തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത നിർമാണത്തിന്റെ പരിപൂർണ ഉത്തരവാദിത്വം ദേശീയപാത അഥോറിറ്റിക്കാണെന്നും നിലവിലെ പ്രശ്നങ്ങൾ ദേശീയപാത അഥോറിറ്റി കണ്ടെത്തി പരിഹരിക്കണമെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. തകർച്ചയുടെ പേരിൽ ദേശീയപാതയുടെ നിർമാണം തടയാനുള്ള ഒരു ശ്രമവും സർക്കാർ ചെയ്യില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഭൂമി ഏറ്റെടുക്കലിലെ പ്രശ്നങ്ങൾ പരിഹരിച്ചത് സംസ്ഥാന സർക്കാരാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കുടുതൽ പണം ഇതിനായി ചെലവഴിച്ചു. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയാണ് ദേശീയപാത വികസനം പൂർത്തിയാക്കാൻ കാരണമായത്. അതേസമയം, ദേശീയപാതയിലെ തകർച്ച കോണ്‍ഗ്രസ് ആഹ്ലാദമാക്കുകയാണ്. കേരളത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായ നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. ഇനിയും അവർ പ്രതിപക്ഷത്തിരിക്കേണ്ടിവരും.
സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങളിലേക്കെത്തിക്കാനാണ് റീൽസ് ചെയ്യുന്നത്. അത് ഇനിയും തുടരുമെന്നും മന്ത്രി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം, കേരളത്തിൽ പലയിടങ്ങളിലും ദേശീയപാത തകർന്ന സംഭവം അതീവ ഗൗരവത്തിലാണു കേന്ദ്രം കാണുന്നത്. വിഷയം അവലോകനം ചെയ്യാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും അടിയന്തര യോഗം വിളിച്ചു. വീഴ്ച ഉണ്ടായ എല്ലാ സ്ഥലങ്ങളുടെയും റിപ്പോർട്ട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ നടപടിക്ക് സാധ്യതയുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
ദേശീയപാത തകർന്ന സംഭവത്തില്‍ ദേശീയപാത അഥോറിറ്റി ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. പരിഹാര മാര്‍ഗങ്ങളും ഇതുവരെ സ്വീകരിച്ച നടപടികളും വിശദീകരിക്കും. അതിനിടെ മലപ്പുറം കൂരിയാട്ട് ദേശീയപാത പാലത്തിലൂടെ വേണമെന്ന ആവശ്യം ശക്തമാക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു. കേന്ദ്ര സംഘത്തിന് മുന്നില്‍ അവർ ഈ ആവശ്യം ഉന്നയിക്കും.
കൂരിയാട്ട് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ കരാറുകാരായ കെഎൻആർ കണ്‍സ്ട്രക്ഷനെ കേന്ദ്രം വിലക്കിയിട്ടുണ്ട്. പദ്ധതിയുടെ കണ്‍സൾട്ടന്റായി പ്രവർത്തിച്ച ഹൈവേ എൻജിനിയറിംഗ് കണ്‍സൾട്ടന്റ് എന്ന കന്പനിക്കും വിലക്കേർപ്പെടുത്തി. പദ്ധതിയുടെ പ്രോജക്ട് മാനേജരായിരുന്ന എം. അമർനാഥ് റെഡ്ഢിയെയും ദേശീയപാത 66 നിർമാണത്തിന്റെ ടീം ലീഡറായ രാജ്കുമാറിനെയും സസ്പെൻഡ് ചെയ്തതായും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു.
കരാർ കന്പനിയായ കെഎൻആർ കണ്‍സ്ട്രക്ഷനെ ദേശീയപാതയുടെ ടെൻഡറുകളിൽ ഇനി പങ്കെടുക്കാൻ അനുവദിക്കില്ല. കെഎൻആർ കന്പനിയെയും കണ്‍സൾട്ടന്റായ ഹൈവേ എൻജിനിയറിംഗ് കന്പനിയെയും കരിന്പട്ടികയിൽ ഉൾപ്പെടുത്തി ഡീബാർ ചെയ്തു. ഇരു കന്പനികൾക്കും തുടർ കരാറുകളിൽ പങ്കെടുക്കാനാകില്ല.