നസീറിന്റെ മരണം: ജനങ്ങളോട് മറുപടി പറയാനാവാതെ സിപിഎം; ആറുപേര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു

ktm-surayndranകോട്ടയം: സിപിഎം മുന്‍ബ്രാഞ്ച് സെക്രട്ടറി കെ.എം. നസീര്‍ മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ ജനങ്ങളോട് കൃത്യമായ വിശദീകരണം പറയാനാവാതെ സിപിഎം കുഴയുന്നു. വര്‍ഷങ്ങളോളം സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നസീറിനെ സിപിഎം പ്രവര്‍ത്തകര്‍ തന്നെ മര്‍ദിക്കുകയും മര്‍ദനത്തില്‍ നസീര്‍ മരിക്കുകയും ചെയ്തത് സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

സംഭവത്തില്‍ ആറു സിപിഎം നേതാക്കള്‍ക്കെതിരെ നടപടിയെടുത്തതും രണ്ടുനേതാക്കളെ തല്‍സ്ഥാനത്തുനിന്നു നീക്കിയതും അന്വേഷണകമ്മീഷനെ നിയോഗിച്ചതുമെല്ലാം സിപിഎമ്മിന് അണികളെ ബോധ്യപ്പെടുത്താന്‍ ഉതകുന്നതാണെങ്കിലും അണികള്‍ ഇതെല്ലാം എത്രത്തോളം മുഖവിലയ്‌ക്കെടുക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

ഏരിയാ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ പൂഞ്ഞാര്‍ ബ്ലോക്ക് സെക്രട്ടറിയുമായ ഇ. നവാസ്, ലോക്കല്‍ കമ്മിറ്റിയംഗം പാറയില്‍ ജബ്ബാര്‍, ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റിയംഗങ്ങളായ വലിയ വീട്ടില്‍ സുബൈര്‍, പഴയിടത്ത് ഫൈസല്‍, എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം അണ്ണാമല പറമ്പില്‍ മുഹമ്മദ്, പാര്‍ട്ടിയംഗം പുന്നക്കല്‍ അജ്മല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സംഭവത്തിന്റെ കൂടുതല്‍ അന്വേഷണത്തിനായി പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിക്കും. പൂഞ്ഞാര്‍ ഏരിയാ സെക്രട്ടറി കെ.ആര്‍. ശശിധരന്‍, ഈരാറ്റുപേട്ട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.ഐ. നൗഷാദ് എന്നിവരെയും തല്‍സ്ഥാനത്തു നിന്നും മാറ്റുകയും ചെയ്തു.

ഏരിയാ സെക്രട്ടറിയായി പാലാ ഏരിയായില്‍ നിന്നുള്ള ആര്‍.ടി. മധുസുദനന് താത്കാലിക ചുമതലയും നല്‍കി. ഈരാറ്റുപേട്ട ലോക്കല്‍ സെക്രട്ടറിയുടെ ചുമതല എം.എച്ച്. ഷമീറിനാണ്. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവര്‍ക്കെതിരെയുള്ള തുടര്‍നടപടിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത്. നസീര്‍ മരിച്ചതിനെത്തുടര്‍ന്നു പാര്‍ട്ടി സംസ്ഥാന നേതൃത്വം സംഭവം ഗൗരവമായി എടുക്കുകയും ജില്ലാ സെക്രട്ടറിയേറ്റിനു കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തതിനെത്തുടര്‍ന്നാണു നസീറിന്റെ സംസ്കാരം നടന്ന ശനിയാഴ്ച തന്നെ നേതാക്കള്‍ക്കെതിരെ നടപടിയെടുത്തത്.

സംഭവത്തില്‍ പാര്‍ട്ടി നേതൃത്വം യഥാസമയം വേണ്ട നടപടിയെടുക്കാതെ വീഴ്ച വരുത്തിയതിനാണു ഏരിയാ സെക്രട്ടറി എം.എസ്. ശശിധരനും ഈരാറ്റുപേട്ട ലോക്കല്‍ സെക്രട്ടറി നൗഷാദിനും എതിരെ നടപടിയെടുക്കാന്‍ കാരണം. പ്രതികളായ മറ്റു ആറു പേര്‍ക്കെതിരെ പോലീസ് കൊലക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്.

പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം പ്രാദേശിക നേതൃത്വം പി.സി. ജോര്‍ജിനു വേണ്ടി പ്രവര്‍ത്തിക്കുകയും ഇടതു മുന്നണി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്താവുകയും ചെയ്തതു സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും പാര്‍ട്ടിയിലെ ചേരിതിരിവുമാണ് നസീറിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നസീറിനെ രണ്ടുവര്‍ഷം മുമ്പു ആ സ്ഥാനത്തു നിന്നു മാറ്റുകയും ഏഴു മാസം മുമ്പു പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഡു ചെയ്യുകയും ചെയ്തിരുന്നു.

ഇതിനെതിരെ നസീര്‍ പാര്‍ട്ടി മേല്‍ഘടകത്തിനു നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ തീരുമാനമെടുത്തിട്ടില്ല. തെരഞ്ഞെടുപ്പിനു മുമ്പു പിണറായി വിജയന്‍ മൂന്നു തവണ നേരിട്ടുവന്ന് നിര്‍ദേശം കൊടുത്തിട്ടും പൂഞ്ഞാറില്‍ ഇടതു സ്ഥാനാര്‍ഥി പരാജയപ്പെട്ടതിനെക്കുറിച്ചു അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോണ്‍ കമ്മീഷന്‍ അടുത്തയാഴ്ച പൂഞ്ഞാറിലെത്താനിരിക്കെയാണ് നസീറിന്റെ മരണവും പാര്‍ട്ടി നേതാക്കള്‍ക്കെതിരെയുള്ള നടപടിയും. പൂഞ്ഞാറിലെ ഇടതു സ്ഥാനാര്‍ഥിയുടെ പരാജയവും നസീറിന്റെ മരണവും പൂഞ്ഞാര്‍ ഏരിയാ കമ്മിറ്റിയില്‍ കടുത്ത വിഭാഗിയതയ്ക്കാണ് വഴിതെളിച്ചിരിക്കുന്നത്.

Related posts