അടൂര്‍: കൂട്ടബലാത്സംഗ കേസില്‍ പ്രതി ചേര്ക്കപ്പെട്ടതിനേ തുടര്‍ന്ന് ഒളിവില്‍ പോയയാള്‍ മൂന്നു വര്‍ഷത്തിനു ശേഷം പോലീസ് പിടിയില്‍. നൂറനാട് പാലമേല്‍ കുളത്തും മേലേതില്‍ കൊച്ചു തറയില്‍ വീട്ടില്‍ ആര്. മനോജ് (35)നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
തമിഴ്നാട് കാരേക്കുടി ഭാഗത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്. 2022 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഈ കേസില്‍ മൊത്തം അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ അതിവേഗ കോടതി മുന്‍പ് ശിക്ഷിച്ചിരുന്നു.
ഇവര്‍ ഇപ്പോഴും ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്. ഒരാളെ കോടതി വെറുതെ വിട്ടു. എന്നാല്‍ മനോജിനെ പോലീസിനു പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഒളിവില്‍പോയ ശേഷം മനോജ് സ്ഥിരമായി ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ പോലും ഉപേക്ഷിച്ചിരുന്നു.
ഒളിവില്‍ കഴിഞ്ഞ സമയം നാട്ടില്‍ ആരെയും വിളിക്കാന്‍ ശ്രമിച്ചതുമില്ല. ഇതിനിടയില്‍ പോലീസിന് തമിഴ്നാട് കാരേക്കുടി ഭാഗത്ത് മനോജ് ഉണ്ടെന്ന വിവരം ലഭിച്ചു.ഗുണ്ടാലിസ്റ്റില്‍ പെട്ട തമിഴ്നാട് സ്വദേശിയുടെ വീട്ടിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. ഇവിടെ താമസിച്ച് വെല്‍ഡിങ് ജോലി ചെയ്യുകയായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചു.
ഇതോടെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് ആര്, കാരേക്കുടി എഎസ്പി അനീഷ് പുരിയയുമായി ബന്ധപ്പെട്ട് സഹായം തേടി. തുടര്‍ന്ന് അടൂര്‍ ഡിവൈഎസ്പി ജി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മനോജ് താമസിച്ച വീട് കണ്ടെത്തി.
എന്നാല്‍ പോലീസിനെ കണ്ട മനോജ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. എസ്ഐ സുരേഷ് ബാബു, എഎസ്ഐ കെ. ഗോപകുമാര്‍, സിപിഒ അമീഷ്, പ്രദീപ് എന്നിവർ അറസ്റ്റിന് നേതൃത്വം നല്കി.

