തീര്‍ഥാടകര്‍ക്കായി പോലീസ് ഹെല്‍പ്പ് ലൈന്‍; കനത്ത സുരക്ഷയ്ക്കായി സ്‌പെഷല്‍ സ്‌പോട്ടര്‍മാര്‍

alp-sabarimalaപത്തനംതിട്ട: ശബരിമല തീര്‍ഥാടന കാലത്ത് ഇക്കൊല്ലം ആദ്യമായി തീര്‍ഥാടകര്‍ക്കായി പോലീസ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തി. 12890 എന്ന നമ്പരിലാണ് സേവനം ലഭിക്കുക. തീര്‍ഥാടകര്‍ക്ക് ഏത് ജില്ലയില്‍ പ്രശ്‌നമുണ്ടായാലും ഈ നമ്പരില്‍ വിളിക്കാം. പ്രശ്‌ന പരിഹാരത്തിന് പമ്പയില്‍ 24 മണിക്കൂറും പോലീസുകാരുടെ സേവനമുണ്ടാകും. ഇതിനു പുറമേ ശബരിമല പോലീസ് ഹെല്‍പ്പ് ലൈന്‍ എന്ന പേരില്‍ ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ സേവനവും ഒരുക്കിയിട്ടു|്. ഇതിന്റെ ഉദ്ഘാടനം ഡിജിപി ലോക്‌നാഥ് ബെഹ്‌റ സീസണിനു മുമ്പായി നിര്‍വഹിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇത്തവണ കനത്ത സുരക്ഷയൊരുക്കും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലങ്ങളിലും പ്രത്യേക സുരക്ഷാ നിരീക്ഷണമുണ്ടാവും. സംശയാസ്പദമായ സാഹചര്യങ്ങളും വ്യക്തികളെയും നിരീക്ഷിക്കുന്നതിന് പ്രത്യേക സ്‌പോട്ടര്‍മാരുണ്ടാവും. കേരളാ പോലീസിനു പുറമേ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലീസ് സേന, കമാണ്ടോകള്‍, ദ്രുതകര്‍മസേന, എന്‍ഡിആര്‍എഫ് എന്നിവരുടെ സേവനവുമുണ്ടാകും. ശബരിലയില്‍ ജോലിക്കെത്തുന്ന തൊഴിലാളികള്‍ മുഴുവന്‍ പമ്പാ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിര്‍ദേശിച്ചിട്ടുണ്ട്.

ഇടത്താവളങ്ങളിലും പ്ലാസ്റ്റിക് എക്‌സ്‌ചേഞ്ച് കൗണ്ടറുകളിലും ഇത്തവണ പോലീസിന്റെ സാന്നിധ്യമുണ്ടാകും. കുടുംബശ്രീയുമായി സഹകരിച്ച് പോലീസ് ചുക്കുവെള്ള കിയോസ്കുകള്‍ സ്ഥാപിക്കും. പത്തനംതിട്ട മുതല്‍ പമ്പ വരെ 12 സ്ഥലത്താണ് കിയോസ്കുകള്‍. സുരക്ഷയുടെ ഭാഗമായി 35 ഇന്‍ഫ്രാ റെഡ് വിഷന്‍ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ പമ്പയിലെയും സന്നിധാനത്തെയും കണ്‍ട്രോള്‍ റൂമുകള്‍ക്കു പുറമെ പത്തനംതിട്ട,  തിരുവനന്തപുരത്തെ ഇന്റലിജന്‍സ് ഓഫീസ്, റെയ്ഞ്ച് ഓഫീസ് എന്നിവിടങ്ങളിലും ലഭിക്കും. നിലയ്ക്കലില്‍ ഹെലിപ്പാഡിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.

സന്നിധാനത്തും പമ്പയിലും തിരക്ക് വര്‍ധിക്കുമ്പോള്‍ തീര്‍ഥാടകരെ ഇടത്താവളങ്ങളില്‍ കൂടുതല്‍ സമയം വിശ്രമിക്കാന്‍ അനുവദിക്കും. ശബരിമലയിലെ തിരക്ക് സംബന്ധിച്ച് ഇടത്താവളങ്ങളില്‍ അനൗണ്‍സ്‌മെന്റ് ഏര്‍പ്പെടുത്തും. തിരുവല്ല റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡുകള്‍, ആശുപത്രികള്‍, കുളിക്കടവ്, പ്രധാന ട്രാഫിക് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മൂന്ന് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 24 മണിക്കൂറും പോലീസ് സേവനമുണ്ടാകും.  ജില്ലയിലെ പ്രധാന അപകട മേഖലകളില്‍ ട്രാഫിക് ബ്ലിംഗര്‍ ലൈറ്റുകള്‍ സ്ഥാപിക്കും.  സന്നിധാനത്ത് വടക്കേ നടയില്‍ കൂടുതല്‍ തീര്‍ഥാടകര്‍ക്ക് നില്‍ക്കുന്നതിന് ദേവസ്വം ബോര്‍ഡിന്റെ സഹായത്തോടെ പുതിയ ബാരിക്കേഡ് ഒരുക്കിയിട്ടുണ്ടെന്നും പോലീസ് മേധാവി പറഞ്ഞു.

Related posts