പയ്യോളി: തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കായി എത്തിയ കേന്ദ്രസേനയിലെ ഇന്‍സ്പെക്ടര്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതിയെന്നു കരുതുന്ന ജവാനെ കണ്ടെത്താന്‍ ഊര്‍ജിത തെരച്ചില്‍. രാജസ്ഥാന് സ്വദേശി രാംഗോപാല്‍ മീണ (31) യെ വെടിവെച്ച ഹെഡ്കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള ഉമേഷ് പാല് യാദവ് എന്നയാള്‍ക്കു വേണ്ടിയാണ് ഇന്നലെ രാത്രി മുതല്‍ ബിഎസ്എഫും പോലീസും തെരച്ചില്‍ തുടങ്ങിയത്. കണ്ണൂരിലെ ബിഎസ്എഫ് കേന്ദ്രത്തില്‍ നിന്ന് കമാന്ഡര്മാരുള്പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ രാത്രി തന്നെ സ്ഥലത്തെത്തിയിട്ടുണ്ട്. പുലര്‍ച്ചെ മൂന്നോടെ പയ്യോളിയില്‍ നിന്ന് ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. റൂറല്‍ എസ്പി പ്രതീഷ്കുമാര്‍, ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, പയ്യോളി സിഐ ജോഷി ജോസ്, എസ്ഐ കെ.കെ. ആഗേഷ് തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
വെടിവെച്ച ശേഷം ഒരാള്‍ പൊക്കത്തിലുള്ള മതില് ചാടികടന്നാണ് ഉമേഷ് പാല് യാദവ് രക്ഷപ്പെട്ടതെന്നു സ്ഥിരീകരിച്ചു. ഇയാളുടെ കൈവശമുണ്ടായിരുന്ന തോക്കും പൗച്ചും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ചാടിക്കടന്ന മതിലിലായിരുന്നു തോക്ക്. കോട്ടക്കല്‍ ഇംഗ്ലീഷ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ തെക്ക് കിഴക്കെ മൂലയില്‍ ഉള്ള മതിലിന്റെ പുറത്തായാണ് പൗച്ച് കണ്ടെത്തിയത്. അറുപത് റൗണ്ട് വെടിയുതിര്‍ക്കാനുള്ള തിരകളും തോക്കുമായാണ് പ്രതി രക്ഷപ്പെട്ടതെന്ന അഭ്യൂഹം ഏറെ പരിഭ്രാന്തി ഉയര്‍ത്തിയിരുന്നെങ്കിലും തോക്കും പൗച്ചും കണ്ടെത്തിയതോടെ ഇതൊഴിവായി.
പൗച്ച് കണ്ടെത്തിയ മതിലിനു സമീപം ഇയാള്‍ ഓടിയ കാല്‍പ്പാടുകള്‍ പൂഴിയില്‍ പതിഞ്ഞിട്ടുണ്ട്. ഇതു പിന്തുടര്‍ന്ന ഇന്നു പുലര്‍ച്ചെ തന്നെ നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് തെരച്ചില്‍ നടത്തി. ഇരിങ്ങല്‍ ഇസ്ലാമിക് ഇംഗ്ലീഷ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ താത്കാലിക ക്യാമ്പില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. രാംഗോപാല്‍ മീണയെ യാതൊരു പ്രകോപനവും കൂടാതെ പ്രതി വെടിവെക്കുകയായിരുന്നുവെന്നാണ് വിവരം. ഇദ്ദേഹത്തിന് തലയുടെ പിന്‍ഭാഗത്തും പുറത്തും കാലിന്റെ തുടയുടെ ഭാഗത്തുമായി ആറു റൗണ്ട് വെടിയേറ്റു. ഉടന്‍ തന്നെ ക്യാമ്പില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ച വാഹനത്തില്‍ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വെടിയുതിര്‍ത്തത് ആറു റൗണ്ട്; തര്‍ക്കം ലീവ് അനുവദിക്കുന്നതിനെ ചൊല്ലിയെന്ന്
പയ്യോളി: ഇന്നലെ രാത്രി ബിഎസ്എഫ് ജവാന്റെ മരണത്തിന് പിന്നില്‍ ലീവ് അനുവദിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമെന്ന് സൂചന. രാത്രി പത്തോടെ വെടിയൊച്ച കേട്ടാണ് സ്കൂളിന്റെ പരിസരത്തുള്ളവരും സമീപത്തെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ വാഹനത്തിലെ െ്രെഡവര്‍മാരും കാര്യം അന്വേഷിച്ചത്. അപ്പോഴേക്കും മറ്റ് ജവാന്മാര് ഓടിയെത്തി സ്കൂള്‍ വളപ്പില്‍ ഉണ്ടായിരുന്ന െ്രെഡവര്‍മാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പിന്നീട് അല്പ സമയം കഴിഞ്ഞാണ് വെടിയേറ്റ ഇന്‍സ്പെക്ടറെ ആശുപതിയില്‍ എത്തിക്കാനായി വാഹനം ഒരുക്കിയത്. പക്ഷെ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചപ്പോഴെക്കും മരിച്ചിരുന്നു. തലക്കും കാലിനും ഉള്‍പ്പെടെ അക്രമി ആറു റൗണ്ട് വെടിയാണ് ഉതിര്‍ത്തത്. തലയോട്ടിക്ക് കാര്യമായ ക്ഷതം സംഭവിച്ചിട്ടുണ്ട്. ഇതാകാം മരണകാരണമെന്ന് സംശയിക്കുന്നു.
പ്രതി ദീര്‍ഘദൂര ലോറിയില്‍ രക്ഷപ്പെട്ടെന്ന് നിഗമനം; യൂണിഫോം മാറ്റി ലുങ്കി ധരിച്ചെന്ന് പോലീസ്
കൊയിലാണ്ടി: ഇന്‍സ്പെക്ടറെ വെടിവച്ചശേഷം ക്യാമ്പിന്റെ മതില്‍ചാടി ഓടിയ ഉമേഷ് പാല് യാദവ് ദീര്‍ഘദൂര ലോറിയില്‍ കയറി രക്ഷപ്പെട്ടതായി നിഗമനം. ഇതു സംബന്ധിച്ച സൂചനകള്‍ കൊയിലാണ്ടി പോലീസിനു ലഭിച്ചു. സംഭവം നടന്നയുടന്‍ പ്രതി രക്ഷപ്പെട്ടതായുള്ള വിവരം സമീപത്തെ പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയിരുന്നു. ഇതു പ്രകാരം കൊയിലാണ്ടി സിഐ ആര്. ഹരിദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വെള്ളറക്കാട്, കൊയിലാണ്ടി തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകളില്‍ തെരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ പ്രതി ധരിച്ചിരുന്ന പാന്റ്സ് ഒരു വീട്ടില്‍ ഊരിവച്ച് അവിടെ നിന്നും ലുങ്കി ധരിച്ചാണ് ഇയാല്‍ പോയതെന്ന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വടകരയ്ക്കടുത്ത കരിമ്പനപാലത്ത് പോലീസ് പരിശോധന നടത്തി. പ്രദേശത്തെ ഓട്ടോ ഡ്രൈവര്‍മാരെ പ്രതിയുടെ ഫോട്ടോ കാണിച്ചു. പോലീസ് നിഗമനം ശരിവയ്ക്കുന്ന വിവരങ്ങള്‍ ഓട്ടോ ഡ്രൈവര്‍മാര്‍ നല്‍കിയെന്നാണ് സൂചന.
അന്വേഷണത്തിനു പ്രത്യേക സംഘം
വടകര: തെരഞ്ഞെടുപ്പ് ഡ്യുട്ടിക്കെത്തിയ ബിഎസ്എഫ് ഇന്‍സ്പെക്ടര്‍ രാജസ്ഥാന് സ്വദേശി രാംഗോപാല്‍ മീണ വെടിയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണത്തിനു പ്രത്യേക സംഘം. വടകര ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ പയ്യോളി, വടകര സിഐമാര്‍ അടങ്ങിയ സംഘം അന്വേഷണം തുടങ്ങി. സംഭവശേഷം പ്രതി മൂരാടെത്തിയതായാണ് പോലീസ് നിഗമനം. ഇവിടെ നിന്നും ദീര്ഘദൂരലോറിയിലാകാം രക്ഷപ്പെട്ടതെന്നും പോലീസ് സംശയിക്കുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച നടത്തിയ പരിശോധനയില്‍ ഇയാള്‍ കര്‍ണാടത്തിലേക്ക് കടന്നതായാണ് കരുതുന്നത്. പ്രതിയെ ഉടന്‍ പിടികൂടാനാവുമെന്ന് പോലീസ് അറിയിച്ചു. രണ്ടു സംഘങ്ങളായി തിരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.