ഇ.ജെ.ആഗസ്തി യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു; തീരുമാനത്തില്‍ ഉറച്ച് മാണി

maniസി.സി.സോമന്‍
കോട്ടയം: യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം ഇ.ജെ.ആഗസ്തി രാജിവച്ചു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിനെതിരേ കോണ്‍ഗ്രസ് പല സ്ഥലത്തും റിബല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിച്ച സാഹചര്യത്തില്‍ താന്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് ഉമ്മന്‍ ചാണ്ടിക്ക് നേരിട്ടു നല്കിയതാണെന്ന് ഇ.ജെ.ആഗസ്തി പറഞ്ഞു.

അന്ന് തുടരണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് രമേശ് ചെന്നിത്തലയെ ചുമതലപ്പെടുത്തി. രാജി സ്വീകരിക്കണമെന്ന് രമേശിനോടും താന്‍  പറഞ്ഞിരുന്നു. അന്നത്തെ  രാജിക്കത്ത് അവിടെയുള്ളപ്പോള്‍ ഇനി രാജിക്കത്ത് നല്കുന്നില്ല. താന്‍ ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നില്ലെന്നും അദേഹം വ്യക്തമാക്കി.

തദേശ സ്ഥാപനങ്ങളില്‍ ഇപ്പോഴുള്ള സഖ്യം തുടരുമെന്നാണ് പറയുന്നതെങ്കിലും അക്കാര്യത്തില്‍ കോണ്‍ഗ്ര്‌സ് എ്ന്തു നിലപാട് സ്വീകരിക്കുന്നു എന്നു നോക്കി തീരുമാനമെടുക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കൂടിയായ ഈ.ജെ.ആഗസ്തി പറഞ്ഞു. പല ത്രിതല പഞ്ചായത്തുകളിലും രണ്ടര വര്‍ഷം കഴിയുമ്പോള്‍ അധ്യക്ഷ സ്ഥാനം മാറേണ്ടതാണ്. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം ജില്ലാ നേതൃത്വം നടപടികള്‍ സ്വീകരിക്കും. ഇത്തരം  കാര്യങ്ങള്‍ തീരുമാനിക്കാന്‍ പ്രാദേശികമായി സ്വാതന്ത്ര്യം നല്കിയിട്ടില്ലെന്നും അദേഹം വ്യക്തമാക്കി.

തീരുമാനത്തില്‍ ഉറച്ച് മാണി
കോട്ടയം: യുഡിഎഫ് വിടാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കെ.എം മാണി ഇന്നു രാവിലെ കോട്ടയത്തു പറഞ്ഞു. ഒറ്റയ്ക്കു നിന്നു കരുത്ത തെളിയിച്ച പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. 1965, 67 തെരഞ്ഞെടുപ്പുകളിലൊക്കെ തനിച്ചുനിന്നു പാര്‍ട്ടി ശക്തി തെളിയിച്ചിട്ടുണ്ട്. സഖ്യമില്ലാതെ ഒറ്റയ്ക്കു നിന്നു കേരള കോണ്‍ഗ്രസ് ഇനിയും പൊരുതും. നേരത്തെ മിത്രങ്ങളായിരുന്നവര്‍ ഇപ്പോള്‍ ഭിന്നിച്ചുമാറുമ്പോള്‍ വിമര്‍ശനം സ്വാഭാവികമാണല്ലോ എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ രൂക്ഷവിമര്‍ശനത്തെക്കുറിച്ച് മാണി പ്രതികരിച്ചത്.

കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണം പത്രം മാണിക്കെതിരെ എഴുതിയ മുഖപ്രസംഗത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതു കോണ്‍ഗ്രസിന്റെ മുഖപത്രമല്ലേ, വിമര്‍ശനം സ്വാഭാവികം എന്നാണ് മാണി പ്രതികരിച്ചത്. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്നതില്‍ മാറ്റമില്ല. മുസ്ലീംലീഗ് നേതാക്കള്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും, ഏതു പ്രതിസന്ധിയെയും നേരിടാന്‍ തയാറാണെന്നും കെ.എം. മാണി പറഞ്ഞു. ഇപ്പോഴത്തെ നിലപാടില്‍ നിന്നു മാറ്റമില്ല.

Related posts