പള്ളിപ്പുറം കോണ്‍വന്റ് ബീച്ച് യാഥാര്‍ത്യമാകുന്നു; വീട്ടമ്മമാരുടെ 540 ദിവസത്തെ സഹനസമരത്തിന്റെ വിജയം

ekm-palamചെറായി: പള്ളിപ്പുറം  കോണ്‍വന്റ് ബീച്ച് പാലത്തിന്റെ    ശിലാസ്ഥാപനം ഇന്ന് വൈകിട്ട് 4 ന് എസ്.ശര്‍മ്മ എംഎല്‍എ നിര്‍വഹിക്കും. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. നബാര്‍ഡ് ധനസഹായത്തോടെ പൊതുമരാമത്ത് വകുപ്പു മുഖാന്തിരം 16.90 കോടി രൂപ വിനിയോഗിച്ചാണ് നിര്‍മ്മാണം നടത്തുന്നത്. 22.32 മീറ്ററില്‍ മൂന്നു സ്പാനുകളിലായി 7.50 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന ഈ പാലത്തിന് ഇരുകരകളിലും എട്ടു വീതവും നടുവില്‍ ആറു  പൈലുകളുമായിരിക്കും ഉണ്ടാവുക. സ്ഥലത്തു വച്ചു തന്നെയുണ്ടാക്കുന്ന കാസ്റ്റ്-ഇന്‍-സിറ്റു രീതിയിലാണ് പൈലുക നിര്‍മിക്കുക. പൈല്‍ കാപ്പിന്റെ മുകളില്‍  പണിയുന്ന പില്ലറുകളും അതിന്മേല്‍ 3 വരിയിലുള്ള ബീമുകളിലുമാണ് പാലത്തിന്റെ ഡെക്ക് സ്ലാബ് നിര്‍മ്മിക്കുക.

67 മീറ്റര്‍ നീളവും 7.50 മീറ്റര്‍ വീതിയിലും രണ്ടു നിര ഗതാഗതത്തിനുതകുന്ന പാതയും ഇരുവശങ്ങളിലും 1.50 മീറ്റര്‍ വീതിയില്‍ നടപ്പാതയുമുണ്ടായിരിക്കും. 80 മീറ്റര്‍ നീളത്തില്‍ പാലത്തിന്റെ കിഴക്കുവശത്തും 250 മീറ്റര്‍ നീളത്തില്‍ പാലത്തിന്റെ പടിഞ്ഞാറുവശത്തും അപ്പ്രോച്ച് റോഡും വെള്ളമൊഴിഞ്ഞു പോകാനുള്ള ഡ്രയിനേജ് സംവിധാനങ്ങളും പാലത്തിനുണ്ടാകും.

വീട്ടമ്മമാരുടെ 540 ദിവസത്തെ സഹനസമരത്തിന്റെ വിജയം
ചെറായി: മുപ്പത് ആണ്ടിന്റെ മുറവിളിയും 540 ദിവസത്തെ സഹനസമരവും പിന്നിട്ട് നേടിയ പള്ളിപ്പുറം കോണ്‍വന്റ് കടവിലെ പാലം നിര്‍മ്മാണത്തിനു നാന്ദികുറിച്ചുകൊണ്ട് ഇന്ന് ശിലപാകുമ്പോള്‍ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ  കോണ്‍വെന്റ് കടലോരത്തെ ഒരു പറ്റം  വീട്ടമ്മമാരുടെ സ്വപ്‌ന സാഫല്യത്തിനു  നാന്ദികുറിക്കുകയാണ്. പാലമെന്ന ജനകീയ ആവശ്യത്തിനു പിന്നില്‍ എല്ലാ പ്രതിസന്ധികളെയും നേരിട്ട്  ഒറ്റക്കെട്ടായി നിന്ന്  വീട്ടമ്മമാര്‍ നടത്തിയ ശക്തമായ സമരത്തിന്റെ വിജയ ദിനംകൂടിയാണ് ഇന്ന്. തങ്ങളുടെ കുട്ടികളെ സുരക്ഷയോടെ സ്കൂളിലയക്കാനും വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്ത്, വില്ലേജ്, ആശുപത്രി തുടങ്ങിയിടങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനും കോണ്‍വെന്റ് കടവില്‍ പാലം വേണമെന്നത് തീരദേശത്തുകാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു.

വര്‍ഷങ്ങളായുള്ള മുറവിളിക്കൊടുവില്‍  കക്ഷിരാഷ്ട്രീയം മറന്ന് എംഎല്‍എ എസ്. ശര്‍മ്മയും നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കളും മുന്‍ കൈ എടുത്ത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഈ പാലം നബാര്‍ഡിന്റെ ലിസ്റ്റില്‍ പെടുത്തി.  നടപടികള്‍ ഇഴഞ്ഞെങ്കിലും പുതിയ സര്‍ക്കാര്‍ വന്നതോടെ എംഎല്‍എ ശക്തമായി ഇടപെട്ട് മറ്റു നടപടികള്‍ പൂര്‍ത്തിയാക്കിയാക്കിയതോടെയാണ്  ഇന്ന് തീരദേശത്തുകാര്‍ക്ക് സുദിനമായത്.കോണ്‍വന്റ് കടവില്‍ പാലം വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നിവേദനങ്ങളെല്ലാം ചവറ്റുകൊട്ടയില്‍ സ്ഥാനം പിടിച്ചപ്പോഴാണ് തീരദേശത്തുകാര്‍ സമര രംഗത്തിറങ്ങിയത്.

2014 മാര്‍ച്ച് 22ന്  ഒരു കൂട്ടം വീട്ടമ്മമാര്‍ ചേര്‍ന്ന് ജനകീയ സമര സമിതിക്ക് രൂപം നല്‍കി.  ജനറല്‍ കണ്‍വീനര്‍  ഡെയ്‌സി ജോണ്‍സണിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ രണ്ടിന് ചെറായി ദേവസ്വം നട ഉപരോധിച്ചുകൊണ്ടായിരുന്നു പ്രത്യക്ഷ സമരത്തിനു നാന്ദികുറിച്ചത്.  10നു പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് വീട്ടമ്മമാര്‍ കഴുത്തറ്റം കായലില്‍ മുങ്ങി പ്രതിഷേധിച്ചു.  23ന് പഞ്ചായത്താഫീസ് ഉപരോധിച്ചു .   മെയ് 25ന് ചെറായി ബീച്ച് ഉപരോധം നടത്തി. ജൂലൈ 11 നു വീട്ടമ്മാര്‍ വീണ്ടും കായലിലിറങ്ങി. 12 മണിക്കൂര്‍ ജല ധര്‍ണ നടത്തി.

എന്നിട്ടും അധികാരികള്‍ ഗൗനിക്കാതെ വന്നപ്പോള്‍ ഒക്‌ടോബര്‍  ഒന്നു മുതല്‍ സമരപ്പന്തല്‍ കെട്ടി അനിശ്ചിതകാല റിലേ ഉപവാസം തുടങ്ങുകയായിരുന്നു.  ഉപവാസത്തിന്റെ 500- ാം ദിവസം വീട്ടമ്മമാര്‍ വീണ്ടും കായലിലിറങ്ങി  പ്രതിഷേധമെന്നാണം മനുഷ്യച്ചങ്ങല തീര്‍ത്തു. ഇതിനിടെ അധികൃതര്‍ പല ഉറപ്പുകളുമായി രംഗത്തെത്തി. എന്നാല്‍ വ്യക്തമായ ഉറപ്പ് ലഭിക്കാതെ സമരം നിര്‍ത്തില്ലെന്ന് വീട്ടമ്മമാര്‍ തറപ്പിച്ചു പറഞ്ഞതോടെ അധികാരികള്‍ പിന്‍വലിഞ്ഞു. അവസാനം ബന്ധപ്പെട്ടവരില്‍ നിന്നും വ്യക്തമായ ഉറപ്പും പാലം പണിക്കുള്ള നടപടികളുടെ രേഖകളും കണ്ട് ഉറപ്പായതോടെ ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പായി മാര്‍ച്ച്-22 നു സമരത്തിന്റെ  540-ാം  ദിവസം ഉപവാസം  അവസാനിപ്പിക്കുകയായിരുന്നു.

Related posts