സിഐടിയു സംസ്ഥാന സമ്മേളനം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സാധാരണക്കാരെ ഭീഷണിപ്പെടുത്തി പണം പിരിക്കുന്നുവെന്ന്

KTM-CITUപാലക്കാട്: സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ പേരില്‍ ചില സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിര്‍ബന്ധിത പിരിവെന്നു പരാതി. വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്ന പാവങ്ങളെയാണ് ഭീഷണിപ്പെടുത്തി സിപിഎം അനുഭാവികളായ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പിരിവ് നടത്തുന്നത്.     നൂറുരൂപ മുതല്‍ 10,000 രൂപയാണ് പിരിവെടുക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍  രാഷ്ട്രീയപ്രവര്‍ത്തനം പാടില്ലെന്നിരിക്കെ നിയമവിരുദ്ധമായാണ് ജീവനക്കാര്‍ പിരിവ് നടത്തുന്നത്.

ഉപജീവനത്തിനു വഴിയില്ലാതെ ലോട്ടറി വിറ്റുകിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ട് ജീവിക്കുന്ന നൂറുകണക്കിനു നിരാലംബര്‍ ഉള്‍പ്പെടെ നിരവധിപേരാണ് ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ ഭാഗ്യക്കുറി എടുക്കുന്നതിനായി എത്തുന്നത്. എന്നാല്‍, പാലക്കാട് നടക്കുന്ന സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ പേരില്‍ ഇവരെ ഭീഷണിപ്പെടുത്തി നിര്‍ബന്ധിത പിരിവാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്.

ഇത് അംഗീകരിക്കാനാകില്ലെന്നും പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന സിപിഎം അനുഭാവികളായ സര്‍ക്കാര്‍ ജീവനക്കാരുടെ നിര്‍ബന്ധിത പണപ്പിരിവ് അവസാനിപ്പിക്കണമെന്നും ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ. ഇ.കൃഷ്ണദാസ് ആവശ്യപ്പെട്ടു. നിര്‍ബന്ധിത പിരിവു നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പ്രസ്താവിച്ചു.

Related posts