രാജാക്കാട്: ഗർഭിണിക്ക് ഗവ. ആശുപത്രിയിൽനിന്നു കാലാവധി കഴിഞ്ഞ അയൺ ഗുളിക നൽകിയ സംഭവത്തിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം ആരോഗ്യവകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി.
സേനാപതി സ്വദേശിയായ യുവതിക്കാണ് സേനാപതി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന സബ് സെന്ററിൽനിന്നു കാലാവധി കഴിഞ്ഞ അയൺ ഗുളിക നൽകിയത്.
ഇതു സംബന്ധിച്ച് യുവതിയുടെ ഭർത്താവ് കഴിഞ്ഞ മേയ് എട്ടിന് ഡ്രഗ് കൺട്രോളർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് കൺട്രോളറുടെ നിർദേശപ്രകാരം ഡ്രഗ്സ് ഇൻസ്പെക്ടർ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു.
യുവതിക്ക് കാലാവധി കഴിഞ്ഞ ഗുളിക നൽകിയ സംഭവത്തിൽ ആശാ വർക്കർക്കും സേനാപതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂണിയർ പബ്ലിക് നഴ്സിനും വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിലുണ്ട്.മരുന്നുകളുടെ കാലാവധി കഴിഞ്ഞത് അറിയാതെ വിതരണം ചെയ്തതാണെന്ന് ആശാവർക്കർ രേഖാമൂലം അറിയിച്ചിട്ടുണ്ട്.