വെളിയത്തുനാട് കിന്‍ഫ്ര പദ്ധതി റദ്ദാക്കാന്‍ സമ്മര്‍ദം ചെലുത്തും: മന്ത്രി സുനില്‍കുമാര്‍

KTM-sunilkumarആലങ്ങാട്: വ്യവസായപാര്‍ക്കിനായി വെളിയത്തുനാട് പാടം ഏറ്റെടുക്കാനുള്ള തീരുമാനം റദ്ദാക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. വെളിയത്തുനാട് കിന്‍ഫ്ര പദ്ധതിപ്രദേശമായ വയലോടത്ത് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

വ്യവസായത്തിന് വേറെ ഭൂമി കണെ്ടത്താന്‍ കിന്‍ഫ്രയോട് ആവശ്യപ്പെടും. കൃഷിയ്ക്ക് അനുയോജ്യമായ പാടമാണ് ഇത്. പദ്ധതി റദ്ദാക്കിയോ എന്നുള്ള അവ്യക്തത മാറ്റുന്നതിനായി വ്യവസായ വകുപ്പിനോട് വിശദീകരണം ആവശ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വെളിയത്തുനാട് പാലയ്ക്കല്‍ പാടശേഖരത്തില്‍പ്പെട്ട 300 ഏക്കര്‍ സ്ഥലമാണ് കിന്‍ഫ്ര വ്യവസായപാര്‍ക്ക് സ്ഥാപിക്കാനായി ഏറ്റെടുക്കുന്നതിനുള്ള നീക്കം നടത്തിയത്. ഇതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. കൃഷിക്കനുയോജ്യമായ ഈ പാടശേഖരത്തില്‍ പലയിടങ്ങളിലും നിലവില്‍ കൃഷി നടത്തുന്നുമുണ്ട്.

കൂടാതെ പ്രദേശത്തിന്റെ നീരുറവാണ് ഈ പാടശേഖരവും അതോടനുബന്ധിച്ചുള്ള തോടുകളും. വര്‍ഷകാലത്തെ വെള്ളം സംഭരിച്ചുനിര്‍ത്തി വെള്ളക്കെട്ട് ഒഴിവാക്കി വേനലില്‍ കിണറുകളിലെ ഉറവയായി പ്രവര്‍ത്തിക്കുന്നത് ഈ പാടശേഖരമാണ്. പദ്ധതി നടപ്പിലാകുന്നതോടെ അനേകം കുടുംബങ്ങള്‍ ഇവിടെനിന്നും ഒഴിഞ്ഞുപോകേണ്ടിയുംവരും. നാട്ടുകാരുടെ പ്രതിഷേധത്തെതുടര്‍ന്ന് കിന്‍ഫ്ര സ്ഥലം ഏറ്റെടുക്കാനുള്ള നീക്കം മന്ദഗതിയിലാക്കിയിരിക്കുകയായിരുന്നു. എന്നാല്‍ രണ്ട്മാസംമുന്‍പ് പാടം പരിവര്‍ത്തനം ചെയ്യുന്നതിനുള്ള അനുമതിയ്ക്കായി കരുമാല്ലൂര്‍ കൃഷിഓഫീസര്‍ക്ക് കിന്‍ഫ്ര കത്തയച്ചു.

ഇതോടെ വീണ്ടും പ്രദേശവാസികള്‍ ആശങ്കയിലായി. വെളിയത്തുനാട് വയലോടം, പാലയ്ക്കല്‍ പ്രദേശങ്ങളിലായിരുന്നു മന്ത്രി സന്ദര്‍ശനം നടത്തിയത്. കരുമാല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജി.ഡി. ഷിജു, മുന്‍ എംഎല്‍എ പി. രാജു, കെ.കെ. സുബ്രഹ്മണ്യന്‍, ജോര്‍ജ് മേനാച്ചേരി, എം.കെ. ബാബു എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ മന്ത്രിയ്ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

Related posts