മൂവാറ്റുപുഴയിലും പറവൂരിലും സിപിഐ; സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്ക് തിങ്കളാഴ്ച തുടക്കം

ekm-cpiറിയാസ് കുട്ടമശേരി

ആലുവ: സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി സിപിഎമ്മില്‍ തര്‍ക്കങ്ങള്‍ തുടരുമ്പോള്‍ ജില്ലയില്‍ ലഭിച്ചിട്ടുള്ള രണ്ട് മണ്ഡലങ്ങളില്‍ തൃപ്തരായി സിപിഐ. മൂവാറ്റുപുഴ, പറവൂര്‍ സീറ്റുകളിലെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും. യുഡിഎഫ് വിട്ടുവന്ന കേരള കോണ്‍ഗ്രസ് ഫ്രാന്‍സീസ് ജോര്‍ജ് വിഭാഗത്തിനുവേണ്ടി മൂവാറ്റുപുഴ സിപിഐയില്‍ നിന്നും ആവശ്യപ്പെട്ടിരുന്നെങ്കിലും നേതൃത്വം അതിന് വഴങ്ങിയിരുന്നില്ല. പകരം നല്‍കാന്‍ ഉദ്ദേശിച്ച പിറവത്ത് സിപിഎം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്.

തിങ്കളാഴ്ച ചേരുന്ന ജില്ലാ കൗണ്‍സിലില്‍ സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള വ്യവസ്ഥകള്‍ സംസ്ഥാന നേതൃത്വം അവതരിപ്പിക്കും. തുടര്‍ന്ന് ജില്ലാ കമ്മിറ്റി രൂപം നല്‍കുന്ന സ്ഥാനാര്‍ഥി പട്ടിക 26ന് സംസ്ഥാന നേതൃത്വത്തിന് കൈമാറും. പട്ടിക പരിശോധിച്ച് സിപിഐ സംസ്ഥാന കൗണ്‍സിലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുക. രണ്ട് മണ്ഡലങ്ങളിലും ഇതിനകം പല പേരുകളും പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും സംസ്ഥാന കമ്മിറ്റിയുടെ വ്യവസ്ഥകള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ജില്ലയിലെ നേതാക്കന്മാര്‍.

പറവൂരില്‍ മുന്‍ എംഎല്‍എയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയുമായ പി. രാജുവിനെ പരിഗണിച്ചേക്കാം. രണ്ടുതവണ എംഎല്‍എയായിരുന്ന രാജു മുന്‍ സിപിഐ എംഎല്‍എ എന്‍. ശിവന്‍പിള്ളയുടെ മകനാണ്. മുന്‍പ് മത്സരിച്ചതിന്റെ കണക്കോ, ജില്ലാ സെക്രട്ടറിമാര്‍ മത്സരിക്കണ്ടയെന്ന നിബന്ധനയോ ഉണ്ടായാല്‍ രാജുവിന്റെ സാധ്യതയില്ലാതാകും. വനിത നേതാവ് കമല സദാനന്ദനാണ് സാധ്യതയുള്ള മറ്റൊരു സ്ഥാനാര്‍ഥി. വനിതാ പ്രാതിനിധ്യം പരിഗണിച്ചാല്‍ ഇവര്‍ക്ക് നറുക്ക് വീഴാനാകും സാധ്യത. തൊട്ടടുത്ത ജില്ലാക്കാരനാണെങ്കിലും എംഎല്‍എ കൂടിയായ വി.എന്‍ സുനില്‍കുമാറിന്റെ പേരും പറവൂരില്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. വി.ഡി. സതീശനെപ്പോലെ കോണ്‍ഗ്രസിലെ ഒരു ഉന്നത നേതാവിനെ നേരിടാന്‍ സിപിഐയുടെ പ്രബലന്‍ തന്നെ വേണമെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ സുനില്‍കുമാറിന് നറുക്ക് വീഴും.

മൂവാറ്റുപുഴയില്‍ മുന്‍ എംഎല്‍എ ബാബു പോളിന്റെ പേര് മുന്നില്‍ തന്നെയുണ്ട്. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ ജോസഫ് വാഴയ്ക്കനോട് തോറ്റെങ്കിലും ബാബു പോളിന് ഒരവസരം കൂടി നല്‍കണമെന്നഭിപ്രായമുണ്ട്. എ.ഐ.വൈ.എഫ് നേതാവ് എല്‍ദോ എബ്രഹാമാണ് പരിഗണനയിലുള്ള മറ്റൊരാള്‍. യുവാക്കളെ പരിഗണിക്കുകയാണെങ്കില്‍ എല്‍ദോയായിരിക്കും ഇക്കുറി മൂവാറ്റുപുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഇതുകൂടാതെ രണ്ട് മണ്ഡലങ്ങളിലും പൊതുസമ്മതരായ സ്വതന്ത്രന്മാരെയും കണ്ടുവയ്ക്കാന്‍ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related posts