വൃദ്ധയുടെ മാല തട്ടിയെടുത്ത സംഭവം: അന്വേഷണം ഊര്‍ജിതം

ktm-malamoshanamകടുത്തുരുത്തി: സ്വന്തം കടയ്ക്ക് മുന്നില്‍ ആശുപത്രിയില്‍ പോയ മകനെ കാത്തിരുന്ന 85 കാരിയെ ഉപദ്രവിച്ചു മാല പൊട്ടിച്ചെടുത്ത സംഭവത്തില്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കി.  മോഷ്ടിച്ച ബൈക്കുമായാണ് പ്രതികള്‍ മാല പൊട്ടിക്കാനെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ആയാംകുടി മലപ്പുറം പള്ളിക്ക് സമീപം പള്ളിത്താഴെയാണ് സംഭവം. ഈ ഭാഗത്ത് പള്ളിയുടെ കെട്ടിടത്തില്‍ ഹോട്ടല്‍ നടത്തുന്ന എഴുമാന്തുരുത്ത് മംഗലകുറ്റ് നാരായണന്റെ മാതാവ് അമ്മിണിയമ്മയുടെ രണ്ടു പവന്റെ മാലയാണ് നഷ്ടപ്പെട്ടത്.

വീണു മുഖത്ത് പരിക്കേറ്റതിനെ തുടര്‍ന്ന് നാരായണന്‍ മരുന്ന് വാങ്ങൂന്നതിനായി ആശുപത്രിയില്‍ പോയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നലെ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നില്ല.  പ്രായാധിക്യത്താല്‍ കടയില്‍ തന്നെ താമസിക്കുന്ന അമ്മിണിയമ്മ, നാരായണന്‍ ആശുപത്രിയില്‍ നിന്നും വരുന്നതും പ്രതീക്ഷിച്ചു കടയുടെ മുന്നില്‍ ഇരിക്കുമ്പോളാണ് ഹീറോ ഹോണ്ടാ സ്‌പ്ലെന്‍ഡര്‍ ബൈക്കില്‍ രണ്ട് യുവാക്കള്‍ എത്തിയത്. പരിചയഭാവത്തില്‍ അമ്മിണിയമ്മയോട് ചായയുണ്ടോയെന്ന് ചോദിച്ചു സംസാരം തുടങ്ങിയ ഇയാള്‍ പിന്നീട് കടയില്‍ മറ്റാരുമില്ലെന്ന് ചോദിച്ചറിഞ്ഞു. തുടര്‍ന്ന് സംസാരിച്ചുക്കൊണ്ടിരുന്നയാള്‍ അമ്മിണിയമ്മയുടെ കഴുത്തില്‍ കിടന്ന മാലയില്‍ കയറി പിടിച്ചു.

പിടിത്തത്തിനിടെ മാല മൂന്നായി പൊട്ടി. രണ്ട് കഷണങ്ങളുമായി ബൈക്കിന് സമീപത്തേക്ക് ഓടിയ പ്രതി വീണ്ടും തിരിച്ചുവന്നു അമ്മിണിയമ്മയുടെ ബ്ലൗസില്‍ ഉടക്കി കിടന്ന മൂന്നാമത്തെ കഷണവും വലിച്ചെടുത്തു. ഇതിനിടെ കാതില്‍ കിടന്ന കമ്മല്‍ വലിച്ചു പറിച്ചെടുക്കാന്‍ ഇയാള്‍ ശ്രമിച്ചതോടെ കൈ തട്ടിമാറ്റിയ അമ്മിണിയമ്മ ഉച്ചത്തില്‍ നിലവിളിച്ചു. ഇതോടെ ഇരുവരും ബൈക്കില്‍ കയറി ആയാംകുടി ഭാഗത്തേക്ക് ഓടിച്ചു പോവൂകയായിരുന്നു. ആയാംകുടി മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് എത്തിയ പ്രതികള്‍ ഇവിടെ റോഡ് അവസാനിക്കുന്ന ഭാഗത്ത് ബൈക്ക് ഉപേക്ഷിച്ചശേഷം താഴേക്ക് ഓടി പോവൂകയായിരുന്നു.

താഴെ പാടത്തുകൂടി മുണ്ടാര്‍ ഭാഗത്തേക്ക് പ്രതികള്‍ രക്ഷപെട്ടുവെന്നാണ് കരുതുന്നത്. പ്രദേശത്തെ കുറിച്ചു ശരിക്കും അറിയാവുന്നവരാണ് പ്രതികളെന്ന് കരുതുന്നതായി നാട്ടുകാര്‍ പറഞ്ഞു. കടുത്തുരുത്തി സിഐ എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. പ്രതികള്‍ ഉപേക്ഷിച്ച ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.

ഈ ബൈക്ക് മാര്‍ച്ചില്‍ ആപ്പാഞ്ചിറ റെയില്‍വേ സ്റ്റേഷനില്‍ നിന്നും മോഷ്ടിച്ചതാണെന്ന് കണ്ടെത്തി.   എറണാകുളത്ത് ജോലി നോക്കൂന്ന ആപ്പാഞ്ചിറ സ്വദേശി സതീഷ് സുഗതന്‍ എന്നയാളുടേതാണ് പ്രതികള്‍ മോഷണത്തിനെത്തിയ ബൈക്ക്. കഴിഞ്ഞ മാര്‍ച്ചില്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച ശേഷം രാവിലെ ജോലിക്കു പോയ സതീഷ് മടങ്ങിയെത്തിയപ്പോള്‍ ബൈക്ക് മോഷണം പോയിരുന്നു. തുടര്‍ന്ന് സതീഷ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയിരുന്നതായും പറയുന്നു.

Related posts