കഞ്ചാവ് എത്തിച്ചത് ആര്‍ക്കൊക്കെ? പിടിയിലായ പ്രതികളില്‍ നിന്നും നിര്‍ണായക വിവരം കിട്ടിയെന്ന് പോലീസ്

KTM-KANCHAVUകോട്ടയം: ആഢംബര ഹൗസ് ബോട്ടുകളിലും നഗരത്തിലെ ഹോട്ടലുകളില്‍ തമ്പടിക്കുന്നവര്‍ക്കും മറ്റും ലഹരിമരുന്ന് നല്‍കുന്നതു സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ഇന്നലെ  പിടിയിലായ കഞ്ചാവ് പ്രതികളില്‍നിന്ന് എക്‌സൈസിന് ലഭിച്ചു. പിടിയിലായ പ്രതികളില്‍നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് എന്നിവയില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

കുമരകം, ആലപ്പുഴ, തുടങ്ങിയ സ്ഥലങ്ങളില്‍ ഇവര്‍ ലഹരി വിതരണം ചെയ്തതിന്റെ എല്ലാ തെളിവുകളും എക്‌സൈസിന്റെ പക്കലുണ്ട്. കുമരകം  കേന്ദ്രമാക്കി അടുത്തനാളില്‍ സംഘടിപ്പിച്ച  പാര്‍ട്ടികള്‍ ഏതൊക്കെയെന്നും ആരൊക്കെ ഇതില്‍ പങ്കാളിയാണെന്നും എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചു. വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണു ഇവര്‍ പ്രധാനമായും കഞ്ചാവ് കച്ചവടം നടത്തിയിരുന്നതെന്നും  അധികൃതര്‍ പറഞ്ഞു.

ജില്ലയിലെ കഞ്ചാവ് മാഫിയായുടെ പ്രധാന കണ്ണികളായ  മാങ്ങാനം ഓളോപ്പറമ്പ് നിബിന്‍ (21), മാങ്ങാനം പള്ളിപ്പറമ്പില്‍ ഷാലു ഉതുപ്പ് (24), തൃക്കോതമംഗലം കപ്പിലാംമൂട്ടില്‍ കെ.എസ്.സിബിന്‍  (21) എന്നിവരെയാണു എക്‌സൈസ് സംഘം പിടികൂടിയത്. തുടര്‍ന്ന് ഇവര്‍ക്കു കഞ്ചാവു കൈമാറുന്നയാളിന്റെ വീട്ടില്‍  നടത്തിയ പരിശോധനയില്‍ തോക്ക്, വടിവാള്‍, കത്തി, വെടിയുണ്ട, ഇടിക്കട്ട, കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ബോംഗ് കുപ്പികള്‍, വിവിധ ഉപകരണങ്ങള്‍ എന്നിവയും കഞ്ചാവും കണ്ടെത്തി.
ഇവര്‍ക്കു കഞ്ചാവ് നല്കുന്ന കഞ്ഞിക്കുഴി മുട്ടമ്പലം സ്വദേശി അഖില്‍ സാബു (ജോസുകുട്ടി- 23)വിന്റെ വീട്ടില്‍ നിന്നുമാണു മാരകായുധങ്ങളും കഞ്ചാവും പിടികൂടിയത്.

എക്‌സൈസ് അധികൃതരെ കണ്ട അഖില്‍ സാബു ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. എക്‌സൈസ് കമ്മീഷണറുടെ വാട്ട്‌സ് ആപ്പ് നമ്പറിലേക്കു ലഭിച്ച സുപ്രധാന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ നടത്തിയ പരിശോധനയിലാണു ഇവര്‍ പിടിയിലായത്. ഇവര്‍ കഞ്ചാവ് വന്‍തോതില്‍ ശേഖരിക്കുകയും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും വില്പന നടത്തുകയും ചെയ്തിരുന്നു.

കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സുരേഷ് റിച്ചാര്‍ഡ്, എക്‌സൈസ് ഇന്‍സ്‌പെക്്ടര്‍ എസ്. ഷിജു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രവീണ്‍ പി. നായര്‍, നിഫി ജേക്കബ്, രഞ്ജിത്ത് നന്ത്യാട്ട്, ബൈജുമോന്‍, സ്‌പെഷല്‍ സ്ക്വാഡ്  സിഐ എസ്.സ്വാമിനാഥന്‍, അസിസ്റ്റന്റ് ഇന്‍സ്‌പെക്്ടര്‍ ഇ.വി. തോമസ്, പ്രിവന്റീവ് ഓഫീസര്‍മാരായ സി. സാബു, അരുണ്‍ സി. ദാസ്, എല്‍. സുഭാഷ്, കെ. സുനില്‍കുമാര്‍,  ആരോമല്‍ മോഹന്‍, ഡ്രൈവര്‍ രാജു  എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ പിടികൂടിയത്.

Related posts