കഞ്ചാവ് വില്പനക്കാര്‍ക്കൊപ്പം ഇനി വാങ്ങാനെത്തുന്നവരും അറസ്റ്റിലാകും

ekm-arrestkanchavuചെറായി: കഞ്ചാവിനെതിരെയുള്ള മുനമ്പം പോലീസിന്റെ നടപടി കര്‍ക്കശമാക്കി. ഇതിന്റെ ഭാഗമായി വില്പനക്കാരെ മാത്രമല്ല ഉപയോഗിക്കുന്നവര്‍ക്കെതിരേയും കര്‍ശന നടപടിക്കൊരുങ്ങുകയാണ് പോലീസ്. കഴിഞ്ഞ ദിവസം കഞ്ചാവ് വില്‍ക്കുന്ന രണ്ടംഗ സംഘത്തോടൊപ്പം വാങ്ങാനെത്തിയ മൂന്നംഗ  സംഘത്തേയും പിടികൂടിയിരുന്നു. കഞ്ചാവ് വില്പനക്കാരായ ചെറായി കൊല്ലംപറമ്പില്‍ കോക്കാന്‍ എന്നു വിളിക്കുന്ന സഞ്ജയ്(19), മാക്കന്‍ പറമ്പില്‍ ടിന്‍സണ്‍(20)എന്നിവരും വാങ്ങാനെത്തിയ അക്ഷയ്, അമല്‍ , സജി എന്നിവരുമാണ് അറസ്റ്റിലായത്.

10 ഗ്രാം കഞ്ചാവും പോലീസ് ഇവരില്‍ നിന്നും പിടിച്ചെടുത്തു.   അയ്യമ്പിള്ളി മനപ്പിള്ളിയില്‍ വെച്ചാണ് പോലീസ് ഇവരെ പിടികൂടിയത്. ഈ മേഖലയിലെ പ്രമുഖ കഞ്ചാവ് കച്ചവക്കാരാണ് ഇരുവരുമെന്ന് മുനമ്പം പോലീസ് അറിയിച്ചു. പട്രോളിംഗിനിടെ മുനമ്പം എസ് ഐ ജി. അരുണാണ് ഇരുവരേയും പിടികൂടിയത്. കഴിഞ്ഞ ആഴ്ച കൊടുങ്ങല്ലൂരിലെ ഒരു ബ്യൂട്ടിപാര്‍ലറില്‍ നിന്നും പോലീസ് കഞ്ചാവുകേസുമായി ബന്ധപ്പെട്ട് ചെറായി സ്വദേശികളായ മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

ഇവരെ ചോദ്യം ചെയ്തപ്പോള്‍ ചെറായിലുള്ള കോക്കാന്‍ സഞ്ജയിന്റെ പക്കല്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇവര്‍ പോലീസിനു മൊഴിനല്‍കി. ഓണക്കച്ചവടത്തിനായി മൂന്ന് കിലോ കഞ്ചാവ് സ്റ്റോക്ക് ചെയ്തിട്ടുള്ളതായും ഇവര്‍ പോലീസിനോട് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പോലീസ്  അയ്യമ്പിള്ളിയില്‍ സഞ്ജയിന്റെ വീട് തേടി വന്നിരുന്നെങ്കിലും കണ്ടെത്താന്‍ കഴിയാതെ തിരിച്ചുപോയി. തുടര്‍ന്ന് വിവരം മുനമ്പം പോലീസിനുകൈമാറിയതിനെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. എന്നാല്‍ ബാക്കി കഞ്ചാവ് എവിടെയാണെന്ന വിവരം പോലീസ് അന്വേഷിച്ചു വരുകയാണ്. കോടതിയില്‍ ഹാജരാക്കിയ അഞ്ചുപേര്‍ക്കും കോടതി ജാമ്യം നല്‍കി.

Related posts