കുണ്ടറയില്‍ സ്ഥാനാര്‍ഥികള്‍ ഒന്നാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കി

KLM-ELECTIONകുണ്ടറ: അസംബ്ലി നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ. രാജ്‌മോഹന്‍ ഉണ്ണിത്താനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെ. മേഴ്‌സിക്കുട്ടിയമ്മയും എന്‍ഡിഎ സ്ഥാനാര്‍ഥി എം. എസ്. ശ്യാംകുമാറും മണ്ഡലത്തിലെ വോട്ടര്‍മാരെ നേരില്‍കണ്ടും കടകമ്പോളങ്ങള്‍ സന്ദര്‍ശിച്ചും ഒന്നാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കി. കത്തി നില്‍ക്കുന്ന വേനലിനെ അവഗണിച്ചെത്തിയ സ്ഥാനാര്‍ഥികളെ നാട്ടുകാര്‍ സര്‍വാത്മനാ സ്വാഗതം ചെയ്തു.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ അനുഭവിച്ചറിഞ്ഞവരും നേട്ടങ്ങളല്ല, കോട്ടങ്ങളായിരുന്നു എന്ന അഭിപ്രായക്കാരും ഇരു മുന്നണികളും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന വാദമുഖങ്ങളുന്നയിച്ചവരും വിവിധ ഫാക്ടറികളിലും പ്രദേശങ്ങളിലും അവരവരുടെ സ്ഥാനാര്‍ഥികള്‍ക്ക് ഹൃദ്യമായ സ്വീകരണം നല്‍കി.

ആശയസാദൃശ്യമുള്ളവരുടെ കൂട്ടായ്മ സൃഷ്ടിക്കാന്‍ എല്ലാ പഞ്ചായത്തുകളിലും മുന്നണികള്‍ ശ്രമിക്കുന്നത് കാണാമായിരുന്നു. സൗഹൃദം പങ്കിടാനും കൂടുതല്‍ പരിചയപ്പെടാനും സമയം കണെ്ടത്താനായില്ലെന്ന പരാതിയായിരുന്നു സ്ഥാനാര്‍ഥികള്‍ക്ക്. സ്ഥാനാര്‍ഥികള്‍ വരും മുമ്പുള്ള അനൗണ്‍സ്‌മെ ന്റ് വാഹനങ്ങളും അഭിവാദ്യഗാന വാഹനങ്ങളും നിരത്തിലിറങ്ങിക്കഴിഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ഥി കെ. രാജ്‌മോഹന്‍ ഉണ്ണിത്താന്റെയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെ. മേഴ്‌സിക്കുട്ടിയമ്മയുടേയും ചുവരെഴുത്തുകളും പോസ്റ്ററുകളും മതിലില്‍ പതിപ്പിക്കാന്‍ പാകത്തിനുള്ള വലിയ ഫ്‌ളക്‌സ് ബാനറുകളും മണ്ഡലത്തിലാകെ നിരന്നുകഴിഞ്ഞു.

കൊടിതോരണങ്ങള്‍ തയാറായി വരുന്നതേയുള്ളു. രാഷ്ട്രീയ ഗായക സംഘങ്ങള്‍ക്കും തെരുവു നാടക ഗ്രൂപ്പുകള്‍ക്കും അണിയറയില്‍ മൂന്ന് മുന്നണികളും പരിശീലനം ആരംഭിച്ചിട്ടുണ്ട്. എല്ലാ മുന്നണികളുടേയും തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായി. ഇടതുമുന്നണി കണ്‍വന്‍ഷന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യുഡിഎഫ് കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എന്‍ഡിഎ കണ്‍വന്‍ഷന്‍ രാജ്യസഭാംഗം റിച്ചാര്‍ഡ് ഹെയുമാണ് ഉദ്ഘാടനം ചെയ്തത്.

കെ. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അരയും തലയും മുറുക്കി രംഗത്തുണ്ട്. വിജയപ്രതീക്ഷയോടെയാണ് അദ്ദേഹം ഓരോ ചുവടുകളും മുന്നോട്ട് വയ്ക്കുന്നത്. നിശ്ചയദാര്‍ഡ്യത്തോടെയുള്ള വാക്ചാതുരി വിജയഗാഥ പോലെ കുണ്ടറയിലെ വോട്ടര്‍മാര്‍ നെഞ്ചേറ്റുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ എഐസിസി അംഗമെന്ന ഉത്തുംഗശ്രേണിയിലെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞത് സത്യസന്ധവും അത്യപൂര്‍വമായ ആആത്മാര്‍ഥതയുമാണെന്ന് നാട്ടുകാര്‍ കരുതുന്നു.

നാലുതവണ കുണ്ടറ അസംബ്ലി നിയോജക മണ്ഡലത്തില്‍ മത്സരിക്കുകയും രണ്ടു തവണ വിജയശ്രീലാളിതയാകുകയും ചെയ്ത ജെ, മേഴ്‌സിക്കുട്ടിയമ്മ അഞ്ചാമൂഴത്തിലും വിജയപ്രതീക്ഷയിലാണ്. സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹിത്വം വഹിക്കുന്നു. കശിവണ്ടി തൊഴിലാളികളുടെ വോട്ട് തന്റെ വിജയത്തിന് ആക്കം കൂട്ടുമെന്നാണ് മേഴ്‌സിക്കുട്ടിയമ്മയുടെ പ്രതീക്ഷ.

എന്‍ഡിഎ സ്ഥാനാര്‍ഥിയായ എം. എസ്. ശ്യാംകുമാര്‍ ബിജെപിയുടെ ദേശീയ നേതാക്കളില്‍ ഒരാളാണ്. ആദ്യമായാണ് അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വിളംബരത്തിന്റെ നാട് തന്നോടൊപ്പമാണെന്നും കുണ്ടറക്കാര്‍ തന്നെ കൈവിടില്ലെന്നും ശ്യാംകുമാര്‍ വിശ്വസിക്കുന്നു. മൂന്ന് സ്ഥാനാര്‍ഥികള്‍ ക്കൊപ്പം എസ്‌യുസിഐ സ്ഥാനാര്‍ഥി വി. ആന്റണിയും പ്രചാരണ രംഗത്തുണ്ട്.

Related posts