തിരുവനന്തപുരം: ഉരുൾപൊട്ടലുണ്ടായ കരിഞ്ചോലയിൽ തടയണ നിർമിച്ചതിനെ കുറിച്ച് വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തടയണകൾ ഉരുൾപെട്ടലിന് കാരണമായിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കരിഞ്ചോലയിൽ ഉരുൾപൊട്ടലുണ്ടായ ഉടൻ രക്ഷാപ്രവർത്തനങ്ങൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് മന്ത്രിമാർ കോഴിക്കോട്ട് ക്യാമ്പ് ചെയ്തുവെന്നും പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
കാലവർഷക്കെടുതിയും ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് ദുരന്തനിവാരണസേന എത്താൻ വൈകിയതും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാറയ്ക്കൽ അബ്ദുള്ളയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചിരുന്നു.