കോട്ടയം: ക്രിസ്മസ് കേക്ക് വിപണി മുന്നില്‍ കണ്ട് തമിഴ്നാട്ടിലെ കോഴിഫാമുകള്‍ മുട്ട വില കുത്തനെ ഉയര്‍ത്തി. ഇതോടെ കേരളത്തില്‍ മുട്ടവില റിക്കാര്‍ഡിലേക്ക് കുതിച്ചു. വെള്ള കോഴിമുട്ട മൊത്ത വില തമിഴ്നാട്ടില്‍ ആറു രൂപ കടന്നതോടെ ഇവിടെ ചില്ലറ വില ഏഴര രൂപയായി. കേരളത്തിലെ തനി നാടന്‍ കോഴിമുട്ട ചില്ലറ വില 8.50 രൂപ വരെയെത്തി.
താറാവുമുട്ട വിലയില്‍ വലിയ കയറ്റമില്ല. ചില്ലറവില മാസങ്ങളായി 10-11 നിരക്കിലാണ്. ഗള്‍ഫിലേക്കും വടക്കേ ഇന്ത്യയിലേക്കും തമിഴ്നാട്ടിലും കര്‍ണാടകയിൽനിന്നും മുട്ട കയറ്റുമതി വര്‍ധിച്ചതും വില കൂടാന്‍ കാരണമായി. നിലവിലെ വര്‍ധന തുടര്‍ന്നാല്‍ കോഴിമുട്ട വില ക്രിസ്മസിന് ഒന്‍പതു രൂപയിലെത്താമെന്നു വ്യാപാരികള്‍ പറയുന്നു. സ്കൂളുകളിലും അങ്കണവാടികളിലും മുട്ട പതിവായതും വില വര്‍ധനയ്ക്ക് മറ്റൊരു കാരണമായി. മുട്ട വില കൂടിയതോടെ മുട്ടക്കറിയ്ക്കും ഓംലറ്റിനും ബുള്‍സ് ഐക്കും രണ്ടു രൂപവരെ ഭക്ഷണക്കടകളില്‍ നിരക്ക് വര്‍ധിച്ചു.
നാടന്‍മുട്ടയ്ക്കു വിപണിയില്ല
കോട്ടയം: കോഴിമുട്ട വില വലിയതോതില്‍ വര്‍ധിച്ചിട്ടും നാട്ടിന്‍പുറങ്ങളിലെ കോഴിവളര്‍ത്തല്‍ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്നില്ല. വിലവര്‍ധനവിനു മുന്‍പ് കര്‍ഷകര്‍ക്ക് ലഭിച്ചിരുന്ന ഒരുമുട്ടയ്ക്ക് എട്ടു രൂപ മാത്രമാണ് ഇപ്പോഴും ലഭിക്കുന്നത്. 5.50 രൂപയായിരുന്ന ബ്രോയിലര്‍ മുട്ടയുടെ വില എട്ടു രൂപായ്ക്കു മുകളിലാണ്. വിപണിയില്‍ നാടന്മുട്ടയ്ക്ക് ആവശ്യക്കാര്‍ ധാരാളമുണ്ട്. നാടന്മുട്ടയ്ക്ക് സാമ്യമുള്ള വരവുമുട്ടയാണു വിപണിയില്‍ കുടുതലുള്ളത്.
കുറുനരികളുടെയും കീരിയുടെയും തെരുവുനായ്ക്കളുടെയും ശല്യം കോഴി വളര്‍ത്തലിനു വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മുട്ടക്കോഴി വളര്‍ത്തല്‍ മേഖലയില്‍ വിലവര്‍ധനയ്ക്കുള്ള സാഹചര്യം കച്ചവടക്കാര്‍ മനപൂര്‍വം ഇല്ലാതാക്കുകയാണ്. ഈ സാഹചര്യത്തില്‍ മുട്ടക്കോഴി കര്‍ഷകരുടെ കൂട്ടായ്മ രൂപീകരിച്ചു 10 രൂപ കര്‍ഷകര്‍ക്ക് ഉറപ്പാക്കുന്ന തരത്തില്‍ വിപണിയില്‍ ഇടപെടല്‍ നടത്തുമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു.

