പൊടിയടിച്ച് ചെളിയില്‍ കുളിച്ച് കിഴക്കമ്പലം

ekm-podoകിഴക്കമ്പലം: ഒരു മാസത്തിലേറെയായി കിഴക്കമ്പലം മാര്‍ക്കറ്റ്, ടൗണ്‍ പരിസര പ്രദേശങ്ങളില്‍ ചെളിക്കുണ്ട് രൂപപ്പെട്ടതിനാല്‍ യാത്രാദുരിതം നേരിട്ട് ജനം വലയുന്നു. കിഴക്കമ്പലത്തെ പൊയ്യക്കുന്നം കുടിവെള്ള പദ്ധതിക്കായുള്ള പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനെ തുടര്‍ന്നുള്ള നടപടികളാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നത്. ഇതേത്തുടര്‍ന്ന് കാല്‍നട യാത്രികരും ഇരുചക്രവാഹന യാത്രക്കാരും റോഡില്‍ തെന്നി വീണ് പരിക്കേല്‍ക്കുന്നതും പതിവ് കാഴ്ച്ചയാണ്. ശനിയാഴ്ച്ച മാത്രം റോഡുകളില്‍ തെന്നി വീണ് ചെളിയില്‍ കുളിച്ച് പരിക്കേറ്റത് 20 ടൂവീലര്‍ യാത്രികരാണ്. ചെറുതും വലുതുമായ വാഹനങ്ങളുടെ ടയറുകള്‍ ചെളിയില്‍ പുതഞ്ഞ് മണിക്കൂറുകളോളം ഗതാഗത സ്തംഭനവും ഇവിടെ പതിവാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച നിലവാരമില്ലാത്ത പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതേത്തുടര്‍ന്ന് റോഡിന്റെ ഏതാണ്ട് മദ്ധ്യഭാഗത്തൂടെ ഓരാള്‍ താഴ്ച്ചയില്‍ കിഴിയെടുക്കുന്നതിനെത്തുടര്‍ന്നാണ് റോഡ് പൊട്ടിപ്പൊളിഞ്ഞ് ഇപ്പോള്‍ പൊടിയും ചെളിയും നിറയുന്നത്. പൊടി ശല്യം കുറയ്ക്കാന്‍ റോഡു നനക്കുന്നത് റോഡില്‍ ചെളി നിറയുന്നതിനും അതു വഴി യാത്രാദുരിതത്തിനും കാരണമാവുകയാണ്. മാസങ്ങളായി ഈ അവസ്ഥ തുടര്‍ന്നിട്ടും ബന്ധപ്പെട്ടവര്‍ തിരിഞ്ഞു നോക്കുന്നില്ല എന്ന പരാതിയും ശക്തമാണ്.  റോഡും പരിസരവും കുളമായതോടെ കിഴക്കമ്പലത്ത് രാഷ്ട്രീയ മുന്നണികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോലും എത്താത്ത അവസ്ഥയാണ്.

വേദികളോ പ്രകടനങ്ങളോ, പ്രസംഗങ്ങള്‍ക്കായോ ഇവര്‍ ഈ പരിസരത്തേക്കു തിരിഞ്ഞു നോക്കുന്നേയില്ല. എത്തിയാല്‍ തന്നെ കേള്‍വിക്കാരും കുറവാണ്. ജനങ്ങളുടെ ദുരിതാവസ്ഥ കണ്ടിട്ടും പരിഹാരത്തിനായി ശ്രമം നടത്താതെ പരസ്പരം ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പഴിചാരുകയാണെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി. അതിനാല്‍ വോട്ടിനായി സമീപിക്കുന്ന വിവിധ മുന്നണികളെ തങ്ങള്‍ ബഹിഷ്കരിക്കുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി. കിഴക്കമ്പലത്തെ വ്യാപാരികള്‍ ഇതിനെതിരെ കനത്ത പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

Related posts