കുറവിലങ്ങാട്ട് മുന്നറിയിപ്പില്ലാതെ വൈദ്യുതിമുടക്കം, ജനം ദുരിതക്കയത്തില്‍

KLM-ELECTRICITYELECകുറവിലങ്ങാട്: ചൂട്ടുപൊള്ളുന്ന വെയിലിനൊപ്പം വൈദ്യുതി കിട്ടാക്കനിയായതോടെ ജനം ദുരിതത്തില്‍. വേല്‍ച്ചൂടിനെ മറികടക്കാന്‍ ഫാനിന് കീഴില്‍ വിശ്രമിക്കാമെന്ന് കരുതിയാല്‍ കുറവിലങ്ങാട് മേഖലയില്‍ നടപ്പിലെന്നതാണ് ഈ ദിവസങ്ങളിലെ സ്ഥിതി. വൈദ്യുതി എത്തിയാല്‍ എത്തി എന്നതാണ് ഇപ്പോള്‍ കുറവിലങ്ങാട് മേഖലയിലെ സ്ഥിതി. ഒരു മണിക്കൂറില്‍ രണ്ടുതവണയെങ്കിലും എന്ന ക്രമത്തില്‍ വൈദ്യുതി മുടങ്ങുകയാണിപ്പോള്‍. മഴക്കാലമാണെങ്കില്‍ കാറ്റിനെ പഴിക്കാമെങ്കിലും ഇപ്പോള്‍ പഴിക്കാന്‍ ആരുമില്ലാത്ത സ്ഥിതിയാണുള്ളത്.

ചില ദിവസങ്ങളില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ വൈദ്യുതി ഇല്ലാത്ത സ്ഥിതി വന്നാലും മുന്നറിയിപ്പ് നല്‍കാന്‍ അധികൃതര്‍ക്ക് മടിയാണ്. ശുദ്ധജലക്ഷാമവും കനത്ത ചൂടും മൂലം വൈദ്യുതിയില്ലാത്ത സ്ഥിതി ആലോചിക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണ് വൈദ്യുതി ദിവസം മുഴുവന്‍ മുന്നറിയിപ്പില്ലാതെ മുടങ്ങുന്നതെന്നത് പ്രതിഷേധത്തിനും ഇടയാക്കുന്നു.

മുന്‍കൂട്ടി ഒരുക്കുന്ന അറ്റകുറ്റപ്പണികള്‍ക്ക് പോലും മുന്നറിയിപ്പ് നല്‍കാതെ വൈദ്യുതി മുടക്കുന്നത് പതിവായിരിക്കുകയാണ്. വൈദ്യുതി മുടങ്ങുമെന്ന് രാവിലെ മാധ്യമങ്ങളിലൂടെ അറിയാനിടയായാല്‍ വെള്ളം ശേഖരിക്കുന്നതിനും ഫ്രിഡ്ജില്‍ സൂക്ഷിച്ച് പാഴാകുന്ന ഭക്ഷ്യസാധനങ്ങള്‍ ക്രമീകരിക്കുന്നതിനും വീടുകള്‍ക്ക് ഒരുക്കങ്ങള്‍ നടത്താനാകും. എന്നാല്‍ വൈദ്യുതി മുടങ്ങി കഴിഞ്ഞ് ഫോണില്‍ അന്വേഷണം നടത്തുമ്പോള്‍ മാത്രം രാത്രിയോടെയേ വൈദ്യുതി എത്തുകയുള്ളൂവെന്ന മറുപടി നല്‍കുന്ന
രീതിയാണ് ഓഫീസിന്.

വൈദ്യുതി ഉപയോഗിച്ചുള്ള ചെറുകിട വ്യവസായ സംരഭങ്ങളാണ് ഏറെയും ബുദ്ധിമുട്ടുന്നത്. തൊഴിലാളികള്‍ എത്തി ജോലി ആരംഭിക്കുന്നതിന് പിന്നാലെ വൈദ്യുതി മുടങ്ങുന്നതോടെ തൊഴിലുടമയ്ക്കും തൊഴിലാളികള്‍ക്കും ഒരേപോല്‍ നഷ്ടത്തിന് ഇടയാകുന്നുണ്ട്. മുന്‍കൂട്ടി അറിയാനായാല്‍ ജോലി പുനക്രമീകരണം നടത്താന്‍ തൊഴില്‍ സ്ഥാപനങ്ങള്‍ക്ക് കഴിയും. എം. സി റോഡ് വികസനത്തിന്റെ പേരു പറഞ്ഞാണ് വൈദ്യുതി മുടക്കം സൃഷ്ടിക്കുന്ന പ്രതിഷേധത്തില്‍ നിന്ന് വൈദ്യുതി വകുപ്പ് തലയൂരുന്നത്.
വൈദ്യുതി വകുപ്പിന്റെ നിലപാടിനെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്.

Related posts