നാല്‍പ്പതു യാത്രക്കാരില്ലെങ്കില്‍ പമ്പ സര്‍വീസില്ല; കെഎസ്ആര്‍ടിസിയുടെ നടപടിയില്‍ വ്യാപക പ്രതിഷേധം

ALP-KSRTCനെയ്യാറ്റിന്‍കര:  നാല്‍പ്പതു യാത്രക്കാരില്‍ കുറഞ്ഞാല്‍ പമ്പയിലേയ്ക്ക് സര്‍വീസ് നടത്ത ണ്ടായെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍. നെയ്യാറ്റിന്‍കര ഡിപ്പോയില്‍ സര്‍വീസ് നിര്‍ത്തലാക്കിയതിനെത്തുടര്‍ന്ന് ശക്തമായ പ്രതിഷേധം. ഇക്കഴിഞ്ഞ പതിനഞ്ചിനാണ് നെയ്യാറ്റിന്‍കര ഡിപ്പോയില്‍ നിന്നും പന്പയിലേയ്ക്ക് ശബരിമല അയ്യപ്പ ഭക്തര്‍ക്കായി സര്‍വീസ് ആരംഭിച്ചത്. കെ. ആന്‍സലന്‍ എംഎല്‍എ സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആദ്യത്തെ ദിവസം 17 യാത്രക്കാര്‍ നെയ്യാറ്റിന്‍കരയില്‍ നിന്നുണ്ടാ യിരുന്നു. തൊട്ടടുത്ത ദിവസം യാത്രക്കാര്‍ കുറവായതിനെത്തുടര്‍ന്ന് പത്തനംതിട്ട ഡിപ്പോയില്‍ ബസ് എത്തിയപ്പോള്‍ അധികൃതര്‍ തിരിച്ചയച്ചു.

കഴിഞ്ഞ ദിവസം ഒരാള്‍ മാത്രമേ നെയ്യാറ്റിന്‍കരയില്‍ പമ്പയിലേയ്ക്ക് ബുക്ക് ചെയ്തുള്ളൂ. ഒരാള്‍ മാത്രമായി സര്‍വീസ് നടത്താനാവാത്ത സാഹചര്യത്തില്‍ തമ്പാനൂരില്‍ നിന്നും കെഎസ്ആര്‍ടിസിയുടെ സേവനം ലഭ്യമാകുമെന്ന് യാത്രക്കാരനോട് നെയ്യാറ്റിന്‍കര ഡിപ്പോ അധികൃതര്‍ അറിയിച്ചു. അതേ സമയം, വര്‍ഷങ്ങളായി എല്ലാ മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്തും തുടരുന്ന സര്‍വീസ് നിര്‍ത്തലാക്കിയതില്‍ ശക്തമായ പ്രതിഷേധവുമുണ്ടായി. 40 യാത്രക്കാരില്ലാതെ സര്‍വീസ് ആരംഭിച്ചാല്‍ ബന്ധപ്പെട്ട യൂണിറ്റ് മേധാവിക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് മേലധികാരിയുടെ ഉത്തരവ്.

എന്തായാലും, ഇന്നലെ ബിജെപി പ്രവര്‍ത്തകരും അഖില ഭാരത അയ്യപ്പ സേവാസംഘം നെയ്യാറ്റിന്‍കര താലൂക്ക് യൂണിയന്‍ അംഗങ്ങളും നെയ്യാറ്റിന്‍കര ഡി ടി ഒ ഓഫീസില്‍ പ്രതിഷേധവുമായെത്തി. ഡിടിഒ എംഎല്‍എ, കെഎസ്ആര്‍ടിസി അധികൃതര്‍ എന്നിവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. ഇന്ന് മുതല്‍ സര്‍വീസ് പുനരാരംഭിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതായി അയ്യപ്പ സേവാ സംഘം താലൂക്ക് യൂണി യന്‍ ഭാരവാഹികളായ വി. ശിവന്‍കുട്ടി, ഗ്രാമം പ്രവീണ്‍, ഒ.പി അശോകന്‍ എന്നിവര്‍ അറിയിച്ചു.

Related posts