തമിഴ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; അറസ്റ്റുചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥനെ റിമാന്‍ഡ് ചെയ്തു

ktm-ARRESTവേലൂര്‍: വേലൂര്‍ പഴവൂരില്‍ മദ്യപിച്ചുവന്ന തമിഴ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പോലീസ് അറസ്റ്റുചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥനെ ചാലക്കുടി പോലീസ് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പഴവൂര്‍ തയ്യൂര്‍ വനത്തില്‍ വനം വകുപ്പിന്റെ അക്ക്വേഷ്യ പ്ലാന്റേഷനെത്തിയ തമിഴ് കുടുംബത്തിലെ പെണ്‍കുട്ടിയെ ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ എല്‍. സുധീഷ്കുമാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് ഇയാളെ പോലീസ് അറസ്റ്റുചെയതത്.

ശനിയാഴ്ച രാത്രി 11നായിരുന്നു സംഭവം. തമിഴ്കുടുംബം താമസിക്കുന്ന വീട്ടിലേക്ക് ഔദ്യോഗിക വാഹനത്തില്‍ മദ്യപിച്ചെത്തിയ ഇയാള്‍ അവിടെയിരുന്നു വീണ്ടും മദ്യപിക്കുകയും പുലര്‍ച്ചെ രണ്ടോടെ പെണ്‍കുട്ടിയുടെ അമ്മാവനോടു പെണ്‍കുട്ടിയെ ഇഷ്ടമാണെന്നും തന്നോടൊപ്പം അയയ്ക്കണമെന്നും ആവശ്യപ്പെടുകയുമായിരുന്നു. വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍ പെണ്‍കുട്ടിയെ ബലമായി പിടിച്ചു വനംവകുപ്പിന്റെ ജീപ്പില്‍ കയറ്റിക്കൊണ്ടുപോകാനും ശ്രമം നടന്നു. അമ്മാവനും വീട്ടുകാരും എതിര്‍ത്തപ്പോള്‍ അവരെ മര്‍ദിച്ചിക്കുകയും ചെയ്തുവത്രേ. ബഹളംകേട്ട് പരിസരവാസികള്‍ എത്തിയപ്പോഴാണ് ഇയാള്‍ അവിടെനിന്നും പോയത്.

കഴിഞ്ഞദിവസം നടന്ന പീഡനശ്രമം ഒതുക്കിതീര്‍ക്കാനും തമിഴ്കുടുംബത്തെ നാട്ടിലേക്കു പറഞ്ഞയയ്ക്കാനും ശ്രമം നടന്നതായി ആരോപണമുണ്ട്. നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്ന് എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥനെതിരേ നടപടി ആവശ്യപ്പെട്ടു ഉപരോധം നടത്തി. ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. സംഗതി വിവാദമായതോടെ സെന്‍ട്രല്‍ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡിഎഫ്ഒയില്‍നിന്നു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അന്വേഷണവിധേയമായി സുധീഷ് കുമാറിനെ സസ്‌പെന്റു ചെയ്യുകയും ചെയ്തു. റിപ്പോര്‍ട്ടു ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നു ചീഫ് കണ്‍സര്‍വേറ്റര്‍ വ്യക്തമാക്കി.

Related posts