അമ്പലപ്പുഴ: മഴയുടെയും കാറ്റിന്റെയും ശക്തി കുറഞ്ഞതോടെ ചാകര പ്രതീക്ഷയിൽ വള്ളങ്ങൾ കടലിലേക്ക്. ജില്ലയുടെ നാനാഭാഗത്തുനിന്നു നൂറുകണക്കിനു വള്ളങ്ങൾ തോട്ടപ്പള്ളി ഹാർബറിൽ ഇന്നലെ പുലർച്ചെ മുതൽ എത്തിത്തുടങ്ങി.
നീട്ടുവല, ഡിസ്കോ, ബീഞ്ച് തുടങ്ങിയ ചെറിയ വള്ളങ്ങളും നൂറോളം പേർ കയറുന്ന കൂറ്റൻ ലെയ്ലാൻഡുകളുമാണ് കടലിൽ ഇറക്കിയത്.
ആഴക്കടലിൽ തിരമാലയുടെ ശക്തി കുറഞ്ഞതാണ് വള്ളങ്ങൾക്കു തുണയായത്. തോട്ടപ്പള്ളി ഹാർബറിൽനിന്നു പോയ വള്ളങ്ങൾ പറവൂർ ഗലീലിയ തീരത്തോട് ചേർന്ന് പടിഞ്ഞാറ് ഭാഗത്താണ് വല നീട്ടിയത്. ചില വള്ളങ്ങൾക്ക് അഞ്ചു കുട്ടയോളം മത്തി കിട്ടിയതൊഴിച്ചാൽ ഭൂരിഭാഗം വള്ളങ്ങൾക്കും അധ്വാനം മാത്രമായിരുന്നു മിച്ചം. ഒരു കിലോമത്തി 200 രൂപ വച്ചാണ് തോട്ടപ്പള്ളിയിൽ വിൽപ്പന നടന്നത്.
കടലിലെ ശക്തമായ ഒഴുക്കാണ് മീൻ വലയിൽ കയറുന്നതിനു തടസം. അതേസമയം, തീരത്ത് ശക്തമായ തിരമാലകൾ ഉള്ളതിനാൽ ഒരാൾ മാത്രം തുഴഞ്ഞുപോകുന്ന പൊന്തു വലക്കാർക്ക് കടലിൽ പോകാൻ പറ്റാത്ത സ്ഥിതിയാണ്.തെക്ക് തുക്കുന്നപ്പുഴ മുതൽ വടക്ക് പള്ളിത്തോടുവരെ നൂറുകണക്കിനു പൊന്തുവലക്കാരാണുള്ളത്.
ഒരുപക്ഷേ സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ പൊന്തുകളുള്ള ജില്ല ആലപ്പുഴയെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരെ ആശ്രയിച്ചു നൂറുകണക്കിനു കുടുംബങ്ങളാണ് കഴിയുന്നത്. കടൽ പൂർണമായും ശാന്തമാകാതെ ഇവർക്കു കടലിൽ പോകാനാകില്ല.
അതേസമയം കഴിഞ്ഞ രണ്ടാഴ്ചയായി കേരള തീരത്തു മത്സ്യബന്ധനം നിലച്ചതോടെ ഇതരസംസ്ഥാനത്തുനിന്നെത്തുന്ന മത്സ്യത്തിനും കായൽ മീനിനും വില ഇരട്ടിയായി.