സ്വാതന്ത്ര്യദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കിയില്ല; ബസ് കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

busആയൂര്‍: സ്വാതന്ത്യദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കിയില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി. ചാത്തന്നൂര്‍-ഓയൂര്‍-ചെറുപൊയ്ക റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദേവി എന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ വിലങ്ങറ കുറ്റിത്തോട്ടത്തില്‍ പുത്തന്‍വീട്ടില്‍ മനുവിന്റെ ലൈസന്‍സാണ് കൊട്ടാരക്കര ജെആര്‍ടിഓ റദ്ദാക്കിയത്.

സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി സ്കൂളുകളിലേക്ക് യൂണിഫോമില്‍ പോകുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും കണ്‍സന്‍ഷന്‍ നല്‍കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ചില സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ കണ്‍സഷന്‍ നല്‍കിയിരുന്നില്ല. ഇതിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. പൂയപ്പള്ളി ഗവ. ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സ്വാതന്ത്ര്യദിനത്തില്‍ കണ്‍സെഷന്‍ നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടി മരുതമണ്‍പള്ളി കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ഥിയുടെ പിതാവ് തുളസീധരന്‍നായര്‍ കൊട്ടാരക്കര ജെആര്‍ടിഓ ഡി.മഹേഷിന് കഴിഞ്ഞദിവസം രേഖാമൂലം പരാതി നല്‍കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ജെആര്‍ടിഓ നടത്തിയ അന്വേഷണത്തില്‍ സംഭവം യാഥാര്‍ഥ്യമാണെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്നാണ് കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കിയത്.  ഇന്നലെ രാവിലെ 11ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ ചന്ദ്രന്‍, അഡീഷണല്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡാനിയേല്‍, ബേബി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സര്‍വീസിനിടെ സ്വകാര്യബസ് കസ്റ്റഡിയിലെടുക്കുകയും കണ്ടക്ടര്‍ക്കെതിരെ കേസെടുത്ത് ലൈസന്‍സ് റദ്ദാക്കുകയുമായിരുന്നു. പിടിച്ചെടുത്ത ബസ് പിന്നീട് കൊട്ടാരക്കര പോലീസിന് കൈമാറി.

ബസിന്റെ പെര്‍മിറ്റ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള തുടര്‍ നടപടികളുമായി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ചില സ്വകാര്യ ബസ് കണ്ടക്ടര്‍മാര്‍ നിരീക്ഷണത്തിലാണെന്നും പരാതികള്‍ ലഭിക്കുന്ന മുറയ്ക്ക് ഇവര്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കുമെന്നും ജെആര്‍ടിഓ സംഘം അറിയിച്ചു.

Related posts