
കോടാലി: കാട്ടുമൃഗങ്ങളെ ഭയന്ന് റോഡിലൂടെ യാത്ര ചെയ്യാൻ മടിക്കുകയാണ് മറ്റത്തൂരിലെ മലയോര ഗ്രാമങ്ങളിലുള്ളവർ. കാട്ടാന, കാട്ടുപന്നി, മാൻ തുടങ്ങിയ മൃഗങ്ങൾ ജനവാസമേഖലയിൽ പേടി സ്വപ്നമായി മാറിയിരിക്കയാണ്.
വെള്ളിക്കുളങ്ങര-ചൊക്കന റോഡിലെ നായാട്ടുകുണ്ട് തേക്കുതോട്ടത്തിൽ ഇന്നലെ വൈകീട്ട് കാട്ടാനയുടെ ആക്രമണത്തിൽ അച്ഛനും മകൾക്കും പരിക്കേറ്റതാണ് ഏറ്റവും പുതിയ സംഭവം. ചൊക്കന കാരുവാന്തൊടി രാജുവിനും മകൾ കൃഷ്ണ പ്രിയക്കുമാണ് പരിക്കേറ്റത്.
ഇവർ സഞ്ചരിച്ച് ബൈക്ക് കാട്ടാന തുന്പികൈകൊണ്ട് തട്ടിവീഴ്ത്തുകയായിരുന്നു. രണ്ടു ദിവസം മുന്പ് ഇഞ്ചക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷനുസമീപം മാൻ ബൈക്കിലിടിച്ച് തോട്ടം തൊഴിലാളിയായ നഷാദിന് പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്.
ഒരു വർഷം മുന്പ് ഇഞ്ചക്കുണ്ടിൽ കാട്ടുപന്നിക്കൂട്ടത്തിനിടയിപ്പെട്ട് ബൈക്ക് യാത്രക്കാരനായ സ്വകാര്യ ബസ് കണ്ടക്ടറും മരിച്ചിരുന്നു. ഏതാനും മാസങ്ങൾക്ക് മുന്പ് ടാപ്പിംഗ് തൊഴിലാളിയായ മധ്യവയസ്കനും കാട്ടുപന്നികൾ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേൽക്കുകയുണ്ടായി.
മുരുക്കുങ്ങൽ മുപ്ലി റോഡിലും യാത്രക്കാരുടെ നേരെ കാട്ടാനയുടെ ആക്രണമുണ്ടായിട്ടുണ്ട്. ജനവാസമേഖലയിലേക്ക് കാടിറങ്ങിയെത്തുന്ന വന്യജീവികൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവു സംഭവമായ മറ്റത്തൂരിലെ മലയോര ഗ്രാമങ്ങളിൽ ഇപ്പോൾ ഭയപ്പാടോടയൊണ് ജനങ്ങൾ കഴിയുന്നത്.
ഇഞ്ചക്കുണ്ട് ഫോറസ്റ്റ് ഓഫീസ് കവല മുതൽ മൈതാനം വരെയുള്ളയുള്ള ഭാഗത്തും കാരികുളം റോഡിലും കാട്ടാന അടക്കമുള്ള വന്യജീവികൾ വിഹരിക്കുന്നുണ്ട്. വനം വകുപ്പിന്റെ തേക്കു തോട്ടത്തിൽ നിന്ന് യാത്രക്കാർക്ക് മുന്നിലേക്ക് അപ്രതീക്ഷിതമായി കാട്ടുമൃഗങ്ങൾ ചാടിയെത്തുന്നതാണ് അപകടത്തിനു വഴിവെക്കുന്നത്.
മാൻ,പന്നി, ആന തുടങ്ങിയ കാട്ടുമൃഗങ്ങളെല്ലാം തന്നെ ഈ റോഡിലിറങ്ങാറുണ്ടെങ്കിലും ഈ വഴിയിൽ വാഹനയാത്രക്കാർ ഏറ്റവുമധികം ഭയപ്പെടുന്നത് കാട്ടുപന്നിക്കൂട്ടങ്ങളേയും മാനുകളുകളേയുമാണ്. ഇരുട്ടിയാൽ തേക്കു തോട്ടത്തിൽ നിന്ന് റോഡു മുറിച്ചുകടന്ന് സമീപത്തെ പുരയിടങ്ങളിലേക്ക് തീറ്റതേടിയിറങ്ങുന്ന പന്നിക്കൂട്ടങ്ങൾ രാവിലെ തിരികെ തേക്കുതോട്ടത്തിലേക്ക് കയറിപോകും.
രാവിലെ കാട്ടിലേക്കുള്ള മടക്കയാത്രയിലാണ് പന്നിക്കൂട്ടം പലപ്പോഴും ഇരുചക്രവാഹനയാത്രക്കാർക്കുമുന്നിൽ പെടുന്നത്. മാൻകൂട്ടങ്ങളും ഇങ്ങനെ വാഹനങ്ങൾക്കു മുന്നിൽ പെടുന്നുണ്ട്. വന്യജീവികളെ ഓർക്കാപ്പുറത്ത് മുന്നിൽകാണുന്നതോടെ വാഹനങ്ങൾ നിയന്ത്രണം വിട്ട് മറിയുകയാണുണ്ടാവുന്നത്.
വെള്ളിക്കുളങ്ങര ചൊക്കന റോഡിൽ പത്തരക്കുണ്ട്, നായാട്ടുകുണ്ട് എന്നിവിടങ്ങളിലാണ് കാട്ടാനകളുടെ സാന്നിധ്യമുള്ളത്. പകൽ സമയത്തുപോലും ഇവിടെ ആനകളെ കാണപ്പെടുന്നുണ്ട്. അന്പനോളി-പോത്തൻചിറ -നായാട്ടുകുണ്ട് റോഡിലും കാട്ടാനശല്യമുണ്ട്. വന്യജീവികൾ യാത്രക്കാരുടെ ജീവനെടുക്കുന്ന സാഹച്യരമുണ്ടായി്ട്ടും വനംവകുപ്പധികൃതർ നിസംഗത പാലിക്കുകയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നു.
വന്യജീവികൾ റോഡിലിറങ്ങാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ച് യാത്രക്കാരുടെ ജീവനും പ്രദേശവാസികളുടെ കാർഷിക വിളകൾക്കും സംരക്ഷണമൊരുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.