തലശേരി: കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് കതിരൂരിലെ മനോജിനെയും സഹോദരങ്ങളെയും തനിക്കറിയാമെന്നും ചെറുപ്പത്തില്‍ അവര്‍ തന്റെ വീട്ടില്‍ ട്യൂഷനു വന്നിട്ടുണ്ടെന്നും മനോജ് വധക്കേസ് പ്രതിയായ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന് സിബിഐക്കു മൊഴി നല്കി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടക്കുന്ന ചോദ്യംചെയ്യലിനിടെയാണു ജയരാജന് ഇങ്ങനെ പ്രതികരിച്ചത്. തന്റെ സഹോദരി രമയാണ് അവര്‍ക്ക് ട്യൂഷന് എടുത്തിട്ടുള്ളത്. എന്നാല്‍ മനോജ് ആര്‍എസ്എസുകാരനാണോ എന്നും ആര്‍എസ്എസിന്റെ ഭാരവാഹിത്വമുണ്ടോ എന്നും തനിക്കറിയില്ലെന്നും ജയരാജന് പറഞ്ഞു.
കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കൊന്നും ജയരാജന് വ്യക്തമായ മറുപടി പറയുന്നില്ലെന്നു സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. ഒറ്റവാക്കില്‍ ഉത്തരം നല്‍കേണ്ട ചോദ്യങ്ങള്‍ക്കുപോലും രാഷ്ട്രീയപ്രസംഗം പോലെ നീണ്ട മറുപടിയാണത്രെ നല്‍കുന്നത്. ജയില്‍ സൂപ്രണ്ട് അശോകന് അരിപ്പയുടെ സാന്നിധ്യം ചോദ്യംചെയ്യലിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ചോദ്യംചെയ്യുന്ന ജയിലിലെ വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നലെ മുഴുവന്‍ സമയവും ജയില്‍ സൂപ്രണ്ട് ഇരിക്കുകയായിരുന്നു. ജയരാജന്റെ തൊട്ടടുത്തുതന്നെയാണു സൂപ്രണ്ട് ഇരുന്നിരുന്നത്. ഇന്നത്തെ ചോദ്യംചെയ്യലിലും സൂപ്രണ്ടിന്റെ സാന്നിധ്യമുണ്ട്. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാന്‍ ജയരാജന് ആഗ്രഹമുണ്ടെങ്കില്‍ പോലും അതിനുള്ള സാഹചര്യമല്ല ഉള്ളതെന്നു സിബിഐ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ജയില്‍ചട്ടപ്രകാരം പുറമെനിന്നുള്ള ആരെങ്കിലും തടവുകാരെ കാണുമ്പോള്‍ ജയില്‍ അധികൃതരുടെ സാന്നിധ്യം ഒഴിവാക്കാനാകില്ലെന്നാണു സൂപ്രണ്ടിന്റെ പക്ഷം. പുറമെനിന്നുള്ള ആരുടെയും സാന്നിധ്യം പാടില്ലെന്നാണു കോടതി നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ജയില്‍ സൂപ്രണ്ട് പുറമെനിന്നുള്ള ആളല്ലെന്നു ജയില്‍ അധികൃതര്‍ പറയുന്നു. സിബിഐയുടെ കസ്റ്റഡിയില്‍ ജയരാജനെ വിട്ടുകൊടുക്കാത്ത കാര്യവും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പൂര്‍ണമായും തങ്ങളുടെ കസ്റ്റഡിയില്‍ ജയരാജനെ ചോദ്യം ചെയ്താല്‍ മാത്രമേ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയൂ എന്ന നിലപാടിലാണു സിബിഐ സംഘം. എങ്കിലും കോടതി അനുവദിച്ച മൂന്നുദിവസവും നിലവിലുള്ള രീതിയില്‍ ചോദ്യം ചെയ്യല്‍ തുടരാനാണു തീരുമാനം. കോടതിഅനുമതി പ്രകാരം നാളെക്കൂടി ജയരാജനെ സിബിഐക്കു ചോദ്യം ചെയ്യാം. ജയരാജന്റെ റിമാന്‍ഡ് കാലാവധിയും നാളെ അവസാനിക്കും. ചോദ്യംചെയ്യലില്‍ ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കാനും പൂര്‍ണമായും തങ്ങളുടെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന ഹര്‍ജി നല്‍കാനുമാണ് സിബിഐയുടെ തീരുമാനം.
സിബിഐ എസ്പി ജോസ് മോഹന്‍, ഡിവൈഎസ്പി ഹരിഓംപ്രകാശ്, സിഐ സലിം സാഹിബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജയരാജനെ ഇന്നലെ ചോദ്യംചെയ്തത്. ഇന്നലെ മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിലെ വിശദാംശങ്ങള്‍ രാത്രിയില്‍ തന്നെ അന്വേഷണസംഘം ചര്‍ച്ച ചെയ്തു. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളും സജീവരായ പ്രവര്‍ത്തകരുമാണു മനോജ് വധക്കേസിലെ പ്രതികള്‍. ഇരുപത്തിയഞ്ച് പ്രതികളില്‍ ജയരാജന് 25ാം പ്രതിയാണ്. ചോദ്യം ചെയ്യലില്‍ മറ്റ് കുറ്റാരോപിതരുടെയും ജയരാജന്റെയും മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നാണു സൂചന. റിക്കാര്‍ഡ് ചെയ്തിട്ടുള്ള മറ്റു പ്രതികളുടെ മൊഴികള്‍ ജയരാജനെ കേള്പ്പിച്ചായിരിക്കും തുടര്‍ന്നുള്ള ചോദ്യംചെയ്യല്‍. മനോജ് വധത്തിനു പുറമെ ജില്ലയിലെ മറ്റു ചില രാഷ്ട്രീയ കൊലപാതങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങളും അന്വേഷണസംഘം ആരായും.
മനോജ് വധക്കേസില്‍ ഗൂഢാലോചന സംബന്ധിച്ചു സിബിഐ നടത്തിയ അന്വേഷണത്തിനൊടുവിലാണു ജയരാജനെ പ്രതിയാക്കിയത്. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ ജയരാജനാണെന്നാണു സിബിഐയുടെ കണ്ടെത്തല്‍. ജയരാജനെ ആക്രമിച്ചതിലുള്ള പ്രതികാരമായാണു മനോജിനെ കൊലപ്പെടുത്തിയതെന്നു സിബിഐ നേരത്തെ കോടതിയില്‍ നല്കിയ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.