോട്ട് പിന്‍വലിക്കലിന്റെ പേരില്‍ രാജ്യത്തുണ്ടായ പ്രതിസന്ധി ഭരണപരമായ പരാജയമാണെന്ന് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് അനുസ്മരണം ഉദ്ഘാടനം ചെയ്തുകൊണ്ട് വി.ഡി.സതീശന്‍ പറഞ്ഞു. ജനം പണത്തിനുവേണ്ടി ക്യൂവില്‍ നിന്ന് മരിക്കുമ്പോള്‍ രാജ്യസ്‌നേഹത്തിന്റെ പേരുപറഞ്ഞുള്ള വിതുമ്പലല്ല വേണ്ടത്. മറിച്ച് പ്രതിസന്ധി തരണം ചെയ്യാനും പരിഹരിക്കാനുമുള്ള പോം വഴികളാണ്. ചെയ്യുകയായിരുന്നു അദ്ദേഹം.

ഇത്തരം വിതുമ്പലുകളും വികാര വിക്ഷോഭങ്ങളും ചരിത്രത്തില്‍ എല്ലാകാലത്തും ഫാസിസ്റ്റുകളും വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയവരും ജനാധിപത്യ ധ്വംസകരുമെല്ലാം നടത്തിയിട്ടുണ്ട്. അത്തരം വികാര വായ്പുകള്‍കൊണ്ട് പരിഹരിക്കാവുന്നതല്ല ഇപ്പോഴത്തെ പ്രതിസന്ധിയെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെപ്പോലുള്ളവര്‍ രാഷ്ര്ടീയത്തെ ആധ്യാത്മികയിലേക്ക് അടുപ്പിച്ച് സാമൂഹ്യ പരിഷ്കരണം നടത്തിയപ്പോള്‍ ഇപ്പോഴത്തെ സാമുദായിക സംഘടനാ നേതാക്കള്‍ ആത്മീയതയെ രാഷ്ര്ടീയത്തിലേക്കിറക്കി അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹമീദ് ചേന്നമംഗലൂര്‍ അധ്യക്ഷത വഹിച്ചു. എ.പ്രദീപ്കുമാര്‍ എംഎല്‍എ, ആര്യാടന്‍ ഷൗക്കത്ത്, ഉസ്മാന്‍ കോയ സാഹിബ്, എന്‍.പി.ഹാഫിസ് മുഹമ്മദ്, ടി.കെ.അസീസ് എന്നിവര്‍ പ്രസംഗിച്ചു.

Related posts