കോട്ടയം: നോട്ട് റദ്ദാക്കല്‍ ലോട്ടറി പ്രസ്ഥാനത്തിന്റെ വേരറുക്കുകയാണ്. ലോട്ടറി വിറ്റ് ഉപജീവനം തേടിയിരുന്ന ആയിരങ്ങള്‍ പട്ടിണിയിലായി. സ്ത്രീകള്‍, വൈകല്യമുള് ളവര്‍, രോഗികള്‍ തുടങ്ങിയവരാണ് ലോട്ടറി വില്‍പനകൊണ്ടു ജീവിച്ചിരുന്നത്.10നു നറുക്കെടുക്കേണ്ടിയിരുന്ന കാരുണ്യ ലോട്ടറി ഇന്നും 11നു നടക്കേണ്ടിയിരുന്ന ഭാഗ്യനിധി നാളെയും നറുക്കെടുക്കുകയാണ്. വിതരണം ചെയ്ത ടിക്കറ്റിന്റെ പകുതിപോലും വിറ്റഴിയാതെയാണ് നറുക്കെടുപ്പു നടക്കുന്നത്.
നിലവില്‍ വരുംദിവസങ്ങളിലേക്കുള്ള ലോട്ടറി അച്ചടിയും വില്‍പനയും നടക്കുന്നില്ല. ലോട്ടറി അടിച്ചാല്‍തന്നെ വാങ്ങാനാളില്ല. വിജയികള്‍ക്കു കൊടുക്കാന്‍ പണവുമില്ല. ലോട്ടറി വാങ്ങുന്നവര്‍ക്കു ബാക്കി നല്‍കാനും പറ്റുന്നില്ല.നറുക്കെടുപ്പ് മുടങ്ങിയ മൂന്നു ലോട്ടറികളുടെ കോടികളുടെ ടിക്കറ്റ് വില്‍ക്കപ്പെടാതെ ഏജന്റുമാരുടെ പക്കലുണ്ട്. മുന്‍കൂര്‍ പണം നല്‍കിയാണ് ഏജന്റുമാര്‍ ടിക്കറ്റ് എടുത്തിട്ടുള്ളത്. കെട്ടിക്കിടക്കുന്ന ടിക്കറ്റുകളുടെ തുക സര്‍ക്കാര്‍ തിരികെ നല്‍കണമെന്നാണ് ഏജന്റുമാരുടെ ആവശ്യം.
വിന്‍വിന്‍ (തിങ്കള്‍), സ്ത്രീശക്തി (ചൊവ്വ), അക്ഷയ (ബുധന്‍), കാരുണ്യ (വ്യാഴം), ഭാഗ്യനിധി (വെള്ളി), കാരുണ്യ (ശനി), പൗര്‍ണമി (ഞായര്‍) ലോട്ടറികളാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്നത്.ഡിസംബര്‍ 30 വരെയെങ്കിലും ലോട്ടറി നിയന്ത്രണം വേണ്ടിവരുമെന്നാണു സൂചന. നോട്ടു പിന്‍വലിക്കലിനു മുന്‍പുതന്നെ അടിച്ചുവച്ച ലോട്ടറി അപ്പാടെ നശിപ്പിച്ചുകളയേണ്ടിവരും.
ഇത്തരത്തില്‍ മാത്രം 2.21 കോടി രൂപയാണു നഷ്ടം. ലോട്ടറി വില്‍പനയിലെ പ്രതിസന്ധി സര്‍ക്കാരിന്റെ സാമ്പത്തികഭദ്രതയെ കാര്യമായി ബാധിക്കും.പ്രതിമാസം 165 കോടിയോളം രൂപയാണു ലോട്ടറിയിലൂടെ സര്‍ക്കാരിനു ലഭിക്കുന്നത്. കടകള്‍ വാടകയ്‌ക്കെടുത്തും ബ്ലേഡുകളില്‍നിന്നു കടം വാങ്ങിയും ലോട്ടറി വ്യാപാരം നടത്തുന്നവരാണ് ഏറിയ പങ്കും. പണം കിട്ടാതെ പലരും കാത്തിരിക്കുന്നു.